ജിദ്ദ: യമനിലെ കലാപകാരികളായ ഹൂഥികൾ സൗദിയ്ക്ക് നേരെ നടത്തുന്ന വിഫല ആക്രമണ ശ്രമങ്ങൾ തുടരുന്നു. ഒടുവിലത്തെ ആക്രമണ നീക്കം വ്യാഴാഴ്ച കാലത്ത് ഉണ്ടായി. സംഭവത്തിൽ ഇറാൻ പിന്തുണയുള്ള ഹൂഥികളുടെ രണ്ടു ആളില്ലാ വിമാനങ്ങളാണ് സൗദിയുടെ നേതൃത്വത്തിലുള്ള അറബ് സഖ്യസേന വെടിവെച്ചിട്ടത്. സഖ്യസേനയുടെ ഔദ്യോഗിക വാക്താവ് കേണൽ തുർക്കി അൽമാലിക്കിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
യമനിലെ ഇമ്രാൻ പ്രദേശത്തു നിന്ന് സൗദിയിലെ തെക്കൻ അതിർത്തി നഗരമായ ഖമീസ് മുശൈത്ത് (അബഹ) ലക്ഷ്യമാക്കിയാണ് ഹൂഥികൾ ആക്രമണങ്ങൾക്കുപയോഗിക്കുന്ന ആളില്ലാ വിമാനം തൊടുത്തു വിട്ടതെന്ന് അൽമാലിക്കി വിശദീകരിച്ചു. ഹൂഥികൾ നേരിട്ടുകൊണ്ടിരിക്കുന്ന പൊതുജന രോഷവും ആൾനാശവും പരാജയങ്ങളും മൂലമുള്ള നിരാശയാണ് സൗദിയ്ക്ക് നേരെ നടത്തിക്കൊണ്ടിരിക്കുന്ന ആക്രമങ്ങൾക്ക് പ്രേരണ. എന്നാൽ, ദൈവാനുഗ്രഹം കൊണ്ട് ആക്രമണ നീക്കങ്ങളെല്ലാം വീണു തകർന്ന് വിഫലമാവുകയായിരുന്നെന്നും ഔദ്യോഗിക വാക്താവ് തുടർന്നു.
ജനങ്ങൾക്ക് സുരക്ഷ ഏർപ്പെടുത്തുകയും കലാപകാരികളായ ഹൂഥികളുടെ ആക്രമണ കേന്ദ്രങ്ങൾ കണ്ടെത്തി അവ നിർവീര്യമാക്കാനും നശിപ്പിക്കാനുമുള്ള ശ്രമങ്ങൾ ശക്തമായി തുടരുമെന്നും കേണൽ അൽമാലിക്കി പറഞ്ഞു.