തിരുവനന്തപുരം: നടി കനകലത |(63) അന്തരിച്ചു. പാര്‍ക്കിൻസണ്‍സും മറവിരോഗവും ബാധിച്ച് ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തെ വീട്ടിലായിരുന്നു അന്ത്യം. മലയാളത്തിലും തമിഴിലുമായി 350ല്‍ അധികം സിനിമകളില്‍ വേഷമിട്ട നടിയാണ്.
കൊല്ലം ജില്ലയിലെ ഓച്ചിറയിൽ പരമേശ്വരൻ പിളളയുടെയും ചിന്നമ്മയുടെയും മകളായി 1960 ഓഗസ്റ്റ് 24ന് ജനനം. കൊല്ലം ഗവ. ഗേൾസ് ഹൈസ്കൂളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടി
മലയാള സിനിമയില്‍ ചെറുതും വലുതുമായ നിരവധി വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. നാടകത്തില്‍ നിന്ന് വെള്ളിത്തിരയിലെത്തി. മുപ്പതിലധികം സീരിയലുകളിലും കനകലത വേഷമിട്ടു. ഒടുവില്‍ വേഷമിട്ടത് പൂക്കാലമെന്ന സിനിമയിലാണ്.
ചില്ല്, കരിയിലക്കാറ്റ് പോലെ, രാജാവിൻ്റെ മകൻ, ജാഗ്രത, കിരീടം, വർണ്ണപകിട്ട്, എൻ്റെ സൂര്യപുത്രിയ്ക്ക്, കൗരവർ, അമ്മയാണെ സത്യം, ആദ്യത്തെ കൺമണി, തച്ചോളി വർഗീസ് ചേകവർ, സ്ഫടികം, അനിയത്തിപ്രാവ്, ഹരികൃഷ്ണൻസ്, മാട്ടുപ്പെട്ടി മച്ചാൻ, പ്രിയം എന്നിവയാണ് കനകലതയുടെ പ്രധാന സിനിമകൾ.
ആരോഗ്യാവസ്ഥ മോശമായതുകൊണ്ട് സിനിമകളും സീരിയലുമൊക്കെ കുറച്ചു വര്‍ഷങ്ങളായി ഒഴിവാക്കിയിരുന്നു. 2021 മുതലാണ് നടിയിൽ രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങിയത്. പതിനാറു വർഷത്തെ ദാമ്പത്യത്തിനൊടുവിൽ വിവാഹമോചനം നേടിയ കനകലതയ്ക്ക് കുട്ടികളില്ല.