തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ കേരള ബ്ലാസ്റ്റേഴ്സ് വനിതാ ടീമിന്റെ പ്രവര്‍ത്തനം നിർത്തിവച്ചു. പുരുഷ ടീമിന് ഫുട്ബോള്‍ ഫെഡറേഷന്‍ വിധിച്ച പിഴയെ തുടര്‍ന്നാണ് സാമ്പത്തിക പ്രതിസന്ധി ഉടലെടുത്തത്. പ്രവര്‍ത്തനം തുടങ്ങി പതിനൊന്നാം മാസത്തിലാണ് വനിതാ ടീം പിരിച്ചുവിടുന്നത്. വനിതാ ലീഗില്‍ ബ്ലാസ്റ്റേഴ്സ് ടീം മൂന്നാം സ്ഥാനം നേടിയിരുന്നു.
കഴിഞ്ഞ സീസണിൽ ബംഗളൂരു എഫ്.സിയുമായുള്ള മത്സരം പാതിവഴിയിൽ ഉപേക്ഷിച്ചതിനാണ് ബ്ലാസ്റ്റേഴ്സിന് പിഴ ചുമത്തിയത്. ഇതിൽ ഇളവ് ആവശ്യപ്പെട്ട് കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബാള്‍ ഫെഡറേഷനെ സമീപിച്ചിരുന്നെങ്കിലും ആവശ്യം ഫെഡറേഷൻ തള്ളുകയായിരുന്നു. ഇതിന് പിന്നാലെയാണ് വനിത ടീമിന്‍റെ പ്രവർത്തനം താൽക്കാലികമായി അവസാനിപ്പിക്കുന്നതായി ക്ലബ് അധികൃതർ അറിയിച്ചത്.
‘ഞങ്ങളുടെ വനിത ടീമിന് താൽക്കാലികമായി ഒഴിവാക്കുന്ന വിവരം ഏറെ വേദനയോടെയാണ് അറിയിക്കുന്നത്. ഫുട്ബാൾ ഫെഡറേഷൻ ക്ലബിന് മേൽ അടുത്തിടെ ഏർപ്പെടുത്തിയ സാമ്പത്തിക ഉപരോധത്തെ തുടർന്നാണ് ഈ തീരുമാനം അനിവാര്യമായത്. ഫെഡറേഷന്റെ അധികാരത്തെയും തീരുമാനങ്ങളെയും ഞങ്ങൾ ബഹുമാനിക്കുന്നുണ്ടെങ്കിലും ക്ലബിന്റെ വിവിധ പ്രവർത്തനങ്ങളിൽ അത് ചെലുത്താൻ സാധ്യതയുള്ള ആഘാതത്തിൽ ഞങ്ങളുടെ നിരാശ പ്രകടിപ്പിക്കുന്നു’, വിശദീകരണ കുറിപ്പിൽ പറയുന്നു.