ബെർഗാമൊ: പരുക്കേറ്റ സൈനികർക്ക് വൈദ്യസഹായം, വീടൊഴിയുന്ന ജനങ്ങൾക്കു യാത്രാസഹായം, യുദ്ധത്തിനിടെ പട്ടിണിയിലായ മൃഗങ്ങളുടെ സംരക്ഷണം... ദുരിതകാലത്ത് യുക്രെയ്നിന്റെ കണ്ണീരൊപ്പാൻ ഇത്തരം സന്നദ്ധപ്രവർത്തനങ്ങളുമായി വന്നുചേരുന്നവും പോരാട്ടക്കാഴ്ചകൾ കാണാനെത്തുന്നവരുമായ വിദേശികളുടെ എണ്ണം കൂടുന്നു.
പതിവു വിനോദസഞ്ചാരമല്ല, യുദ്ധകാല സന്നദ്ധസേവനവും പോരാട്ടം അടുത്തറിയാനുള്ള കൗതുകവും കൂടിക്കലർന്നുള്ള പുതിയ തരം ടൂറിസമാണിത്. യുക്രെയ്നിലേക്ക് യാത്രയരുതെന്ന് ലോകരാജ്യങ്ങൾ മുന്നറിയിപ്പു നൽകിയിട്ടും ഇത്തരം ‘യുദ്ധസഞ്ചാരികൾ’ക്കു കുറവില്ല.
സുരക്ഷ മാത്രമല്ല മറുനാട്ടിലെ യുദ്ധകാല സന്നദ്ധസേവനത്തിന്റെ നിയമപരവും ധാർമികവുമായ പ്രശ്നങ്ങളും ഇവിടെ ചർച്ചയാകുന്നു. 112 വിദേശികൾക്കാണ് യുക്രെയ്നിലെ പോരാട്ടഭൂമിയിൽ ജീവൻ നഷ്ടമായത്. റഷ്യൻ സേനയുടെ പിടിയിലായവരും ഏറെയാണ്.
ഇതിനിടെ പോരാട്ടത്തിനു പിന്തുണ പ്രഖ്യാപിച്ച് ലോകത്തിന്റെ പലഭാഗങ്ങളിലും യുക്രെയ്ൻ പതാക ഉയർത്തി. പാരിസിൽ ഈഫൽ ടവറിൽ യുക്രെയ്ൻ പതാകയുടെ നിറങ്ങൾ തെളിഞ്ഞു. ലണ്ടനിൽ റഷ്യൻ എംബസിയുടെ മുൻവശത്തെ നിരത്തിൽ നീലയും മഞ്ഞയും നിറഞ്ഞു.ഇതേസമയം, റഷ്യയിൽ പറയത്തക്ക ആഘോഷങ്ങളുണ്ടായില്ല.