തൃശൂർ: ഏതാനും ദിവസങ്ങൾക്ക് മുൻപ് റോഡില്ലാത്ത വെട്ടിവിട്ടകാട് ആദിവാസി ഊരിലേക്ക് സ്‌ട്രെച്ചർ നൽകാൻ എത്തിയപ്പോഴാണ് മുക്കുമ്പുഴ കോളനിക്കാരുടെ യാത്രാദുരിതം സുരേഷ് ഗോപിയുടെ ശ്രദ്ധയിൽ പെട്ടത്. മീൻപിടിത്തക്കാർക്കും വനവിഭവങ്ങൾ ശേഖരിക്കാൻ ജലാശയം കടന്നുപോകുന്നവർക്കും വനപാലകർക്കും തുരുത്തുകളിൽ താമസിക്കുന്ന ഗർഭിണികളായ സ്ത്രീകളെ ഊരുകളിൽ എത്തിക്കുന്നതിനും സൗകര്യമില്ലാത്തത് മനസിലാക്കി ഫൈബർ ബോട്ട് നൽകുമെന്ന് വാക്ക് നൽകി. പത്ത് ദിവസത്തിനുശേഷം വാക്ക് പാലിച്ചിരിക്കുകയാണ് സുരേഷ് ഗോപി.
മലക്കപ്പാറ മുക്കുമ്പുഴ ആദിവാസി കോളനിക്കാർക്ക് തന്റെ വിവാഹ വാർഷിക സമ്മാനമായാണ് ബോട്ട് സമ്മാനിച്ചു നൽകാമെന്നേറ്റത്. ആദിവാസി കോളനിയിലെ ആളുകൾ രോഗികളുമായി മുളച്ചങ്ങാടങ്ങളിൽ പോകുന്ന ദുരിത യാത്ര മനസ്സിലാക്കിയ അദ്ദേഹം അവർക്ക് ഒരു ഫൈബർ ബോട്ട് വാഗ്ദാനം നൽകുകയായിരുന്നു. അഞ്ചുപേർക്ക് യാത്ര ചെയ്യാവുന്ന ബോട്ടിൽ അഞ്ച് സുരക്ഷാ ജാക്കറ്റും രണ്ടു പങ്കായവുമുണ്ട്.
എൻജിൻ ഘടിപ്പിച്ച ബോട്ടാണ് നൽകാമെന്ന് ഏറ്റിരുന്നതെങ്കിലും ഡാമിൽ ഉണ്ടാവുന്ന മലിനീകരണ സാധ്യത മനസ്സിലാക്കി തുഴഞ്ഞു പോകാവുന്ന തരത്തിലുള്ള ബോട്ടാണ് നിർമിച്ചു നൽകിയത്. വനവാസി സമൂഹങ്ങളുടെ ക്ഷേമത്തിനു വേണ്ടി സുരേഷ് ഗോപി മുൻപും ഇത്തരം സാമൂഹ്യ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. ഇക്കഴിഞ്ഞ ബുധനാഴ്ച സുരേഷ് ഗോപിക്കു വേണ്ടി ടിനി ടോം ബിജെപിയുടെ കൊരട്ടി മണ്ഡലം പ്രസിഡന്റ് സജീവ് പള്ളത്തിന് ബോട്ട് കൈമാറിയിരുന്നു. അന്ന് തന്റെ ഫെയ്സ്ബുക്കിൽ ലൈവിലൂടെ ഇക്കാര്യം അന്ന് പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ഇന്ന് കൊരട്ടി ബിജെപി ജില്ല ഓഫീസിനു മുൻപിൽ നടന്ന ചടങ്ങിൽ സുരേഷ് ഗോപിയും ടിനി ടോമും എത്തിയിരുന്നു. സംവിധായകൻ മാർത്താണ്ഡനും നിർമാതാവായ സന്തോഷ് പവിത്രനും ചടങ്ങിൽ പങ്കെടുത്തു