സമത്വവും സ്വാതന്ത്ര്യവും ഉള്ള എല്ലാവരെയും ഉൾക്കൊള്ളുന്ന സുന്ദര മതേതര ജനാധിപത്യം. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ അഭിമാനവും ശക്തിയുമാണു പാർലമെന്ററി ജനാധിപത്യം. സംവാദങ്ങളിലൂടെയാണു ജനാധിപത്യം ശക്തിപ്പെടുക. ഭരിക്കുന്നവരും പ്രതിപക്ഷവും തമ്മിലുള്ള സഹകരണം ക്രിയാത്മക പാർലമെന്ററി സംവിധാനത്തിന്റെ ആണിക്കല്ലാണ്. മന്ത്രിമാരുടെയും സർക്കാരിന്റെ നയങ്ങളിലെയും നിയമങ്ങളിലെയും നടപടികളിലെയും തെറ്റുകൾ ചൂണ്ടിക്കാട്ടി വിമർശിക്കുകയും പ്രതിഷേധിക്കുകയും ചെയ്യുകയെന്നതു പ്രധാനമാണ്.
ജനകീയ സർക്കാരുകളുടെ കെടുകാര്യസ്ഥതകളെയും ജനവിരുദ്ധ നടപടികളെയും പ്രതിരോധിക്കുകയും ചെറുത്തു തോൽപ്പിക്കുകയും ചെയ്യേണ്ടതു പ്രതിപക്ഷത്തിന്റെ കടമയാണ്. ക്രിയാത്മക വിമർശനങ്ങളെ ഉൾക്കൊണ്ട് തിരുത്തലുകൾ വരുത്താനും പ്രതിപക്ഷശബ്ദം അടിച്ചമർത്താതിരിക്കാനും സർക്കാരുകൾ ശ്രദ്ധിക്കുന്പോഴാണു ജനാധിപത്യം അതിന്റെ ലക്ഷ്യത്തിലെത്തുക. സർക്കാരിന്റെ സാന്പത്തികചെലവുകൾ ഓഡിറ്റ് ചെയ്യാനും ധൂർത്തുകളും തെറ്റായ തീരുമാനങ്ങളും മാധ്യമങ്ങളിലൂടെ പൊതുശ്രദ്ധയിൽ കൊണ്ടുവരാനും പ്രതിപക്ഷത്തിനും ഉത്തരവാദിത്വമുണ്ട്.
സംവാദവും സമാധാനവും
എത്ര നല്ല നടക്കാത്ത സ്വപ്നം എന്നാകും ചിലരെങ്കിലും സുന്ദര ജനാധിപത്യത്തെക്കുറിച്ചു ചിന്തിക്കുക. വാദങ്ങളും എതിർവാദങ്ങളും ഉയർത്തി ഭരണ-പ്രതിപക്ഷങ്ങൾ തിളങ്ങുന്പോഴാണു ചർച്ചകളും നിയമനിർമാണങ്ങളും അർഥവത്താകുക. സംവാദങ്ങളിലാണു ജനാധിപത്യത്തിന്റെ ശക്തി. കൊണ്ടും കൊടുത്തും വിമർശനങ്ങളും വിശദീകരണങ്ങളും മുന്നേറണം. എല്ലാത്തരം അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും ഉയരണം. രാഷ്ട്രമീമാംസയുടെ തലതൊട്ടപ്പനെന്ന് അറിയപ്പെടുന്ന ഇംഗ്ലണ്ടിലെ വിഖ്യാതനായ ഹാരോൾഡ് ലാസ്കി പറഞ്ഞതുപോലെ സമാധാനത്തിൽ ഒരുമിച്ചു ജീവിക്കേണ്ടവർക്ക് സമാധാനത്തോടെ ഒരുമിച്ചു വാദിക്കാനും കഴിയണം.
പാർലമെന്ററി ജനാധിപത്യത്തിൽ നിയമനിർമാണ സഭകളുടെ അധ്യക്ഷന്മാരുടെ റോളിന് വലിയ പ്രാധാന്യമുണ്ട്. ഒരു രാഷ്ട്രീയ പാർട്ടിയുടെ പ്രതിനിധി ആയിരിക്കുന്പോഴും നിഷ്പക്ഷതയോടെ ചട്ടങ്ങളും കീഴ്വഴക്കങ്ങളും പാലിച്ച് സഭയിലെ ഓരോ അംഗത്തിന്റെയും അവകാശം സംരക്ഷിക്കുക പ്രധാനമാണ്. സർക്കാരിന്റെ ബിസിനസ് നടത്തിക്കൊടുക്കാൻ സഹായിക്കുന്നതോടൊപ്പം പ്രതിപക്ഷാംഗങ്ങളുടെ കൂടി അവകാശങ്ങൾ സംരക്ഷിക്കാൻ സഭാധ്യക്ഷന്മാർക്കു കടമയും ഉത്തരവാദിത്വവുമുണ്ട്. പക്ഷേ റഫറിയുടെ റോൾ വഹിക്കേണ്ട സ്പീക്കർമാർ ഭരണപക്ഷത്തോടൊപ്പം പ്രതിപക്ഷത്തിന്റെ അവകാശങ്ങളും സംരക്ഷിക്കേണ്ടതുണ്ട്. ഇല്ലെങ്കിൽ ജനാധിപത്യത്തിന്റെ അടിവേരറക്കലാവും സംഭവിക്കുക.
പ്രതിപക്ഷത്തെ അവഗണിക്കരുത്
പാർലമെന്റിന്റെ നടപ്പുസമ്മേളനത്തിൽ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേൽ നടന്ന നന്ദിപ്രമേയ ചർച്ചയിലും ബജറ്റ് ചർച്ചയിലും പക്ഷേ രാജ്യം കണ്ടത് ഇതല്ല. ജനാധിപത്യത്തിന്റെ അപകടസൂചനകളാണ് കൂടുതലും പ്രകടമായത്. പ്രതിപക്ഷത്തിന്റെ ന്യായമായ അവകാശങ്ങളെപോലും കവരുന്നതു തെറ്റാകും. രണ്ടു ചർച്ചകളിലും പ്രതിപക്ഷ നേതാക്കൾ ഉയർത്തിയ പല പ്രധാന ചോദ്യങ്ങൾക്കു പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി പറഞ്ഞതുമില്ല. ബജറ്റ് ചർച്ചയ്ക്ക് ഇന്നലെ ലോക്സഭയിൽ മറുപടി പറഞ്ഞ ധനമന്ത്രി നിർമല സീതാരാമനും വിമർശനങ്ങളെ അക്കമിട്ടു നിരത്തി തിരുത്തുന്നതിനോ, പ്രതിരോധിക്കുന്നതിനോ അല്ല, മറിച്ചു രാഷ്ട്രീയത്തിനാണു പ്രാമുഖ്യം നൽകിയത്.
സഭാ സ്തംഭനം ഒഴിവാക്കി ലോക്സഭയിലും രാജ്യസഭയിലും നന്ദിപ്രമേയ, ബജറ്റ് ചർച്ചകൾ അടക്കം പങ്കെടുത്ത പ്രതിപക്ഷത്തോടു നീതി പുലർത്താൻ സഭാധ്യക്ഷന്മാരും സർക്കാരും ശ്രദ്ധിക്കേണ്ടതായിരുന്നു. യുപിഎ ഭരണകാലത്ത് പാർലമെന്റ് സമ്മേളനം അപ്പാടെ മുടക്കിയ ബിജെപിക്കാർ അധികാരത്തിലെത്തിയപ്പോൾ പ്രതിപക്ഷത്തിനെതിരേ ഉയർത്തിയ പ്രധാന പരാതി പാർലമെന്റ് സ്തംഭനമാണ്. പ്രതിഷേധിക്കാനുള്ള അവകാശം സംരക്ഷിക്കപ്പെടണം. എന്നാൽ രാഷ്ട്രീയ ആരോപണ-പ്രത്യാരോപണങ്ങളും തുടർസ്തംഭനങ്ങളും മൂലം നിയമനിർമാണത്തിലെ ക്രിയാത്മക ചർച്ചകളും ജനകീയ പ്രശ്നങ്ങളും തഴയപ്പെടുന്ന സ്ഥിതി അഭിലഷണീയമല്ല.
രാജ്യം ചെവിയോർത്ത ചോദ്യങ്ങൾ
ലോക്സഭയിൽ കോണ്ഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും രാജ്യസഭയിൽ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയും നടത്തിയ പ്രസംഗങ്ങൾ ഒരുപക്ഷേ അടുത്തകാലത്ത് രാജ്യം വളരെ ശ്രദ്ധിച്ചവയിലൊന്നായിരുന്നു. ഇതിന് അതേ നാണയത്തിൽ പ്രധാനമന്ത്രി മോദി മറുപടിയും നൽകി. ഇരുപക്ഷത്തും ജനകീയ പ്രശ്നങ്ങളെക്കാളേറെ രാഷ്ട്രീയ ആരോപണ-പ്രത്യാരോപണങ്ങളും വ്യക്തിപരമായ വിമർശനങ്ങളുമായിരുന്നു പ്രസംഗത്തിന്റെ കാതൽ.
രൂക്ഷമായ വിലക്കയറ്റം, തൊഴിലില്ലായ്മ, കാർഷിക പ്രതിസന്ധി, രൂപയുടെ മൂല്യത്തകർച്ച അടക്കമുള്ളവയെ പ്രതിപക്ഷവും സർക്കാരും പിന്തള്ളി. അദാനി വിഷയം ഉയർത്തി പ്രധാനമന്ത്രി മോദിയെ പ്രതിക്കൂട്ടിലാക്കാനാണ് രാഹുലും ഖാർഗെയും ഇതര പ്രതിപക്ഷ നേതാക്കളും ശ്രമിച്ചത്. അദാനി ഗ്രൂപ്പിന്റെ ഓഹരിമൂല്യത്തിൽ ലക്ഷത്തിലേറെ കോടി ഡോളറിന്റെ തകർച്ചയ്ക്കു കാരണമായ ഹിൻഡൻബർഗ് റിപ്പോർട്ടിനെക്കുറിച്ച് സംയുക്ത പാർലമെന്ററി സമിതി (ജെപിസി) അന്വേഷണമോ, സുപ്രീംകോടതി നിരീക്ഷണത്തിലുള്ള അന്വേഷണമോ വേണമെന്ന പ്രതിപക്ഷ ആവശ്യം ന്യായമല്ലെന്നു കോടതികൾ പോലും പറയില്ല.
നിക്ഷേപകരുടെ താത്പര്യസംരക്ഷണം എങ്ങനെ ഉറപ്പാക്കുമെന്ന സുപ്രീംകോടതിയുടെ ഇന്നലത്തെ ചോദ്യത്തിൽനിന്നു പ്രശ്നത്തിന്റെ ന്യായവും ഗൗരവവും വ്യക്തമാണ്. അന്വേഷണം വേണമെന്നതിൽ കോടതിക്കും തർക്കമില്ല. ഓഹരിവിപണിയിലെ കള്ളക്കളികളും സാന്പത്തിക ക്രമക്കേടുകളും നിയന്ത്രിക്കാൻ ബാധ്യസ്ഥരായ സെബി, റിസർവ് അടക്കമുള്ളവരുടെയും കേന്ദ്രസർക്കാരിന്റെയും വീഴ്ചകൾ കണ്ടെത്തണം. ക്രമക്കേടുകൾ അനുവദിച്ചവർ ഉത്തരം പറയേണ്ടതുണ്ട്.
അരിയെത്ര, പയറഞ്ഞാഴി
പ്രതിപക്ഷ ആവശ്യങ്ങളെക്കുറിച്ചു മിണ്ടാതെ, ചോദിക്കാത്തതിനും പറയാത്തതിനുമാണു മോദിയുടെ മറുപടിപ്രസംഗത്തിൽ ഊന്നൽ നൽകിയത്. കള്ളപ്പണം മുതൽ കൃത്രിമവും വഞ്ചനയും വരെ ആരോപിക്കപ്പെട്ട ഗൗതം അദാനിയുമായുള്ള പ്രധാനമന്ത്രി മോദിയുടെ അടുപ്പം എന്തെന്നു ചോദിക്കുന്നതിൽ എന്താണ് തെറ്റ്? ഒളിക്കാനില്ലെങ്കിൽ പാർലമെന്റിനോടും രാജ്യത്തോടും സത്യം പറയാൻ പ്രധാനമന്ത്രി എന്തിനു മടിക്കണം? രാജ്യത്തെയാകെ പിടിച്ചുകുലുക്കിയ വലിയ കുംഭകോണത്തിൽ എന്തേ അന്വേഷണത്തിനു സർക്കാർ തയാറാകത്തത്?
സത്യവും വസ്തുതകളും അന്വേഷണത്തിൽ പുറത്തുവരേണ്ടതു രാജ്യത്തിന്റെ ആവശ്യമാണ്. അതിനു പകരം, കോണ്ഗ്രസിനെതിരേയും ജവഹർലാൽ നെഹ്റു മുതൽ ഇന്ദിരാ ഗാന്ധി വരെയുള്ളവർക്കെതിരേയും രൂക്ഷ വിമർശനങ്ങളുയർത്തി വിഷയം വഴിതിരിച്ചുവിടാനുള്ള പ്രധാനമന്ത്രിയുടെ ശ്രമം കൂടുതൽ സംശയകരമാകും.
പ്രതിപക്ഷ അംഗങ്ങളുടെ അവകാശം സംരക്ഷിക്കേണ്ട രാജ്യസഭാ ചെയർമാനും ലോക്സഭാ സ്പീക്കറും ഏകപക്ഷീയമായി പ്രവർത്തിച്ചുവെന്നാണു പ്രതിപക്ഷ ആരോപണം. ചട്ടപ്രകാരം ക്രമപ്രശ്നം ഉന്നയിക്കാനുള്ള പ്രതിപക്ഷ നേതാവിന്റെ അവകാശം പോലും നിഷേധിച്ചു. പ്രതിപക്ഷ നേതാവിനെ സഭാധ്യക്ഷൻ പൂർണമായി അവഗണിച്ചത് അത്യപൂർവവുമായി. രാഹുൽ ഗാന്ധിയുടെയും മല്ലികാർജുൻ ഖാർഗെയുടെയും പ്രസംഗത്തിലെ മോദി, അദാനി പരാമർശങ്ങൾ സഭാ രേഖകളിൽനിന്നു നീക്കം ചെയ്തത് ഇതിലേറെ ഗുരുതരമായി. സഭ്യേതരമല്ലാത്ത വാക്കുകൾ പോലും നീക്കിയ സഭാധ്യക്ഷന്മാരുടെ നടപടി ജനാധിപത്യത്തിന്റെ അന്തസിനു നിഴൽ വീഴ്ത്തി.
സംശയകരമായ മൗനം
പ്രതിപക്ഷ നേതാക്കളുടെ വായടിപ്പിക്കാനാകരുത് ശ്രമം. അദാനി വിഷയത്തിൽ ജെപിസി അന്വേഷണം ആവശ്യപ്പെട്ടതിനെക്കുറിച്ചും ഓഹരിയുടമകൾക്കു ലക്ഷക്കണക്കിന് കോടി രൂപ നഷ്ടമായതിനെക്കുറിച്ചുമുള്ള ചോദ്യങ്ങൾക്കു പ്രധാനമന്ത്രി പാർലമെന്റിലും പുറത്തും ഇതുവരെ മറുപടി പറഞ്ഞില്ല. അദാനി വിഷയത്തിലുള്ള മോദിയുടെ മൗനം സംശയം കൂട്ടുകയേയുള്ളൂ. ആ സാഹചര്യത്തിലുള്ള മൗനിബാബ പ്രയോഗം സ്വാഭാവികമാണ്.
രാജ്യത്തെ പത്ര, ടെലിവിഷൻ മാധ്യമങ്ങൾ മൗനിബാബ പ്രയോഗവും മോദി-അദാനി ബന്ധത്തെക്കുറിച്ചുമുള്ള പ്രതിപക്ഷ നേതാക്കളുടെ പ്രസംഗം റിപ്പോർട്ടു ചെയ്ത ശേഷം പിറ്റേന്നാണു സഭാരേഖകളിൽനിന്നു നീക്കിയത്. നീക്കിയ ശേഷവും രാഹുൽ ട്വിറ്ററിൽ അതേ പ്രസംഗം പങ്കുവച്ചു. ഖാർഗെയും പ്രസംഗം ആവർത്തിച്ചു.
മുൻ പ്രധാനമന്ത്രിമാരായ നരസിംഹ റാവു, മൻമോഹൻ സിംഗ് എന്നിവർക്കെതിരേ ബിജെപിയുടെ ഉന്നതനേതാക്കൾ മൗനിബാബ എന്നു പറഞ്ഞിട്ടുണ്ട്. അതിലേറെ ഹാസ്യ, സാഹിത്യ പ്രയോഗങ്ങളിലൂടെ ഭരണ നേതൃത്വത്തെയും തിരിച്ച് പ്രതിപക്ഷ നേതാക്കളെയും വിമർശിക്കുന്നതിനെ തടയുന്നതാകും തെറ്റ്. ഭരണഘടന ഉറപ്പുനൽകുന്ന മൗലികമായ അഭിപ്രായസ്വാതന്ത്ര്യം ഹനിക്കാൻ പാടില്ല. ഭരണഘടനാ സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്നവർ അത്തരം ശ്രമങ്ങൾക്കു മുതിരുകപോലും ചെയ്യരുത്.
സത്യത്തിന്റെ ശബ്ദം മായ്ക്കരുത്
പ്രതിപക്ഷ നേതാക്കളുടെ പ്രസംഗത്തിലെ ചില ഭാഗങ്ങൾ നീക്കം ചെയ്തതിനു കൃത്യമായ വിശദീകരണം ഉണ്ടാകേണ്ടതുണ്ട്. ആരോപണങ്ങൾ ഉന്നയിക്കുന്പോൾ തെളിവു വേണമെന്നാണ് ബിജെപി നേതാക്കൾ പറഞ്ഞത്. എന്നാൽ, പ്രധാനമന്ത്രിക്കോ ഏതെങ്കിലും മന്ത്രിക്കോ എതിരേ വ്യക്തിപരമായി ഉന്നയിച്ച ആരോപണമല്ലെന്നു ഖാർഗെ പറയുന്നു. രാജ്യത്തെ ഓഹരിയുടമകൾക്ക് 100 ലക്ഷം കോടിയിലേറെ രൂപ നഷ്ടമുണ്ടായ കാര്യത്തിൽ പൊതുവായ ആരോപണങ്ങളും പരിഹാസങ്ങളും ഉയർത്തുകയായിരുന്നു. ജനാധിപത്യത്തിൽ ഏറെ അനിവാര്യമായ അവകാശമാണിത്. അദാനി വിഷയത്തിൽ സമഗ്ര അന്വേഷണവും നടപടികളും അനിവാര്യമാണ്. അതു തടയരുത്.
സത്യം പറയുന്നവരുടെ ശബ്ദം ഇല്ലാതാക്കരുത്. സത്യം പറയുന്നവരെ ദേശദ്രോഹികളായി ചിത്രീകരിക്കയുമരുത്. ജനാധിപത്യത്തിൽ ആരും രാജാക്കന്മാരല്ല. വിമർശനങ്ങൾക്ക് ആരും അതീതരല്ല. പ്രധാനമന്ത്രി, മുഖ്യമന്ത്രിമാർ, മന്ത്രിമാർ തുടങ്ങിയവർ ജനങ്ങളുടെ സേവകരാണ്. ആരോപണങ്ങൾക്കു കൃത്യവും വ്യക്തവുമായ മറുപടിയും അന്വേഷണവും നടപടികളും ഓരോ പൗരന്റെയും അവകാശമാണ്.