ന്യൂഡൽഹി∙ ശ്രീലങ്കയിൽ നടക്കുന്ന ത്രിരാഷ്ട്ര ട്വന്റി20 പരമ്പരയിൽ ഇന്ത്യന്‍ ടീമില്‍ ഒരു പുതിയ താരോദയമുണ്ട്, വാഷിങ്ടൻ സുന്ദർ. രണ്ടാം നിര ടീമുമായെത്തി ഒന്നാമൻമാരായി ഇന്ത്യ ഫൈനൽ കണ്ടപ്പോള്‍ പരമ്പരയിലെ ശ്രദ്ധേയനായ താരമായി മാറിയത് തമിഴ്നാട് താരമായ വാഷിങ്ടൻ സുന്ദറാണ്.
രാജ്യാന്തര ട്വന്റി20യിൽ ഒരേയൊരു മൽസരത്തില്‍ മാത്രമാണ് ഈ പയ്യന്‍ പങ്കെടുത്തിട്ടുള്ളത്. ഇപ്പോള്‍ നാലു മൽസരങ്ങൾ പൂർത്തിയാക്കുമ്പോൾ ടൂർണമെന്റിലെ വിക്കറ്റ് മാജിക്കില്‍ ഒന്നാമനാണ് സുന്ദർ. നാലു മൽസരങ്ങളിൽനിന്ന് ഏഴു വിക്കറ്റുകള്‍ സുന്ദറിന് സ്വന്തം.
ഇന്ത്യയുടെ തന്നെ ശാർദുൽ താക്കൂർ ആറു വിക്കറ്റോടെ രണ്ടാമതും ജയ്ദേവ് ഉനദ്കട്, യുസ്‌വേന്ദ്ര ചാഹൽ എന്നിവർ അഞ്ചു വിക്കറ്റോടെ മൂന്നാമതും നിൽക്കുന്നു. ശ്രീലങ്കയുടെയും ബംഗ്ലദേശിന്റെയും താരങ്ങൾ അതിനും പിന്നിലേ വരൂ.
കഴിഞ്ഞ വർഷം ഇന്ത്യയിൽ പര്യടനത്തിനെത്തിയ ശ്രീലങ്കയ്ക്ക് എതിരെയായിരുന്നു സുന്ദറിന്റെ ട്വന്റി20 അരങ്ങറ്റം. ഇന്ത്യ അഞ്ചു വിക്കറ്റിന് ജയിച്ച ഈ മൽസരത്തിൽ നാല് ഓവറിൽ 22 റൺസ് മാത്രം വഴങ്ങി ഒരു വിക്കറ്റു വീഴ്ത്തിയ സുന്ദറിന്റെ പ്രകടനം ശ്രദ്ധിക്കപ്പെട്ടു. ഇതിനുശേഷം ഇത്തവണ ത്രിരാഷ്ട്ര പരമ്പരയിലാണ് സുന്ദറിന് അവസരം ലഭിക്കുന്നത്.
ബംഗ്ലദേശിനെതിരായ മൽസരത്തിൽ നാല് ഓവറിൽ 21 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തിയ പ്രകടനമാണ് വാഷിങ്ടൻ സുന്ദറിന്റെ ഇതുവരെയുള്ള മികച്ച പ്രകടനം. വിക്കറ്റെടുക്കുന്നതിനൊപ്പം റൺസ് വഴങ്ങുന്നതിൽ കാട്ടുന്ന പിശുക്കും സുന്ദറിനെ വേറിട്ടു നിർത്തുന്നു.
ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ തകർപ്പൻ പ്രകടനവുമായി ടീമിൽ ഇടം ഉറപ്പിച്ച യുസ്‌വേന്ദ്ര ചാഹൽ, കുൽദീപ് യാദവ് സഖ്യത്തിന് ഭീഷണി ഉയർത്തുന്ന പ്രകടനമാണ് വാഷിങ്ടൻ സുന്ദറിന്റേതെന്നു തീർച്ച.
അഞ്ചിലധികം രാജ്യാന്തര ട്വന്റി20 മൽസരങ്ങൾ കളിച്ച ഇന്ത്യൻ താരങ്ങളിൽ റൺസ് വഴങ്ങുന്നതിൽ ഏറ്റവുമധികം പിശുക്കു കാട്ടുന്ന താരം കൂടിയാണ് വാഷിങ്ടൻ സുന്ദർ. അഞ്ച് മൽസരങ്ങളിൽനിന്ന് ഇതുരെ എട്ടു വിക്കറ്റുകൾ സ്വന്തമാക്കിയ സുന്ദറിന്റെ ഇക്കോണമി റേറ്റ് 5.80മാണ്.
28 മൽസരങ്ങൾ കളിച്ച ഹർഭജൻ സിങ് 6.20 എന്ന ഇക്കോണമി റേറ്റുമായി രണ്ടാമതാണ്. പ്രഖ്യാൻ ഓജ (ആറ് മൽസരം, 10 വിക്കറ്റ്, 6.28 ഇക്കോണമി റേറ്റ്), അമിത് മിശ്ര (10 മൽസരം, 16 വിക്കറ്റ്, 6.31 ഇക്കോണമി റേറ്റ്), പിയൂഷ് ചാവ്‌ല (ഏഴു മൽസരം നാലു വിക്കറ്റ്, 6.56 ഇക്കോണമി റേറ്റ്) എന്നിവരാണ് തൊട്ടുപിന്നിലുള്ള ഇന്ത്യൻ താരങ്ങൾ.