റിയാദ്: ദമ്മാമിൽ നിന്നും റിയാദിലേക്ക് വരുന്ന വഴി അബ്ഖൈക്കിലുണ്ടായ വാഹനാപകടത്തിൽ ദാരുണമായി മരണപ്പെട്ട റിയാദിലെ ഫുട്ബോൾ സംഘാടകനായ ബഷീർ തൃത്താലയുടെ നിരാലംബ കുടുംബത്തെ സഹായിക്കുന്നതിനായി റിയാദ് ഇന്ത്യൻ ഫുട്ബോൾ അസോസിയേഷന്റെ നേതൃത്വത്തിൽ രൂപീകരിച്ച ജനകീയ കമ്മിറ്റി തങ്ങൾ സ്വരൂപിച്ച തുക കൈമാറി. കമ്മിറ്റി സ്വരൂപിച്ച 17 ലക്ഷം ഇന്ത്യൻ രൂപക്കുള്ള ചെക്ക് ബഷീറിന്റെ കുടുംബത്തിനായി നിർമിക്കുന്ന വീടിന്റെ പ്രവർത്തി പൂർത്തീകരിക്കാനായി ജനകീയ കമ്മിറ്റിയുടെ ചെയർമാൻ ഷക്കീബ് കൊളക്കാടനും കൺവീനർ അബ്ദുള്ള വല്ലാഞ്ചിറയും ചേർന്ന് റിഫ പ്രസിഡന്റ് ബഷീർ ചേലേമ്പ്രക്ക് കൈമാറി.
ബഷീർ തൃത്താലയുടെ കുടുംബത്തെ സഹായിക്കുന്നതിനായി സ്വരൂപിച്ച പണം ജനകീയ സമിതി ചെയർമാൻ ഷക്കീബ് കൊളക്കാടനും കൺവീനർ അബ്ദുള്ള വല്ലാഞ്ചിറയും ചേർന്ന് റിഫ പ്രസിഡണ്ട് ബഷീർ ചേലേമ്പ്രക്ക് കൈമാറുന്നു.
പതിനെട്ട് വർഷമായി റിയാദിൽ ജോലി ചെയ്യുന്ന ബഷീറിന്റെ ഭാര്യയും രണ്ടു പെൺകുട്ടികളും ഒരാൺകുട്ടിയും അടങ്ങുന്ന കുടുംബം ഇപ്പോഴും വാടക വീട്ടിലാണ് കഴിയുന്നത്. അത് കൊണ്ടാണ് ജോലിക്കിടയിൽ മരണമടഞ്ഞ തങ്ങളുടെ ആത്മസുഹൃത്തിന്റെ കുടുംബത്തിനായി ഒരു വീട് നിർമിക്കാനുള്ള ദൗത്യം റിയാദിലെ പ്രവാസി ഫുട്ബോൾ കൂട്ടായ്മയായ റിഫ ഏറ്റെടുത്തത്.
മുഴുവൻ ക്ലബ്ബുകളും കളിക്കാരും ഫുട്ബോൾ ഇഷ്ടപ്പെടുന്നവരും ബഷീറിന്റെ സഹപ്രവർത്തകരായ പ്രവാസി ഡ്രൈവേഴ്സ് യൂണിയനും റിഫയുടെ ശ്രമങ്ങളിൽ അകമഴിഞ്ഞ് സഹകരിച്ചു. വളരെ കുറഞ്ഞ ദിവസം കൊണ്ടാണ് ഇത്രയും വലിയൊരു തുക കമ്മിറ്റിക്കു സ്വരൂപിക്കാൻ സാധിച്ചതെന്നും ഈ കമ്മിറ്റിയുടെ പ്രവർത്തനം അവസാനിപ്പിച്ചതായും ഇനിയും ഇതിന്റെ പേരിൽ ഒരു സംഭാവന ആരും സ്വീകരിക്കരുതെന്നും കൺവീനർ അബ്ദുള്ള വല്ലാഞ്ചിറ പറഞ്ഞു.
സഫ മക്ക ഓഡിറ്റോറിയത്തിൽ നടന്ന ലളിതമായ ചടങ്ങിൽ ഷക്കീബ് അധ്യക്ഷനായിരുന്നു. നബീൽ പാഴൂർ സ്വാഗതം ആശംസിച്ചു. നൗഷാദ് കോർമത്ത്, ബഷീർ ചേലേമ്പ്ര, മുസ്തഫ കവ്വായി, നവാസ് കണ്ണൂർ, സൈഫ് കരുളായി, ഷക്കീൽ തിരൂർക്കാട്, ഫൈസൽ പാഴൂർ, ഹുസ്സൈർ തൃശൂർ, വാഹിദ് വാഴക്കാട്, അബ്ദുല്ല അരീക്കോട്, നൗഷാദ് ചക്കാലക്കൽ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.