അപകടകരമായ ലഹരിമരുന്നുകളുടെ പട്ടികയിൽ നിന്ന് കഞ്ചാവിനെ ഒഴിവാക്കാൻ യുഎൻ നാർക്കോട്ടിക്സ് കമ്മീഷൻ. 1961 മുതൽ മാരകമായ ലഹരിമരുന്നുകളുടെ പട്ടികയായ ഷെഡ്യൂൾ നാലിലാണ് കഞ്ചാവിന്റെ സ്ഥാനം. കഞ്ചാവിനെ ഷെഡ്യൂൾ നാലിൽ നിന്ന് മാറ്റി ഷെഡ്യൂൾ ഒന്നിൽ ഉൾപ്പെടുത്തണമെന്ന് ലോക ആരോഗ്യ സംഘടന നിർദേശിച്ചതിനെ തുടർന്നാണ് യുഎൻ നാർക്കോട്ടിക്സ് കമ്മീഷന്റെ നടപടി.
അമേരിക്കയും ബ്രിട്ടനുമാണ് കഞ്ചാവിനെ ഷെഡ്യൂൾ നാലിൽ നിന്ന് മാറ്റാൻ മുൻകൈയെടുത്തത്. ഇന്ത്യയും നടപടിയെ പിന്തുണച്ചു. എന്നാൽ ചൈന, റഷ്യ, പാകിസ്ഥാൻ തുടങ്ങിയ രാജ്യങ്ങൾ എതിർത്താണ് വോട്ട് ചെയ്തത്. കഞ്ചാവിനെ ഷെഡ്യൂൾ നാലിൽ നിന്ന് മാറ്റുന്നതിൽ ഈ രാജ്യങ്ങൾ ആശങ്കപ്രകടിപ്പിച്ചു.
കഞ്ചാവ് നിരവധി മരുന്നുകൾക്ക് ഉപയോഗിക്കുന്നുണ്ടെന്നും ഷെഡ്യൂൾ നാലിൽ നിന്ന് മാറ്റണമെന്നും നേരത്തെ ആവശ്യമുയർന്നിരുന്നു.
യുഎൻ നടപടിയെ തുടർന്ന് യുഎസിൽ കഞ്ചാവ് ഔഷധ ആവശ്യത്തിനായി ഉപയോഗിക്കുന്ന കമ്പനികളുടെ ഓഹരി മൂല്യം ഉയർന്നു. യുഎസിൽ നിരവധി സ്റ്റേറ്റുകളിൽ കഞ്ചാവ് നിയമവിധേയമാണ്. നാല് സ്റ്റേറ്റുകൾ കഞ്ചാവ് നിയമവിധേയമാക്കാൻ 2020 യുഎസ് തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തിരുന്നു.
ലഹരിവസ്തുക്കൾ നിയമവിധേയമാക്കുന്നതിനോ ഉപയോഗിക്കുന്നതിനോ ഉള്ള അന്തിമ തീരുമാനം അതത് രാജ്യങ്ങളിലെ ഭരണകൂടത്തിനാണെങ്കിലും രാജ്യങ്ങൾ അവരുടെ നയങ്ങൾ എങ്ങനെ രൂപപ്പെടുത്തുന്നതിൽ യുഎൻ ശുപാർശകൾ പ്രധാനമാണ്.
കഞ്ചാവിന്റെ ലഹരി ഇതര ഉപയോഗം ഇന്ത്യയിലെ ടെക്സറ്റൈൽ, കോസ്മെറ്റിക് വ്യവസായ മേഖലക്ക് ഗുണം ചെയ്തിട്ടുണ്ട്. അതേസമയം, കഞ്ചാവ് നിയമവിധേയമാക്കുന്നത് ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുമെന്നാണ് എതിർക്കുന്നവരുടെ വാദം.