അൽ ജൗഫ് : സൗദിയിലെ കോവിഡ്-19 രോഗ ബാധിതർക്ക് ആശ്വാസവുമായി ഇന്ത്യൻ പ്രവാസി കൂട്ടായ്മയായ ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം ദേശീയ തലത്തിൽ നടത്തുന്ന പ്ലാസ്മ, രക്തദാന കാമ്പയിൻ്റെ ഭാഗമായാണ് ഫ്രറ്റേണിറ്റി ഫോറം അൽ ജൗഫ് ഘടകം പ്ലാസ്മാ, രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്.
അൽ ജൗഫിലെ പ്രമുഖ ഗവൺമെൻ്റ് ആശുപത്രിയായ പ്രിൻസ് മിത്ഹബ് ബിൻ അബ്ദുൽ അസീസ് ഹോസ്പിറ്റലുമായി സഹകരിച്ചാണ് കാമ്പയിൻ നടത്തിയത്. ചടങ്ങിൽ നിരവധി പേർ രക്തദാനം നിർവഹിക്കുകയുണ്ടായി. ഹോസ്പിറ്റൽ ബ്ലഡ് ഡൊണേഷൻ വിഭാഗം മേധാവി ഫൈസി അൽ ജുനൈദി, ഫ്രറ്റേണിറ്റി ഫോറം അൽ ജൗഫ് പ്രസിഡൻറ് ബിജൂർ കണിയാപുരം, സെക്രട്ടറി ഹനീഫ് തൊഴുപ്പാടം, നജീബ് വള്ളക്കടവ്, ഷഫീഖ് മൗലവി പത്തനാപുരം എന്നിവർ ചടങ്ങിന് നേത്യത്വം നൽകി.
കോവിഡ്-19 ന്റെ പശ്ചാത്തലത്തിൽ രക്തദാതാക്കളുടെ ലഭ്യത കുറയുകയും രക്തശേഖരണം അനിവാര്യവുമായ സാഹചര്യത്തിലാണ് രോഗികൾക്കും ആരോഗ്യ വകുപ്പിനും ആശ്വാസമായി ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം പ്ലാസ്മ രക്തദാന ദേശീയ കാമ്പയിൻ സംഘടിപ്പിക്കുന്നത്.
ജൂലൈ 25 ന് തുടങ്ങി ആഗസ്റ്റ് 25 വരെ നീണ്ടു നിൽക്കുന്ന ദേശീയ കാമ്പയിൻ സൗദിയിലെ എല്ലാ പ്രവിശ്യകളിലെയും വിവിധ ഗവൺമെൻ്റ് ആശുപത്രികൾ കേന്ദ്രീകരിച്ചാണ് സംഘടിപ്പിച്ചിരിക്കുന്നത്. ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള നൂറുകണക്കിന് സന്നദ്ധ പ്രവർത്തകരെ അണിനിരത്തി പൊതുജന പിന്തുണയോടെയാണ് കാമ്പയിൻ സജ്ജമാക്കിയിരിക്കുന്നത്.
സൗദിയിൽ ബ്ലഡ് പ്ലാസ്മ ചികിത്സയിലൂടെ നൂറിലധികം കോവിഡ്-19 രോഗികൾക്ക് പ്രയോജനം ലഭിച്ചുവെന്ന് ഈ മാസാരംഭത്തിൽ സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം സൗദി ഘടകം സാമൂഹിക പ്രതിബന്ധത മുൻനിർത്തി ആരോഗ്യ മന്ത്രാലയത്തിൻ്റെ പ്രത്യേക അനുമതിക്ക് വേണ്ടി ദേശീയ കാമ്പയിനുമായി ആശുപത്രി അധിക്യതരെ സമീപിക്കുകയായിരുന്നു.
പൊതുജന പങ്കാളിത്തത്തോടെ കോവിഡ് 19 നെഗറ്റീവ് ആയി 15 കഴിയാത്ത ആളുകളിൽ നിന്നുമാണ് പ്ലാസ്മ ശേഖരിക്കുന്നത്. കോവിഡ് നെഗറ്റീവ് ആയി ഏറ്റവും അടുത്ത ദിവസത്തിനുള്ളിൽ പ്ലാസ്മ എടുക്കുന്നതാവും ഏറ്റവും ഫലപ്രദമായ ആൻറീബോഡി പ്രവർത്തനങ്ങൾക്ക് ഉത്തമം ആവുക. മനുഷ്യ ശരീരത്തിന് അണുബാധയിൽ നിന്ന് കരകയറാൻ സഹായിക്കുന്ന നിരവധി ഘടകങ്ങൾ പ്ലാസ്മയിൽ അടങ്ങിയിരിക്കുന്നു. ഈ ഘടകങ്ങളിൽ ആൻറി ബാക്ടീരിയൽ ആന്റിബോഡികളും ഉൾപ്പെടുന്നുണ്ട്.
കോവിഡ്-19 രോഗം ബാധിച്ച് ചികിത്സയിലൂടെ രോഗമുക്തനായ ഒരാളുടെ പ്ലാസ്മയിൽ അതിനെതിരായ ആന്റിബോഡികൾ അടങ്ങിയിരിക്കുമെന്നാണ് ഇതിനർത്ഥം. ഫലപ്രദമായ ചികിത്സകളുടെയും വാക്സിനുകളുടെയും അഭാവത്തിൽ അണുബാധയെ അഭിമുഖീകരിക്കുമ്പോൾ പ്രതിരോധത്തിന്റെ ആദ്യ നിരയായി ഈ ആന്റിബോഡികൾ പ്രവർത്തിക്കും. പ്ലാസ്മ ചികിത്സ രീതിയെ സംബന്ധിച്ചു കൂടുതൽ പഠനങ്ങളും ഗവേഷണങ്ങളും മറ്റു രാജ്യങ്ങളിലെന്ന പോലെ സൗദി ആരോഗ്യ മന്ത്രാലയവും പരീക്ഷിച്ചു വരികയാണ്