Advertisment

അഴീക്കോടന്റെ മരണത്തില്‍ കോണ്‍ഗ്രസിനെ കുറ്റപ്പെടുത്താനായി എന്ത് തെളിവാണ് സിപിഎമ്മിന്റെ കൈയ്യിലുള്ളത്? വീണ്ടും വിടി ബല്‍റാം

New Update

തൃശ്ശൂര്‍: സഖാവ് അഴീക്കോടന്റെ കൊലപാതകത്തില്‍ കോണ്‍ഗ്രസിനെ കുറ്റപ്പെടുത്താന്‍ എന്ത് തെളിവാണ് സിപിഎമ്മിന്റെ കയ്യിലുള്ളതെന്ന് വിടി ബല്‍റാം എംഎല്‍എ. ഈ കേസില്‍ കോണ്‍ഗ്രസിന്റ ഏതെങ്കിലും നേതാവോ പ്രവര്‍ത്തകനോ ശിക്ഷിക്കപ്പെട്ടിരുന്നോ എന്നും ബല്‍റാം ഫേസ്ബുക്കിലിട്ട കുറിപ്പില്‍ ചോദിക്കുന്നു.

Advertisment

സിപിഎമ്മിന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ വന്ന അഴീക്കോടന്‍ രാഘവന്‍ അനുസ്മരണ വാര്‍ത്തയെ ചൂണ്ടിക്കാട്ടിയാണ് ബല്‍റാമിന്റെ വിമര്‍ശനം. അഴീക്കോടനെ വെട്ടി കൊന്നത് കോണ്‍ഗ്രസിന്റെ ഗുണ്ടകളാണെന്ന് സിപിഎം പറയുന്നെന്നും ഇംഗ്ലീഷില്‍ 'ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്' എന്ന് നീട്ടിവലിച്ചുതന്നെ പറഞ്ഞ് കഥയറിയാത്ത കേരളത്തിന് പുറത്തുള്ളവര്‍ക്ക് മുന്നില്‍പ്പോലും ഈ ഹീനമായ ആരോപണം സിപിഎം അരക്കിട്ടുറപ്പിക്കാന്‍ നോക്കുകയാണെന്നും ബല്‍റാം ആരോപിച്ചു.

publive-image

വിടി ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

സിപിഎമ്മിന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ വന്ന അഴീക്കോടന്‍ രാഘവന്‍ അനുസ്മരണ വാര്‍ത്തയാണിത്. അഴീക്കോടനെ വെട്ടി കൊന്നത് കോണ്‍ഗ്രസിന്റെ ഗുണ്ടകളാണെന്ന് സിപിഎം ഇതില്‍ പറയുന്നു! ഇംഗ്ലീഷില്‍ 'ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്' എന്ന് നീട്ടിവലിച്ചുതന്നെ പറഞ്ഞ് കഥയറിയാത്ത കേരളത്തിന് പുറത്തുള്ളവര്‍ക്ക് മുന്നില്‍പ്പോലും ഈ ഹീനമായ ആരോപണം സിപിഎം അരക്കിട്ടുറപ്പിക്കാന്‍ നോക്കുകയാണ്.

എന്ത് തെളിവാണ് അഴീക്കോടന്റെ മരണത്തില്‍ കോണ്‍ഗ്രസിനെ ഇങ്ങനെ കുറ്റപ്പെടുത്താനായി സിപിഎമ്മിന്റെ കയ്യിലുള്ളത്? ഈ കേസില്‍ കോണ്‍ഗ്രസിന്റ ഏതെങ്കിലും നേതാവോ പ്രവര്‍ത്തകനോ ശിക്ഷിക്കപ്പെട്ടിരുന്നോ?

അന്ന് ഇഎം ശങ്കരന്‍ നമ്പൂതിരിപ്പാട് അടക്കമുള്ള സിപിഎം നേതാക്കള്‍ രാഷ്ട്രീയ ദുരുദ്ദേശ്യത്തോടെ ഉയര്‍ത്തിയ ആരോപണങ്ങളല്ലാതെ കോണ്‍ഗ്രസ് നേതാക്കളോ പ്രവര്‍ത്തകരോ ഈ കൊലപാതകത്തില്‍ ഒരു ഘട്ടത്തിലും ചിത്രത്തില്‍പ്പോലും വരുന്നില്ല. നമ്പൂതിരിപ്പാട് തന്നെ പിന്നീട് ഈ ആരോപണത്തില്‍ ഉറച്ചു നിന്നിട്ടില്ല. നക്സലൈറ്റുകളാകാം കൊലക്ക് പിന്നില്‍ എന്നായിരുന്നു അദ്ദേഹത്തിന്റെ പില്‍ക്കാലവാദം.

സിപിഎമ്മിലെയും സിഐടിയുവിലേയും ഗ്രൂപ്പ് വഴക്കായിരുന്നു കൊലപാതകത്തില്‍ കലാശിച്ചത് എന്നും അക്കാലത്ത് പരക്കെ സംസാരമുണ്ടായിരുന്നു. വിമത നേതാവായ എവി ആര്യന്‍ പ്രതിപ്പട്ടികയിലുമുണ്ടായിരുന്നു. യാഥാര്‍ത്ഥ്യം ഇനിയും മുഴുവനായി പുറത്തുവന്നിട്ടില്ല. ഏതായാലും പിന്നീട് എത്രയോ തവണ കേരളത്തില്‍ അധികാരത്തില്‍ വന്ന സിപിഎം തങ്ങളുടെ ജനകീയ നേതാവായിരുന്ന അഴീക്കോടന്റെ കൊലപാതകം പുനരന്വേഷിക്കാനോ അവര്‍ ആരോപിച്ച തരത്തിലുള്ള പ്രതികളെ പിടിക്കാനോ യാതൊരു താത്പര്യവും കാട്ടിയില്ല എന്നതാണ് ചരിത്രം.

സിപിഎമ്മിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍പ്പോലും അഴീക്കോടനെ കൊന്നത് കോണ്‍ഗ്രസാണ് എന്ന നേരിട്ടുള്ള ആരോപണമില്ല എന്നതാണ് കൗതുകകരം. 'തീവ്രവാദത്തിന്റെ പൊയ്മുഖമണിഞ്ഞ ഒരു സംഘം തൃശൂരില്‍ രാത്രിയുടെ മറവില്‍ സഖാവിനെ അരുംകൊല ചെയ്യുകയായിരുന്നു' എന്നും അതിന് 'ഭരണവര്‍ഗത്തിന്റെ ഒത്താശ' ഉണ്ടായിരുന്നു എന്നേ സിപിഎം ഇതുവരെ പറഞ്ഞിട്ടുള്ളൂ. എന്നിട്ടിപ്പോള്‍ എന്തിനാണ് ഇന്ത്യ മുഴുവന്‍ കോണ്‍ഗ്രസിനെ താത്പര്യപൂര്‍വ്വം വീക്ഷിക്കുന്ന ഇക്കാലത്ത് ഇങ്ങനെയൊരു നട്ടാല്‍ കുരുക്കാത്ത നുണ കോണ്‍ഗ്രസിനെതിരെ ഉന്നയിച്ച് ദേശീയ തലത്തില്‍ ചര്‍ച്ചയാക്കാന്‍ സിപിഎം കടന്നു വരുന്നത്? ഈ ഹീന പ്രചരണത്തിന്റെ ഗുണഭോക്താവ് ആരാകുമെന്ന് സിപിഎമ്മിന് വല്ല ധാരണയുമുണ്ടോ?

ബൈ ദ ബൈ എന്തായി കോടിയേരി ബാലകൃഷ്ണനെ ബോംബെറിഞ്ഞ് കൊല്ലാന്‍ നോക്കിയ ആര്‍എസ്എസുകാരെ പിടിക്കുന്ന കാര്യം? വല്ലതും നടക്കുമോ?

Advertisment