ഹൈദരാബാദ്∙ ബിജെപിയാണ് ലക്ഷ്യമെന്നും അതിനു സാഹചര്യങ്ങള്‍ക്കനുസരിച്ച് കോണ്‍ഗ്രസിനൊപ്പം ചേരുന്ന കാര്യം ആലോചിക്കുമെന്നും സിപിഎം ജനറൽ സെക്രട്ടറി സ്ഥാനത്തേയ്ക്ക് രണ്ടാം വട്ടവും തെരെഞ്ഞെടുക്കപെട്ട സീതാറാം യച്ചൂരി.
കോണ്‍ഗ്രസ് ബന്ധത്തിലും വാതിലുകൾ തുറന്നു തന്നെയാണിരിക്കുന്നത്. സാഹചര്യങ്ങൾക്കനുസരിച്ച് തീരുമാനമെടുക്കാം എന്നാണ് രാഷ്ട്രീയ പ്രമേയം പറയുന്നതെന്നും യച്ചൂരി പറഞ്ഞു.
ബിജെപിയെ അധികാരത്തിൽ നിന്നു പുറത്താക്കുകയെന്നതാണു മുഖ്യലക്ഷ്യം. അതിനു വേണ്ടി ബിജെപി വിരുദ്ധ വോട്ടുകളുടെ സമാഹരണത്തിന് ആവശ്യമായ നീക്കങ്ങളുണ്ടാകുമെന്നും യച്ചൂരി തുറന്നു പറഞ്ഞു.
സിപിഎമ്മില്‍ ഏതാനും നാളുകളായി കാരാട്ട് പക്ഷം ഉയര്‍ത്തിപ്പിടിച്ച നയങ്ങള്‍ക്കെതിരെയുള്ള താക്കീതാണ് യെച്ചൂരിയുടെ ആദ്യ പത്രസമ്മേളനത്തില്‍ തന്നെയുള്ള നിലപാട് പ്രഖ്യാപനം എന്നും വ്യാഖ്യാനിക്കപെടുന്നു.
മാത്രമല്ല ഈ നിലപാടിനാണ് പാര്‍ട്ടി കോണ്‍ഗ്രസ് അനുവാദം നല്‍കിയത്. അവസാന നിമിഷം വരെയും പരാജയപ്പെടും എന്ന് കരുതിയിരുന്ന യെച്ചൂരിയുടെ കോണ്‍ഗ്രസ് ലൈന്‍ ഒടുവില്‍ പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിക്കുകയായിരുന്നു .
ഇതോടെ സിപിഎമ്മില്‍ ഇനി പ്രകാശ് കാരാട്ടിന്‍റെ നിലപാടുകള്‍ക്ക് പഴയ സ്വീകാര്യത ഉണ്ടായിരിക്കില്ല . മാത്രമല്ല താന്‍ ഇനി ശക്തനായ ജനറല്‍സെക്രട്ടറി ആയിരിക്കുമെന്ന് അദ്ദേഹം സൂചന നല്‍കുകയും ചെയ്തിരിക്കുന്നു.
സമവായത്തിന്റെ അടിസ്ഥാനത്തിലാണ് സിപിഎമ്മിന്റെ 22–ാം പാർട്ടി കോൺഗ്രസ് യച്ചൂരിയുടെ കാര്യത്തിൽ തീരുമാനമെടുത്തത്. സിപിഎം കേന്ദ്ര കമ്മിറ്റിയുടെ അംഗബലം വർധിപ്പിച്ചു 95 ആക്കിയിട്ടുണ്ട്.
കണ്ണിലെ കൃഷ്ണമണി പോലെ പാർട്ടിയിലെ ഐക്യം കാത്തുസൂക്ഷിക്കുമെന്ന് യച്ചൂരി പറഞ്ഞു . പാർട്ടിയിൽ ഭിന്നതയുണ്ടെന്ന പ്രചാരണം നിഷ്ഫലമായെന്നും അദ്ദേഹം പറഞ്ഞു.