എറണാകുളത്ത് യു ഡി എഫ് 2016 ലേതിനേക്കാൾ സ്ഥിതി മെച്ചപ്പെടുത്തുമെന്നു ഇന്റലിജന്റ്‌സ് റിപ്പോര്‍ട്ട്. കഴിഞ്ഞ തവണ നഷ്ടപ്പെട്ട മൂവാറ്റുപുഴയിലും ഇത്തവണ യുഡിഎഫ് വൻ വിജയം നേടും !
കൊച്ചി : എറണാകുളത്ത് യു ഡി എഫ് 2016 ലേതിനേക്കാൾ സ്ഥിതി മെച്ചപ്പെടുത്തുമെന്നു കേന്ദ്ര ഇന്റലിജന്റ്‌സ് റിപ്പോര്‍ട്ട്. കഴിഞ്ഞ തവണ നഷ്ടപ്പെട്ട മൂവാറ്റുപുഴയിലും യുഡിഎഫ് വിജയിക്കുമെന്നാണ് റിപ്പോർട്ടിലുള്ളത്. ഡോ. മാത്യു കുഴല്‍നാടനാണ് ഇവിടെ യു ഡി എഫ് സ്ഥാനാർഥി .
സംസ്ഥാനത്ത് സിപിഎമ്മിന്റെ ഏഴു മന്ത്രിമാര്‍ ഉൾപ്പെടെ പരാജയപ്പെടുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടിലാണ് എറണാകുളത്ത് എൽ ഡി എഫിന് ഇത്തവണയും കനത്ത തിരിച്ചടി നേരിടുമെന്ന് റിപ്പോർട്ടിലുള്ളത്.
കഴിഞ്ഞ തവണ എൽ ഡി എഫ് വിജയിച്ച മൂവാറ്റുപുഴയിൽ അഞ്ചു ശതമാനത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ഇത്തവണ യു ഡി എഫ് ജയിക്കുമെന്നാണ് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്.
സ്ഥാനാര്‍ഥിയുടെ മികവും യുഡിഎഫിന്റെ കെട്ടുറപ്പുമാണ് അവർക്ക് ഗുണമായത്. മാത്യു കുഴൽനാടനെതിരെയുള്ള എല്‍ദോ ഏബ്രഹാമിന്റെ നെഗറ്റീവ് കാംപയനിങ് ഇടതുപക്ഷത്തിന് തിരിച്ചടിയായെന്ന് നേരത്തെ വിലയിരുത്തല്‍ ഉണ്ടായിരുന്നു.
അടിത്തട്ടില്‍ എല്‍ഡിഎഫിന്റെ പ്രവര്‍ത്തനം ശരിയായ രീതിയിലല്ല നടക്കുന്നതെന്ന് കഴിഞ്ഞദിവസം കൂടിയ എല്‍ഡിഎഫ് യോഗം വിലയിരുത്തിയിരുന്നു. സിപിഎമ്മിലുള്ളവര്‍ക്ക് എല്‍ദോയുടെ പ്രചരണ രീതിയോടു മതിപ്പില്ല.
അതിനിടെ, യാക്കോബായ സഭയ്‌ക്കെതിരേ ഓര്‍ത്തഡോക്‌സ് സഭയുടെ വക്കാലത്ത് എടുത്തിരിക്കുന്നത് മാത്യു കുഴല്‍നാടന്റെ നിയമസ്ഥാപനമാണെന്ന വിമര്‍ശനത്തിന് വസ്തുതയുടെ പിന്തുണയില്ലെന്നും റിപ്പോർട്ട് പുറത്തു വന്നിരുന്നു.
പൈങ്ങോട്ടൂരുള്ള മാത്യുവിന്റെ വീട് റോഡ് കൈയേറിയിട്ടുണ്ടെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് സിപിഎം അംഗങ്ങള്‍ തന്നെ വ്യക്തമാക്കിയിരുന്നു . ഇതെല്ലാം ഇടതുപക്ഷത്തിന് തിരിച്ചടിയാണ്.
മൂവാറ്റുപുഴയുടെ വികസന കാര്യങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാനായി സംഘടിപ്പിക്കപ്പെട്ട ചാനല്‍ ചര്‍ച്ചയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പങ്കെടുക്കാത്തതിനെതിരെ വിമര്‍ശനങ്ങൾ ഉയർന്നിരുന്നു .
കേരളത്തില്‍ യുഡിഎഫ് അധികാരത്തിലെത്തുമെന്നാണ് കേന്ദ്ര ഇന്റലിജന്‍സിന്റെ കണ്ടെത്തല്‍. 90 സീറ്റുകള്‍ വരെ യുഡിഎഫിനു ലഭിക്കുമെന്ന തരത്തിലാണ് റിപ്പോർട്ട് . നേമത്ത് ബിജെപി തോല്‍ക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു.