ഖുലൈസ് (സൗദി അറേബ്യ): വിശുദ്ധ ഉംറ നിർവഹിച്ച ശേഷം നാട്ടിലേയ്ക്ക് മടങ്ങുന്ന വഴി മലയാളി തീർത്ഥാടക മരണപ്പെട്ടു. കോഴിക്കോട് കക്കോടി പരേതനായ ചോലക്കൽ അബൂബക്കറിന്റെ ഭാര്യ ഖദീജ (70) യാണ് മദീന സിയാറത്ത് നിർവഹിച്ച ശേഷം നാട്ടിലേയ്ക്ക് തിരിക്കാൻ ജിദ്ദ വിമാനത്താവളത്തിലേയ്ക്കുള്ള ബസിൽ യാത്ര ചെയ്തുകൊണ്ടിരിക്കെ മരണപ്പെട്ടത്. ഞായറാഴ്ചയായിരുന്നു സംഭവം.
മകൾ സുബൈദയുമൊന്നിച്ചാണ് തീർത്ഥാടനത്തിന് എത്തിയത്. ജിദ്ദയിലെത്താൻ നൂറ്റി അമ്പതിലേറെ കിലോമീറ്റര് ബാക്കിയുള്ളപ്പോഴായിരുന്നു അന്ത്യം.ഖുലൈസ് ജനറൽ ആശുപത്രിയിലുള്ള മൃതദേഹം മക്കയിലായിരിക്കും ഖബറടക്കുക. ഇതിനുള്ള നിയമ നടപടികൾ പൂർത്തിയായെന്നും ചൊവാഴ്ച കാലത്തു മൃതദേഹം സ്വീകരിച്ച ശേഷം മക്കയിൽ എത്തിക്കുമെന്നും ഇതിനായി രംഗത്തുള്ള സാമൂഹ്യ പ്രവർത്തകൻ ആരിഫ് അറിയിച്ചു. ളുഹർ നിസ്കാരത്തിന് ശേഷമായിരിക്കും ഖബറടക്കം.
സഫിയ,സുബൈദ,ഷാജഹാൻ,നദീറ,ലൈല എന്നിവരും മക്കളാണ്. സുബൈദയുടെ ദമ്മാമിലുള്ള മകൻ ഖുലൈസിൽ എത്തിയിട്ടുണ്ട്. ഖുലൈസ് കെ എം സി സിയിലെ നാസർ മക്കരപറമ്പ,ഹനീഫ മങ്കട എന്നിവർ സഹായവുമായി സജീവമായുണ്ട്.
പ്രവാസി മലയാളി ഫെഡറേഷന്‍ സൗദി ജീവകാരുണ്യ വിഭാഗം കണ്‍വീനര്‍ അസ്‌ലം പാലത്തിന്റെ ഭാര്യ നമിഷ അസ്‌ലമിന്റെ മാതൃസഹോദരിയാണ് മരണപ്പെട്ട ഖദീജ.