ചെറുകഥ പുരസ്കാരം നജീം കൊച്ചുകലുങ്ക് , ഷൈൻ.ടി. തങ്കൻ. ശിഹാബ് എ. ഹസ്സൻ എന്നിവര്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി, കവിതവിഭാഗത്തില്‍ സോഫി ഷാജഹാന്‍, ഡോണി ഡിത്ത്, രവി റാഫി എന്നിവര്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി
ദമ്മാം: കോബാർ മേഖല കമ്മിറ്റി ഏർപ്പെടുത്തിയ സഖാവ് കെ.സി.പിള്ള സ്മാരക സാഹിത്യമത്സരങ്ങളിലെ വിജയികളെ പ്രഖ്യാപിച്ച ചെറുകഥാ വിഭാഗത്തിൽ നജീം കൊച്ചുകലുങ്ക് എഴുതിയ "അപ്പോൾ അവളൊരു ഉപ്പുശിലയായി" എന്ന ചെറുകഥ ഒന്നാം സ്ഥാനം നേടി.
രണ്ടാം സ്ഥാനം ഷൈൻ.ടി.തങ്കൻ എഴുതിയ "സൂസന്ന" എന്ന ചെറുകഥയും, മൂന്നാം സ്ഥാനം ശിഹാബ് എ. ഹസ്സൻ എഴുതിയ "വൈറ്റില...വൈറ്റില" എന്ന ചെറുകഥയും കരസ്ഥമാക്കി.
കവിത വിഭാഗത്തിൽ സോഫി ഷാജഹാൻ എഴുതിയ "ഒറ്റമുറിവ്" എന്ന കവിത ഒന്നാം സ്ഥാനം കരസ്ഥമാക്കി. രണ്ടാം സ്ഥാനം സോണി ഡിത്ത് എഴുതിയ "പരിവർത്തനങ്ങളുടെ വിചിത്രലിപികൾ" എന്ന കവിതയും, മൂന്നാം സ്ഥാനം രവി റാഫി എഴുതിയ "താതൻ" എന്ന കവിതയും കരസ്ഥമാക്കി.
എഴുത്തുകാരനായ തമ്പാനൂർ ചന്ദ്രശേഖരൻ, സാഹിത്യനിരൂപകനായ പ്രൊഫ:വിശ്വമംഗലം സുന്ദരേശൻ, കവി കാര്യവട്ടം ശ്രീകണ്ഠൻനായർ, പ്രവാസി എഴുത്തുകാരൻ ബെൻസിമോഹൻ എന്നിവർ ഉൾപ്പെട്ട അവാർഡ് ജഡ്ജിങ് പാനലാണ് വിജയികളെ തെരെഞ്ഞെടുത്തത്.
മത്സരത്തിനായി സമർപ്പിയ്ക്കപ്പെട്ട, പ്രവാസത്തിന്റെ വിഹ്വലതകളും, വിവിധങ്ങളായ സമകാലികവിഷയങ്ങളും പ്രമേയമായ സൃഷ്ടികൾ നല്ല നിലവാരം പുലർത്തിയതായും, പ്രവാസജീവിതത്തിന്റെ പരിമിതികൾക്കിടയിലും സാഹിത്യത്തിൽ കഴിവ് തെളിയിച്ച പ്രതിഭകൾ പ്രവാസലോകത്ത് ഉണ്ടാകുന്നതിൽ ഏറെ സന്തോഷമുണ്ടെന്നും അവാർഡ് കമ്മിറ്റി അഭിപ്രായപ്പെട്ടു.
2015 മുതലാണ് നവയുഗം കോബാർ മേഖല കമ്മിറ്റി, പ്രവാസിസാഹിത്യകാരന്മാരെ പ്രോത്സാഹിപ്പിയ്ക്കുക എന്ന ലക്ഷ്യത്തോടെ കെ.സി.പിള്ള സ്മാരക സാഹിത്യഅവാർഡുകൾ ഏർപ്പെടുത്തിയത്.
ഫെബ്രുവരി മാസം രണ്ടാം തീയതി വെള്ളിയാഴ്ച വൈകിട്ട് 3 മണി മുതൽ, ദമ്മാമിൽ നടക്കുന്ന "സർഗ്ഗപ്രവാസം-2017 "ന്റെ വേദിയിൽ വെച്ച്, മലയാളത്തിന്റെ പ്രിയ കവി പി.കെ.ഗോപി, മത്സര വിജയികൾക്ക് അവാർഡുകൾ സമ്മാനിയ്ക്കുമെന്ന് "സർഗ്ഗപ്രവാസം-2017" സംഘാടകസമിതി ചെയർമാൻ ദാസൻ രാഘവൻ, കോബാർ മേഖല കമ്മിറ്റി പ്രസിഡന്റ് ബിജു വർക്കി, മേഖല സെക്രട്ടറി അരുൺ ചാത്തന്നൂർ എന്നിവർ പത്രപ്രസ്താവനയിലൂടെ അറിയിച്ചു.
അവാർഡ് ജേതാക്കളെ കുറിച്ച് ചെറുവിവരണം
ചെറുകഥ
1) ഒന്നാം സ്ഥാനം : നജീം കൊച്ചുകലുങ്ക്
കൊല്ലം ജില്ലയിലെ കൊച്ചുകലുങ്ക് സ്വദേശിയായ നജീം 17 വർഷമായി സൗദിയിൽ ജോലി ചെയ്യുന്നു. ഗൾഫ് മാധ്യമം റിയാദ് ബ്യൂറോ ലേഖകനായി ജോലി ചെയ്യുന്ന അദ്ദേഹം വിവിധ വിഷയങ്ങളിലായി ആനുകാലികങ്ങളിൽ അനവധി ലേഖനങ്ങളും, കഥകളും, കവിതകളും എഴുതിയിട്ടുണ്ട്.
സാഹിത്യത്തിനുള്ള ദല കൊച്ചുബാവ പുരസ്കാരം, പുരോഗമനകലാസാഹിത്യപ്രവാസി സമ്മാനം, കൂട്ടം സാഹിത്യപുരസ്കാരം, റിയാദ് കേളി അവാർഡ്, മാസ് ജിസാൻ അവാർഡ്, പത്രപ്രവർത്തനത്തിനുള്ള ന്യൂ ഏജ് തെങ്ങമം ബാലകൃഷ്ണൻ സ്മാരക പുരസ്കാരം എന്നിങ്ങനെ ഒട്ടേറെ അവാർഡുകൾ അദ്ദേഹം നേടിയിട്ടുണ്ട്.
2) രണ്ടാം സ്ഥാനം: ഷൈൻ ടി.തങ്കൻ :
വയനാട് ജില്ലയിലെ പുൽപ്പള്ളി സ്വദേശി. കഴിഞ്ഞ മൂന്നു വർഷമായി ദമ്മാമിൽ അബ്സൽ ജോൺപോൾ കോൺട്രാക്ടിങ് കമ്പനിയിൽ ജോലി ചെയ്യുന്നു. ഭാര്യ അമൃത. മകൾ ഐഷാനി.ടി.ഷൈൻ.
ഓൺലൈനിൽ സജീവമായി കവിതകൾ എഴുതാറുള്ള ഷൈൻ, കഴിഞ്ഞ വർഷത്തെ നവയുഗം കെ.സി.പിള്ള സ്മാരക സാഹിത്യമത്സരത്തിൽ ചെറുകഥയ്ക്ക് ഒന്നാം സ്ഥാനം നേടിയിരുന്നു. ഇത്തവണ "സൂസന്ന" എന്ന ചെറുകഥയിലൂടെ രണ്ടാം സ്ഥാനം ഷൈനിനെ തേടിയെത്തിയപ്പോൾ, അത് ആ സർഗ്ഗപ്രതിഭയ്ക്ക് അടിവരയിടുന്നു.
3) ശിഹാബ് എ ഹസ്സൻ
എറണാകുളം ജില്ലയിലെ ചേരാനല്ലൂർ സ്വദേശിയായ ശിഹാബ് കഴിഞ്ഞ ഒൻപതു വർഷമായി ജുബൈലിൽ തഹസീബ് എഞ്ചിനീയറിംഗ് കമ്പനിയിൽ സർവീസ് എഞ്ചിനീറായി ജോലി ചെയ്യുന്നു.
ഭാര്യ അഖീദ, മക്കൾ ഹനാൻ, റൈഹാൻ, അഷ്ജാന്‍. ധാരാളം ചെറുകഥകളും നോവലും എഴുതിയിട്ടുള്ള ശിഹാബ്, "അടയാളം", "മോഷ്ടിയ്ക്കപ്പെട്ട പെയിന്റിങ്ങുകൾ" എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒരു നോവൽ ഉൾപ്പെടെ 6 ഇ-പുസ്തകങ്ങൾ പ്രമുഖന്യൂസ് പോർട്ടലായ "ഡെയിലി ഹണ്ട്" പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കവിത
1) ഒന്നാം സ്ഥാനം: സോഫി ഷാജഹാൻ
കൊല്ലം കുണ്ടറ സ്വദേശിയായ സോഫി പന്ത്രണ്ടു വർഷമായി പ്രവാസിയാണ്. ദമ്മാം ക്രിയേറ്റിവ് ഇന്റര്‍നാഷണല്‍ സ്കൂളില്‍ ഐ.ടി ടീച്ചര്‍ ആയി ജോലി ചെയ്യുന്നു. ഭര്‍ത്താവ് ഷാജഹാന്‍. ആനുകാലികങ്ങളിലും, ഓൺലൈനിലും ധാരാളം കവിതകൾ എഴുതിയിട്ടുള്ള സോഫി, "നീലവരയിലെ ചുവപ്പ്", "ഒരില മാത്രമുള്ള വൃക്ഷം", "നിന്നിലേക്ക് നടന്ന വാക്കുകൾ" എന്നീ കവിത സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഐ.എ.എസ് സാഹിത്യപുരസ്കാരം, പുലരിയുടെ ദര്‍പ്പണം എന്ന പരിപാടിയില്‍ കവിതയ്ക്കുള്ള പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്. 2015 ലെ കെ.സി.പിള്ള സ്മാരക കവിതാ മത്സരത്തിൽ മൂന്നാം സ്ഥാനം നേടിയിട്ടുണ്ട്.
2) രണ്ടാം സ്ഥാനം: സോണി ഡിത്ത്
തൃശ്ശൂര് സ്വദേശിയായ സോണി ഡിത്ത് പത്ത് വർഷമായി സൗദിയിൽ പ്രവാസിയാണ്. ആനുകാലികങ്ങളിലും, ഓൺലൈൻ പോര്ട്ടലുകളിലും, സോഷ്യല് മീഡിയയിലും കവിത, ലേഖനങ്ങൾ എന്നിവ എഴുതാറുണ്ട്.
ഈസ്റ്റ് കോസ്റ്റ് ഫേസ്ബുക്ക് പ്രണയഗാനങ്ങളില് നിന്നും തിരഞ്ഞെടുത്ത് "നിന്നെവായിക്കുവാന് "എന്നപേരില് പുറത്തിറക്കിയ ആല്ബത്തിലെ ഒരു ഗാനം സോണി ഡിത്തിന്റേതാണ്.
കൂടാതെ ഈസ്റ്റ് കോസ്റ്റ് നടത്തിയ "മൈ ബോസ്സ് "സിനിമാ പ്രൊമോഷന് കവിത മത്സരത്തില് പ്രോത്സാഹന സമ്മാനം, ഖത്തീഫ് നവോദയ കനവ് 2015 "ലെ ഒരു വിജയി, കവിയും ഗാനരചയിതാവുമായ PT അബ്ദുറഹ്മാന് സാഹിബ് കവിതാപുരസ്കാരം, ശ്രീ ഓ എന് വി അനുസമരണ കവിതാ മത്സരത്തില് ഫസ്റ്റ് റണ്ണറപ്പ് സ്ഥാനം എന്നിവയൊക്കെ നേടിയിട്ടുള്ള സോണിഡിത്ത്, 2015ലെ കവിതയ്ക്കുള്ള കെ സി പിള്ള സ്മാരക സാഹിത്യ പുരസ്കാര ജേതാവുമാണ്.
3) മൂന്നാം സ്ഥാനം: സി. രവി റാഫി
വയനാട് സ്വദേശിയായ രവി റാഫി ഇരുപതു വർഷത്തിലധികമായി സൗദിയിൽ പ്രവാസിയാണ്. റിയാദിൽ സൗദി ടെലികോമിൽ പ്രോജക്റ്റ് അഡ്മിനിസ്ട്രേറ്റർ ആയി ജോലി നോക്കുന്നു. ചാന്ദ്‌നിയാണ് ഭാര്യ. റിസാനി, റിത്വി എന്നിവർ മക്കളാണ്.
കവിതകൾ ഏറെ എഴുതി ആനുകാലികങ്ങളിലും പത്രങ്ങളിലും പ്രസിദ്ധീകരിച്ചിട്ടുള്ള രവി ഒട്ടേറെ ആൽബങ്ങൾക്ക് വേണ്ടിയും കവിതകൾ എഴുതിയിട്ടുണ്ട്. ആദ്യമായാണ് കെ.സി.പിള്ള സ്മാരക സാഹിത്യ മത്സരങ്ങളിൽ പങ്കെടുക്കുന്നത്.