ഒരു ലിപ് ലോക്ക് ചുംബനത്തിൽ (Lip Lock Kiss) സ്‌പെയിൻ ഇളകിമറിഞ്ഞപ്പോൾ ...
ഒരു സ്ത്രീയുടെ അനുവാദമില്ലാതെ അവരെ ചുംബിക്കാൻ പുരുഷന് അധികാരമുണ്ടോ? അതും പരസ്യമായി ?
അങ്ങനെ ഒരു നീക്കം പുരുഷനിൽനിന്നുണ്ടായാൽ അത് തടയാനോ NO പറഞ്ഞു വിലക്കാനോ സ്ത്രീകൾ എന്തുകൊണ്ട് തയ്യറാകുന്നില്ല ?
ബലപ്രയോഗത്തിലൂടെയുള്ള ഇത്തരം നടപടികൾ ലൈംഗികാതിക്രമം തന്നെയല്ലേ ?
സ്ത്രീകൾ തങ്ങളേക്കാൾ ദുർബലകളാണെന്നും അവർക്കുമേൽ തങ്ങൾക്ക് സർവ്വാധികാരങ്ങളുമുണ്ടെന്നും ധരിച്ചുവച്ചിരിക്കുന്ന ഒരു സമൂഹത്തിൽ നിന്നും സ്ത്രീക്ക് സ്വയം പ്രതിരോധിക്കാതെ മോചനം സാദ്ധ്യമാണോ ?
സ്ത്രീകൾ ലൈംഗിക ദാസികളാണെന്ന മനോഭാവം പുരുഷസമൂഹത്തിൽ ആഴത്തിൽ വേരുറപ്പിച്ചിരിക്കുന്നതിന് ഒരു പരിധിവരെ കാരണക്കാർ സ്ത്രീകൾ തന്നെയല്ലേ ?
സ്‌പെയിനിൽ നടന്നത് തന്നെ ഉദാഹരണമാണ്....
ലോക വനിതാ ലോകകപ്പ് ആദ്യമായി കരസ്ഥമാക്കിയ വിജയാഘോഷവേദിയിൽ വച്ച് ടീമിലെ പ്രധാന താരമായ ജെന്നിഫർ ഹെർമോസോ (Jennifer Hermoso ) യെ സ്‌പെയിൻ ഫുട്ബാൾ ഫെഡറേഷൻ അദ്ധ്യക്ഷനായിരുന്ന ലൂയിസ് റൂബിയൽസ് (Luis Rubiales) വാരിപ്പുണരുകയും തലയിൽ ബലമായി പിടിച്ച് അവരുടെ ചുണ്ടുകളിൽ അമർത്തി ചുംബിക്കുകയുമായിരുന്നു ( ചിത്രം കാണുക)
ഈ സംഭവം കണികളിലും ജെന്നിഫർ ഹെർമോസോയിലും വലിയ അമ്പരപ്പാണുണ്ടാക്കിയതെങ്കിലും
അതിനുശേഷം ഒന്നും സംഭവിക്കാത്ത മട്ടിലായിരുന്നു ലൂയിസിന്റെ പെരുമാറ്റവും ഇടപെടലുകളും.
പത്ര ദൃശ്യമാദ്ധ്യമങ്ങൾ വഴി ചുംബനദൃശ്യങ്ങൾ നാടെങ്ങും പരസ്യമായതോടെ സ്പെയിനാകെ ഇളകിമറിഞ്ഞു. വനിതാ സംഘടനകളും യുവജനങ്ങളും പ്രതിഷേധവുമായി തെരുവിലിറങ്ങി. ആദ്യമൊക്കെ ഇത് നിസ്സാരമായിക്കണ്ട സർക്കാരും ഫുട്ബാൾ ഫെഡറേഷനും ഒരു ചുംബനത്തിന്റെ പേരിൽ എന്തിനാണിത്ര കോലാഹലമെന്ന നിലപാടായിരുന്നു കൈക്കൊണ്ടത്.
ഫുട്ബാൾ ഫെഡറേഷൻ അദ്ധ്യക്ഷസ്ഥാനത്തുനിന്നും ലൂയിസ് റൂബിയൽസ് രാജിവയ്ക്കണമെന്നും അതിനു തയ്യറായില്ലെങ്കിൽ അദ്ദേഹത്തെ പുറത്താക്കണമെന്നുമായിരുന്നു പ്രക്ഷോഭകരുടെ ആവശ്യം.
ഒരു സ്ത്രീയെ ചുംബിച്ചതിന് എന്തിനാണിത്ര പങ്കപ്പാട് എന്നായിരുന്നു യൂറോപ്പിലും അമേരിക്കയിലും എന്തിന് ഇന്ത്യയിൽ വരെ ഇതേപ്പറ്റി ആളുകൾ അഭിപ്രായപ്പെട്ടത്. മറ്റൊന്നും ചെയ്തില്ലല്ലോ എന്ന നിലപാടിൽ വിഷയത്തെ ലഘൂകരിച്ചവരും കുറവല്ലായിരുന്നു.
സംഭവം കൂടുതൽ വിവാദമായതോടെ താൻ ജെന്നിഫർ ഹെർമോസോയെ പരസ്യമായി ചുംബിച്ചത് അവരുടെ പൂർണ്ണ അനുവാദത്തോടെയായിരുന്നു എന്ന നിലപാടുമായി സ്‌പെയിൻ ഫുട്ബാൾ ഫെഡറേഷൻ അധ്യക്ഷൻ ലൂയിസ് റൂബിയൽസ് രംഗത്തെത്തി. താൻ ചുംബിക്കും മുൻപ് ജെന്നിഫറിന്റെ അനുവാദം ചോദിക്കുകയും അവർ സമ്മതിക്കുകയും ചെയ്തുവെന്ന് ലൂയിസ് പലവേദികളിൽ പല അവസരങ്ങളിൽ പറയു കയുണ്ടായി. ഇത് വിഷയം കൂടുതൽ ഗുരുതരമാക്കി.
ജെന്നിഫർ മൗനം വെടിയണമെന്നും നിലപാട് വ്യക്തമാക്കണമെന്നുമുള്ള ആവശ്യം ലോകത്തിന്റെ നാനാഭാഗത്തുനിന്നും ശക്തമായതോടെ "തൻ്റെ അനുവാദത്തോടെയല്ല ലൂയിസ് തന്നെ ചുംബിച്ചതെന്നും അയാളുടെ കടത്തമായ നടപടിയിൽ സ്തബ്ധയായതുമൂലമാണ് തനിക്ക് പ്രതിരോധിക്കാൻ കഴിയാതിരുന്നതെന്നും വിഷയം താൻ മൂലം വിവാദമേകേണ്ടതില്ല എന്ന് കരുതിയാണ് ഇതുവരെ നിശ്ശബ്ദയായിരുന്നതെന്നും" അവർ പത്രദൃശ്യമാധ്യമങ്ങൾ ക്കുമുന്നിൽ പരസ്യമായി വെളിപ്പെടുത്തിയതിലൂടെ പ്രതിഷേധങ്ങൾ കൂടുതൽ ശക്തിപ്രാപിച്ചു.
താൻ പൂർണ്ണമായും അപമാനിതയായെന്നും ഇത് പരസ്യമായ ലൈംഗിക അതിക്രമം തന്നെയാണെന്നും സമാനമായ പല സംഭവങ്ങളും കായികരംഗത്ത് സ്ഥിരമാണെന്നും ജെന്നിഫർ പറഞ്ഞു.
ജനമൊന്നാകെ തെരുവിലിറങ്ങി. രാജ്യത്തിന്റെ യശസ്സുയർത്തിയ ഒരു താരത്തെ പരസ്യമായി അപമാനിച്ച അധ്യക്ഷൻ ലൂയിസ് റൂബിയൽസിനെ പദവിയിൽ നിന്നും പുറത്താക്കണമെന്നും രാജ്യത്തിനുതന്നെ അപമാനം വരുത്തിവച്ച അയാൾക്കെതിരേ കേസെടുക്കണമെന്നുമുള്ള ആവശ്യം ശക്തമായതോടെ സർക്കാരിന് മുട്ടുമടക്കേണ്ടിവന്നു.
രാജിവയ്ക്കാൻ സർക്കാർ ലൂയിസിനോട് സർക്കാർ നിർദ്ദേശിച്ചു. ഇതേത്തുടർന്ന് ലൂയിസ് പരസ്യമായി മാപ്പു പറയാൻ തയ്യാറായി. ആദ്യമായി ലോകകപ്പ് നേടിയ ആവേശത്തിൽ സംഭവിച്ചുപോയതാണെന്നു പറഞ്ഞെങ്കിലും അതൊന്നും ആരും മുഖവിലയ്‌ക്കെടുക്കാൻ തയ്യാറായില്ല. ലൂയിസ് രാജിവച്ചില്ലെങ്കിൽ തങ്ങൾ ഇനിമേലിൽ രാജ്യത്തിനുവേണ്ടി കളിക്കില്ലെന്ന 81 വനിതാ താരങ്ങളുടെ സംയുക്ത പ്രസ്‍താവനയും പുറത്തുവന്നു.
ഇതിനിടെ അഭൂതപൂർവ്വമായ ഒരു നടപടിയിലൂടെ ലൂയിസിനെ അദ്ദേഹത്തിൻ്റെ പദവിയിൽ നിന്നും അന്താരാഷ്ട്ര ഫുട്ബാൾ ഫെഡറേഷൻ ( FIFA ) പുറത്താക്കുകയും ചെയ്തു.
വിഷയം കെട്ടടങ്ങിയെങ്കിലും ഇത്തരം നടപടികൾ ഇനിയും ആവർത്തിക്കില്ല എന്ന കാര്യത്തിൽ ആർക്കും ഉറപ്പൊന്നുമില്ല. പുരുഷമേധാവിത്വ സമൂഹത്തിൽ സമാനമായ സംഭവങ്ങൾ പരസ്യമായ വിവാദമാകുമ്പോൾ മാത്രമാണ് ഭരണകൂടങ്ങളും അധികാരികളും പ്രതികരിക്കാനോ പേരിനെങ്കിലും നടപടികൾക്കോ മുതിരുന്നത്.
നാളുകൾക്കുമുന്പ് ഇന്ത്യൻ ഗുസ്തിതാരങ്ങൾ ഡൽഹിയിൽ നടത്തിയ സമരവും പ്രതിഷേധങ്ങളും എങ്ങുമെത്താതെ പോയതും നമ്മൾ കണ്ടതാണ്. ഭരണപിന്തുണയുണ്ടെങ്കിൽ ആർക്കും എന്തുമാകാം എന്ന നില കൂടുതൽ അപകടകരമാണ്..