അൽ ഖോബാർ: ഇന്ത്യ ഹിന്ദുത്വ രാഷ്ട്രമായാൽ എന്തല്ലാമാണോ രാജ്യത്ത് സംഭവിക്കുന്നത് അതുതന്നെയാണ് ഇപ്പോൾ യു പിയിൽ സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നു പ്രമുഖ മനുഷ്യാവകാശ പ്രവർത്തകനും എൻ.സി.എച്ച്.ആർ.ഒ ദേശീയ സെക്രട്ടറിയുമായ റെനി ഐലിൻ പറഞ്ഞു. മാധ്യമ പ്രവർത്തകനായ സിദ്ധീഖ് കാപ്പനേയും കാംപസ്ഫ്രണ്ട് നേതാക്കളായ അതീഖുറഹ്മാൻ, മസൂദ് അഹമ്മദ് എന്നീ വിദ്യാർത്ഥി നേതാക്കളെയും യുഎപിഎ ചുമത്തി ജയിലിൽ അടച്ചതിൽ പ്രതിഷേധിച്ച് ഇന്ത്യൻ സോഷ്യൽ ഫോറം അൽഖോബാർ ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച ഓൺലൈൻ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയ സാമൂഹ്യ മാധ്യമ രംഗത്തെ പ്രമുഖർ സംബന്ധിച്ച പരിപാടിയിൽ സംഘപരിവാറി നെതിരെ ഭിന്നിപ്പില്ലാതെ യോജിച്ച മുന്നേറ്റം മാത്രമാണ് പരിഹാരമെന്നും, ഏത് പാർട്ടിയിലാണെങ്കിലും ഇന്ത്യൻ പൗരനാണെങ്കിൽ നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിൽ യോജിച്ച് മുന്നേറണമെന്നും പ്രതിഷേധ സംഗമത്തിൽ സംസാരിച്ചവർ ആവശ്യപ്പെട്ടു. ഭരണകൂടം വിദ്യാർത്ഥികളെയും,പൗരാവകാശ-മനുഷ്യാവകാശ പ്രവർത്തകരെയും ജയിലലടച്ചപ്പോൾ മതേതരത്വത്തിന്റെ വക്താക്കൾ മൗനത്തിലായിരുന്നുവെന്നും, സിദ്ധീഖ് കാപ്പന്റെ കുടുംബത്തിന്റെ കണ്ണീരിന്റെ വില പ്രതിപക്ഷ പാർട്ടികൾ മനസ്സിലാക്കണമെന്നും പ്രമുഖ ആക്ടിവിസ്റ്റും സിദ്ധീഖ് കാപ്പൻ ഐക്യദാർഢ്യ സമിതി ജനറൽ കൺവീനറുമായ ശ്രീജ നെയ്യാറ്റിൻകര പറഞ്ഞു.
സ്വതന്ത്ര മാധ്യമ പ്രവർത്തനത്തിലേർപ്പെടുന്നവർക്കു നേരെ ഭരണകൂടം നടത്തുന്ന പ്രതികാര നടപടികൾക്കെതിരെ പൗരസമൂഹത്തിൽ നിന്നും ശക്തമായ പ്രതിഷേധം ഉയർന്നുവരാത്തത് ആശങ്കപ്പെടുത്തുന്നതും, ഹത്രാസ് സംഭവം റിപ്പോർട്ട് ചെയ്യാൻ പോയ സിദ്ധീഖ് കാപ്പനെതിരെയും വിദ്യാർത്ഥി നേതാക്കൾക്കെതിരേയുമുള്ള യു എ പി എ പിൻവലിക്കണമെന്നും പ്രതിഷേധ സംഗമം ആവശ്യപ്പെട്ടു. പരിപാടിയിൽ അബ്ദുൾ നാസർ ഒടുങ്ങാട് (ഇന്ത്യൻ സോഷ്യൽ ഫോറം), അബ്ദുൾ സലാം മാസ്റ്റർ (ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം), മുഹ്സിൻ ആറ്റാശ്ശേരി (പ്രവാസി സംസ്കാരിക വേദി),
പി എം നജീബ് (ഒ ഐ സി സി), ആലിക്കുട്ടി ഒളവട്ടൂർ (കെ എം സി സി), ബെൻസി മോഹൻ (നവയുഗം), മുജീബ് കളത്തിൽ (ദമ്മാം മീഡിയ ഫോറം), അബ്ദുൾ റഹീം വടകര തുടങ്ങിയവർ സംസാരിച്ചു.