പാർലമെന്റിൽ ചോദ്യങ്ങൾ ചോദിക്കാൻ പണം വാങ്ങിയെന്ന ആരോപണത്തിൽ തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര നവംബർ 2ന് ഹാജരാകണമെന്ന് നോട്ടീസ്. പാർലമെൻ്റ് എത്തിക്സ് കമ്മിറ്റിയാണ് നോട്ടീസ് നൽകിയത്. നവംബർ 5 ന് ശേഷമേ ഹാജരാകാൻ കഴിയൂയെന്ന് മഹുവ അറിയിച്ചതിന് ശേഷമാണ് പുതിയ നോട്ടീസ് നൽകിയിരിക്കുന്നത്.
നേരത്തെ മഹുവ ഒക്ടോബർ 31ന് ഹാജരാകണമെന്ന് കമ്മിറ്റി നിർദേശിച്ചിരുന്നു. തനിക്ക് ആ ദിവസം ഒഴിവാക്കാൻ പറ്റാത്ത മറ്റൊരു പരിപാടിയുണ്ടെന്നും, നവംബർ നാലു വരെ തിരക്കാണെന്നും അതുകഴിഞ്ഞ് എത്തിക്സ് കമ്മിറ്റിക്ക് മുന്നിൽ ഹാജരാകാമെന്നുമാണ് മഹുവ പറഞ്ഞത്. എന്നാൽ തീയതി നീട്ടുന്നതിനായുള്ള ഒരു അഭ്യർത്ഥനയും പരിഗണിക്കില്ലെന്ന് കമ്മറ്റി പ്രതികരിച്ചു.
അതേസമയം വ്യവസായി ദർശൻ ഹിരാനന്ദാനിക്ക് പാർലമെന്റ് ലോഗിനും പാസ്‌വേഡും നൽകിയ ആരോപണം മഹുവ മൊയ്ത്ര സമ്മതിച്ചിരുന്നു. പാർലമെന്റ് ഇ മെയിൽ വിവരങ്ങൾ ഹിരാനന്ദാനി ഗ്രൂപ്പിന് കൈമാറിയിട്ടുണ്ട്. ലോഗിൻ, പാസ്‌വേഡ് വിവരങ്ങൾ കൈമാറിയത് ചോദ്യങ്ങൾ തയ്യാറാക്കാനാണെന്നും ലക്ഷ്യം പണമാല്ലായിരുന്നെന്നും ഇന്ത്യ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിൽ മഹുവ മൊയ്ത്ര വിശദീകരിച്ചു.
പാർലമെന്റ് അംഗങ്ങളുടെ ഔദ്യോഗിക ഇ മെയിൽ കൈകാര്യം ചെയ്യുന്നതിൽ ഒരു നിയമവും നിലവിലില്ല. ഒരു എംപിയും ചോദ്യങ്ങൾ സ്വയം തയ്യാറാക്കുന്നതല്ല, പാസ്‌വേഡ് വിവരങ്ങൾ എല്ലാവരുടെയും ടീമിന്റെ പക്കലുണ്ട്. എന്നാൽ ലോഗിൻ ചെയ്യുമ്പോൾ ഒടിപി വരുന്നത് തന്റെ ഫോണിലേക്ക് മാത്രമാണ്. താൻ ഒടിപി നൽകിയാൽ മാത്രമേ ചോദ്യങ്ങൾ സമർപ്പിക്കുകയുള്ളൂ എന്നും മഹുവ മൊയ്ത്ര വ്യക്തമാക്കി.
ദർശൻ ഹിരാനന്ദാനി സുഹൃത്താണ്. ലിപ്സ്റ്റിക്കും മെയ്ക്കപ്പ് സാധനങ്ങളും, സ്കാർഫും ഉൾപ്പെടെയുള്ള സമ്മാനങ്ങൾ കൈപ്പറ്റിയിട്ടുണ്ട്. എന്നാൽ പണം കൈപ്പറ്റിയിട്ടില്ലെന്നും അവർ പണം വാഗ്ദാനം ചെയ്തതിന് തെളിവില്ലായെന്നും മഹുവ പറഞ്ഞു. രാജ്യത്തെ പ്രധാന വ്യവസായിയായ അദാനി ഗ്രൂപ്പിനെക്കുറിച്ചു പാർലമെന്റിൽ ചോദ്യം ചോദിക്കാൻ ഹിരനന്ദാനിയിൽ നിന്നു മഹുവ മൊയ്ത്ര പണവും സമ്മാനങ്ങളും വാങ്ങിയെന്ന് ബിജെപിയാണ് ആരോപണം ഉന്നയിച്ചത്. ബിജെപി എംപി നിഷികാന്ത് ദുബെയാണ് ആരോപണവുമായി രംഗത്തെത്തിയത്.