ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ കുർണൂലിൽ അമ്മയെ മർദിക്കുന്നത് തടയാൻ ശ്രമിച്ച മൂന്ന് വയസ്സുകാരനെ രണ്ടാനച്ഛൻ തല്ലിക്കൊന്നു. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം.
പ്രതിയായ ഫാറുഖ് എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തു.നിർമാണ തൊഴിലാളിയായ ഫാറൂഖും മരിച്ച കുട്ടിയുടെ അമ്മയായ യുവതിയും കുർണൂലിൽ ഒരുമിച്ചായിരുന്നു താമസം. ആറ് മാസം മുമ്പ് ഫെയ്സ്ബുക്കിലൂടെ അടുപ്പത്തിലായ ഇരുവരും പ്രണയത്തിലാവുകയായിരുന്നു. ഇതോടെ ഭർത്താവിനെ ഉപേക്ഷിച്ച് മൂന്നു വയസ്സുള്ള മകനുമായി യുവതി വീട് വിട്ടിറങ്ങി. തുടർന്ന് ഫാറൂഖിനൊപ്പം കുർണൂലിൽ താമസവും ആരംഭിച്ചു.
ഞായറാഴ്ച രാത്രി ഫാറൂഖും യുവതിയും തമ്മിൽ വഴക്കുണ്ടായതായി പോലീസ് പറഞ്ഞു. വഴക്കിനിടെ ഫാറൂഖ് യുവതിയെ മർദിച്ചു. അമ്മയെ മർദിക്കുന്നത് കണ്ട മൂന്ന് വയസ്സുകാരൻ ഉറക്കെ കരയുകയും അമ്മയെ രക്ഷിക്കാൻ ശ്രമിക്കുകയും ചെയ്തു. ഒരു ചെറിയ വടി കൊണ്ട് കുട്ടി ഫാറൂഖിനെ അടിച്ചു. ഇതോടെയാണ് യുവാവ് മൂന്ന് വയസ്സുകാരനെതിരെ തിരിഞ്ഞത്. തന്നെ അടിച്ചതിൽ കുപിതനായ ഫാറൂഖ് കുട്ടിയെ പിന്നീട് പൊതിരെ തല്ലുകയും തറയിലിട്ട് ചവിട്ടുകയും ചെയ്തു. പരിക്കേറ്റ് അവശനായ കുട്ടിയെ പിന്നീട് ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നതായി ഡോക്ടർമാർ പറഞ്ഞു. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്നും വിശദമായ പോസ്റ്റുമോർട്ടം റിപ്പോർട്ടിന് ശേഷം കൂടുതൽ നടപടികൾ സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.