റിയാദ് : പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം സംഘടിപ്പിച്ച വിദ്യാർത്ഥികളെ കോടതി ജാമ്യത്തിൽ വിട്ടയച്ചെങ്കിലും കെട്ടിച്ചമച്ച പുതിയ ആരോപണങ്ങളിന്മേൽ ദൽഹി പോലീസ് വീണ്ടും അറസ്റ്റ് ചെയ്ത് ജയിലിലടച്ചത് തികച്ചും പ്രതിഷേധാർഹമാണെന്ന് കേളി കലാസാംസ്‌കാരിക വേദി.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്താകമാനം നടന്ന പ്രക്ഷോഭണങ്ങളുടെ ഭാഗമായി ജാഫ്രാബാദ് കുത്തിയിരിപ്പ് സമരത്തിൽ പങ്കെടുത്തതിന് അന്ന് അറസ്റ്റ് ചെയ്യപ്പെട്ട ദേവങ്കണ കലിത (30), നതാഷ നർവാൾ (32) എന്നീ ജെ.എൻ.യു വിദ്യാർത്ഥിനികളെ കഴിഞ്ഞ ദിവസമാണ് കോടതി ജാമ്യത്തിൽ വിട്ടത്. എന്നാൽ ജാമ്യത്തിൽ വിട്ട് ജയിലിൽ നിന്ന് ഇറങ്ങിയ ഉടനെയാണ് കൊലപാതകം, വധശ്രമം, കലാപമുണ്ടാക്കൽ, ക്രിമിനൽ ഗൂഢാലോചന എന്നീ കുറ്റങ്ങൾ ചുമത്തി വീണ്ടും അറസ്റ്റ് ചെയ്തിരിക്കുന്നത്.
ജനങ്ങളുടെ ശ്രദ്ധയാകെ കോവിഡ് മഹാമാരിയിലായിരിക്കുന്നതിനിടയിൽ ഇന്ത്യൻ നിയമവ്യവസ്ഥയെ തന്നെ വെല്ലുവിളിച്ചുകൊണ്ട് സംഘപരിവാർ സർക്കാർ നടത്തുന്ന ഇത്തരം ഹീനമായ നടപടികളെ ശക്തമായി അപലപിക്കുന്നതായും പ്രതികാര നടപടികൾ ഉടൻ അവസാനിപ്പിക്കണമെന്നും കേളി സെക്രട്ടറിയറ്റിന്റെ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.