ചെറുതും വലുതുമായി വേഷങ്ങളിലൂടെ മലയാള ചലച്ചിത്രരംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച താരമാണ് കനകലത. അവസാനക്കാലത്ത് മറവിരോഗവും, പാര്‍ക്കിന്‍സണ്‍സ് രോഗവും താരത്തെ അലട്ടിയിരുന്നു. സ്വന്തം പേരു പോലും മറന്ന അവസ്ഥയിലായിരുന്നു ജീവിതം. താരത്തിന്റെ രോഗാവസ്ഥയെക്കുറിച്ച് 2023 ഒക്ടോബറില്‍ സഹോദരി വിജയമ്മ ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. അത് ഇങ്ങനെ:
2021 മുതലാണ് രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങിയത്. ഉറക്കക്കുറവായിരുന്നു തുടക്കം. 2022 ഓഗസ്റ്റിൽ ഡോക്ടറെ കണ്ടതിനെ തുടർന്നാണ് ഡിമൻഷ്യ എന്ന രോഗത്തിന്റെ ആരംഭമാണെന്ന് കണ്ടുപിടിക്കുന്നത്. എംആർഐ സ്കാനിൽ തലച്ചോറ് ചുരുങ്ങുകയാണെന്നും കണ്ടെത്തി. ഒക്ടോബര്‍ 22 മുതല്‍ നവംബര്‍ അഞ്ച് വരെ കനകലത ഐസിയുവിൽ ആയിരുന്നു.
കാലക്രമേണ ഭക്ഷണമൊന്നും കഴിക്കാതെ വരും. ട്യൂബ് ഇടുന്നതാണ് നല്ലതെന്ന് ഡോക്ടർ അന്ന് പറഞ്ഞിരുന്നു. ഞങ്ങള്‍ക്ക് പേടിയായിരുന്നു. അണുബാധയുണ്ടാവുമെന്നൊക്കെ ചിലര്‍ പറഞ്ഞു. അതുവരെ ഭക്ഷണം അല്പസ്വല്പം കഴിക്കുമായിരുന്നു. പിന്നീട് തീര്‍ത്തും ഭക്ഷണം കഴിക്കുന്നത് നിര്‍ത്തി. ഉമിനീരുപോലും ഇറക്കാതായി. ഭക്ഷണം കഴിക്കുക, വെള്ളം കുടിക്കുക ഇങ്ങനെയുള്ള ദൈനംദിന കാര്യങ്ങളൊക്കെ മറന്നുപോയി. വീണ്ടും ഐസിയുവിലാക്കി. പിന്നീട് ട്യൂബ് ഇട്ടു. തുടര്‍ന്ന് ലിക്വിഡ് ഫുഡ് കൊടുത്തിരുന്നുവെന്നും അന്ന് സഹോദരി പറഞ്ഞിരുന്നു.
‘വിശപ്പുണ്ടെന്നോ ഭക്ഷണം വേണമെന്നോ പറയില്ല, നിര്‍ബന്ധിച്ചാണ് ആഹാരം നല്‍കുന്നത്, ചിലപ്പോള്‍ ഒന്നും കഴിക്കില്ല. കൊച്ചുകുട്ടികളെ പോലെ വാപ്പൊത്തിപിടിക്കും, സംസാരം കുറഞ്ഞു. പറയുന്നതിനൊന്നും വ്യക്തതയില്ലാതായി. അമ്പത്തേഴുകാരി പെട്ടെന്ന് രണ്ടര മൂന്ന് വയസ്സുകാരിയായാൽ എങ്ങനെയിരിക്കും’ അതാണ് കനകലതയുടെ അവസ്ഥയെന്ന് അന്ന് വിജയമ്മ വെളിപ്പെടുത്തി.