കല്പറ്റ: എ വിഭാഗത്തിന്റെ നോമിനി വയനാട് ഡി.സി.സി. ജനറൽ സെക്രട്ടറിയായി നിയമിതനായത് വ്യാജ യോഗ്യതയിലാണെന്ന് ആക്ഷേപം. മാനന്തവാടി ഗ്രാമപഞ്ചായത്തംഗം പി.വി.ജോർജ്ജിനെതിരെയാണ് ആക്ഷേപം ഉയർന്നത്. മുൻ യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി എന്ന മാനദണ്ഡമാണ് കെ.പി.സി.സി.ക്ക് മുന്നിൽ ഇദ്ദേഹം ധരിപ്പിച്ചതെന്നും എന്നാൽ ഈ സ്ഥാനം ഇദ്ദേഹം വഹിച്ചിരുന്നില്ലെന്നും വയനാട് ജില്ലയിലെ മുതിർന്ന കോൺഗ്രസ് നേതാക്കൾ പറഞ്ഞു.
വഹിച്ചിരുന്നെങ്കിൽ പി.വി. ജോർജ്ജ് തെളിവു നൽകട്ടെയെന്നും നേതാക്കൾ ആവശ്യപ്പെട്ടു. കെ.പി.സി.സി. എക്സിക്യൂട്ടീവ് അംഗവും പുനസംഘടനാസമിതി അംഗവുമായ അഡ്വ. എൻ.കെ വർഗ്ഗീസിന്റെ നോമിനിയായാണ് ഇദ്ദേഹം പുനഃസംഘടനാ ലിസ്റ്റിൽ കടന്നുകൂടിയത്. അഴിമതി ആരോപണങ്ങൾ നിരവധി നേരിടുന്ന പി.വി. ജോർജ്ജിനെ അക്കാരണത്താൽ അമ്മായി ജോർജ്ജ് എന്നാണ് അറിയപ്പെടുന്നത്. അർഹതപ്പെട്ട നിരവധിപ്പേർ ഭാരവാഹിപ്പട്ടികയിൽ പെടാതെ പുറത്തു നിൽക്കുമ്പോഴാണ് ഇത്തരം വ്യാജ യോഗ്യതയിൽ ഡി.സി.സി. ഭാരവാഹിയായതെന്നും ഇതിനെതിരെ കെ.പി.സി.സിക്ക് പരാതി നൽകുമെന്നും മുതിർന്ന നേതാക്കൾ അറിയിച്ചു.