പട്‌ന : ബീഹാറിൽ നടന്ന തിരഞ്ഞെടുപ്പിൽ എൻഡിഎ ഭൂരിപക്ഷം മറികടന്ന് വിജയിയായി. തെരഞ്ഞെടുപ്പ് വിജയം ആഘോഷിക്കാൻ കൊണ്ടുവന്ന മധുരപലഹാരങ്ങൾ ഫലം പ്രഖ്യാപിച്ചതിന് ശേഷം ആർജെഡി ഓഫീസിലേക്ക് വലിച്ചെറിഞ്ഞുവെന്ന അവകാശ വാദവുമായി രണ്ട് ചിത്രങ്ങളാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്.
ഒരു ചിത്രത്തിൽ രണ്ടുപേർ ഒരു വലിയ പാത്രം മധുരപലഹാരങ്ങൾ ഒരു കുഴിയിലേക്ക് തള്ളുന്നതായി കാണിക്കുന്നു, രണ്ടാമത്തെ ചിത്രത്തില്‍ കുറച്ച് ആളുകൾ വലിച്ചെറിഞ്ഞ ഭക്ഷണ വസ്തുക്കള്‍ക്കരികില്‍ നില്‍ക്കുന്നതായി കാണുന്നു.
എന്നാല്‍ ചിത്രത്തിനു പിന്നിലെ യഥാര്‍ത്ഥ വസ്തുത പുറത്തുകൊണ്ടു വന്നിരിക്കുകയാണ് ഇന്ത്യാ ടുഡേ ഫാക്ട് ചെക്ക് വിഭാഗം.
ഈ ചിത്രങ്ങള്‍ ഹരിയാനയില്‍ നിന്നും മധ്യപ്രദേശില്‍ നിന്നുമുള്ളതാണ്. റെയ്ഡിനിടെ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്ത കേടായ മധുരപലഹാരങ്ങള്‍ കുഴിച്ചിടുന്ന ചിത്രങ്ങളാണ് ബീഹാര്‍ തെരഞ്ഞെടുപ്പ് ഫലത്തിന്റെതെന്ന പേരില്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്. ഈ ചിത്രങ്ങള്‍ക്ക് ബീഹാര്‍ തിരഞ്ഞെടുപ്പ് ഫലവുമായി യാതൊരു ബന്ധവുമില്ലെന്നതാണ് യാഥാര്‍ത്ഥ്യം.
ചിത്രങ്ങള്‍ പുറത്തുവന്നതിനു പിന്നാലെ ഫെയ്‌സ്ബുക്കിലും വ്യാപകമായി പ്രചരിക്കപ്പെട്ടു.ബീഹാര്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെടുത്തിയുള്ള അവകാശവാദം ശരിയെന്ന് വിശ്വസിച്ച് നിരവധി പേര്‍ ആര്‍ജെഡിക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തി. മധുരപലഹാരങ്ങള്‍ കുഴിച്ചിടാതെ ദരിദ്രര്‍ക്ക് വിതരണം ചെയ്യാമായിരുന്നില്ലെയെന്ന് നിരവധി പേര്‍ അഭിപ്രായപ്പെട്ടിരുന്നു.
എന്നാല്‍ ചിത്രത്തിന് പിന്നിലെ വസ്തുത പരിശോധിച്ച ഫാക്ട് ചെക്ക് വിഭാഗം ഈ ചിത്രം നവംബര്‍ 10ന് അമര്‍ ഉജ്ജാലയുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിരുന്നുവെന്ന് കണ്ടെത്തി.
റിപ്പോര്‍ട്ട് അനുസരിച്ച് മുഖ്യമന്ത്രിയുടെ ഫ്‌ലൈയിംഗ് സ്‌ക്വാഡും ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്ന് ഹരിയാനയിലെ സിര്‍സ നഗരത്തില്‍ നടത്തിയ പരിശോധനയില്‍ പിടിച്ചെടുത്ത കേടായ മധുരപലഹാരങ്ങളാണെന്ന് കണ്ടെത്തുകയായിരുന്നു. സമാനമായ റിപ്പോര്‍ട്ട് ജാഗ്രാനും പ്രസിദ്ധീകരിച്ചിട്ടുള്ളതായി കണ്ടെത്തി അവരുടെ വീഡിയോ റിപ്പോര്‍ട്ടില്‍ മധുരപലഹാരങ്ങളില്‍ ഒരു കുഴിയില്‍ തള്ളുന്നതായി കാണിക്കുന്നുണ്ട്, സംഭവം സിര്‍സയില്‍ നിന്നുള്ളതാണെന്നും യുട്യൂബ് വീഡിയോയില്‍ പറയുന്നു.
രണ്ടാമത്തെ ചിത്രം മധ്യപ്രദേശില്‍ നിന്നുള്ളതാണ്. “ന്യൂസ് 18” റിപ്പോര്‍ട്ട് അനുസരിച്ച്, 2019 ഓഗസ്റ്റിൽ മധ്യപ്രദേശിലെ ഗ്വാളിയറിൽ ഭക്ഷ്യ പരിശോധന സംഘം റെയ്ഡ് നടത്തിയപ്പോഴാണ് ചിത്രം എടുത്തത്. 250 കിലോ കേടായ മധുരപലഹാരങ്ങൾ സംഘം കണ്ടെത്തി നശിപ്പിച്ചു. സമാനമായ റിപ്പോർട്ടുകൾ “ഡെയ്‌നിക് ഭാസ്‌കർ”, “പത്രിക” എന്നിവയും പ്രസിദ്ധീകരിച്ചു.