റിയാദ് : ഇന്ത്യൻ സൈനികരുടെ വീരമൃത്യുവിന് കാരണമായ ഭീകരാക്രമണത്തെ അതിശക്തമായി അപലപിക്കുകയും ധീരജവാന്മാരുടെ കുടുബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുകയും ചെയ്യുന്നുവെന്ന് നവോദയ റിയാദ്. വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു .
രാജ്യത്തെ നടുക്കിയ ഭീകരാക്രമണം രാജ്യസുരക്ഷയെ സംബന്ധിച്ച ആശങ്കകൾ ഉണർത്തുന്നതാണ്. ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം മാത്രം ഉറിയിലും പത്താൻകോട്ടിലും ഇപ്പോൾ പുൽവാമയിലും നിരവധി സൈനികരാണ് കൂട്ടക്കൊലക്ക് ഇരയായത്.
രാജ്യത്തിന് സുരക്ഷയൊരുക്കുന്ന സൈനികരുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ സർക്കാർ സംവിധനങ്ങൾ കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ല എന്നതാണ് ഇത് ചൂണ്ടിക്കാട്ടുന്നത്. ഇന്റലിജൻസ് സംവിധാനങ്ങളുടെ പരാജയവും വേണ്ടത്ര ആയുധങ്ങളുടെ അപര്യാപ്തതയും പലകുറി ചർച്ചയായതാണ്. രാപ്പകൽ കാവലിരിക്കുന്ന തങ്ങൾക്ക് വേണ്ടത്ര ഭക്ഷണംപോലും ലഭിക്കുന്നില്ലെന്ന സൈനികന്റെ പരാതി സോഷ്യൽ സൈറ്റുകളിൽ വൈറൽ ആയിട്ടും പ്രശ്നം പരിഹരിക്കു ന്നതിനുപകരം പരാതിപ്പെട്ട സൈനികർക്കെതിരെ നടപടി എടുക്കുന്നതിനാണ് സർക്കാർ തിടുക്കം കാട്ടിയത്. ആഭ്യന്തര - പ്രതിരോധ മന്ത്രാലയങ്ങൾ പൂർണ്ണ പരാജയമാണെന്നാണ് ഓരോ സംഭവങ്ങളും വ്യക്തമാക്കുന്നത്.
വീരചരമം പ്രാപിച്ച സൈനികരുടെ കുടുംബാംഗങ്ങൾക്ക് ധനസഹായം പ്രഖ്യാപിക്കുകയും ഭീകരർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാനും രാജ്യസുരക്ഷ ഉറപ്പാക്കാനും സർക്കാർ തയാറാകണം. അതിനൊപ്പം ജമ്മു കാശ്മീരിൽ ജനാധിപത്യ ഭരണം സ്ഥാപിക്കാനും ചർച്ചകളിലൂടെ നിലനിൽക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാനുമുള്ള ആർജ്ജവം ഇന്ത്യൻ ഭരണകൂടം കാണിക്കണമെന്ന് റിയാദ് നവോദയ കേന്ദ്ര കമ്മിറ്റി ആവിശ്യപെട്ടു . വീരചരമം പ്രാപിച്ച സൈനികരുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുകയും അവരുടെ കുടുബാംഗങ്ങളുടെ വിയോഗത്തിൽ പങ്കുചേരുകയും ചെയ്യുന്നു.