കുവൈറ്റ് : സമ്പൂര്‍ണ്ണ കര്‍ഫ്യൂവിന് മുന്നോടിയായി ജലീബ് , മെഹ്ബുല മേഖലകളില്‍ നിന്നും തൊഴിലാളികളെ കടത്തിക്കൊണ്ടുപോകാന്‍ ചില കമ്പനികള്‍ നടത്തിയ നീക്കം സുരക്ഷാ വിഭാഗം തടഞ്ഞു. മഹ്ബൂല മേഖലയിൽ നിന്ന് ചിലർ പലായനം ചെയ്യുന്നത് നിരീക്ഷിക്കുകയും ഉടൻ തന്നെ നടപടി സ്വീകരിക്കുകയുമായിരുന്നു. ഇവരെ അവരുടെ സ്ഥലങ്ങളിലേക്കു തന്നെ മടക്കി അയക്കുകയും ചെയ്തു.
തങ്ങളുടെ തൊഴിലാളികളെ മേഖലയിൽ നിന്ന് മാറ്റാൻ ശ്രമിച്ച കമ്പനികളെ തിരിച്ചറിഞ്ഞതായും അവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതിനിടയിൽ തൊഴിലാളികളെ തിരിച്ചയക്കാൻ തങ്ങള്‍ ബാധ്യസ്ഥരായെന്നും സുരക്ഷാ മാധ്യമ വകുപ്പ് വ്യക്തമാക്കി.
രാജ്യത്തുടനീളം വിന്യസിച്ചിരിക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥർ എല്ലാ മേഖലകളും നിരീക്ഷിക്കുകയും ചെയ്യുന്നുണ്ടെന്നും എല്ലാവരുടെയും സുരക്ഷക്കായി അധികൃതര്‍ നടത്തുന്ന എല്ലാ ശ്രമങ്ങളും ബന്ധപ്പെട്ടവര്‍ അനുസരിക്കണമെന്നും മന്ത്രാലയങ്ങൾ അറിയിച്ചു.
കോവിഡ് വ്യാപനം തടയാൻ പ്രവാസികൾ തിങ്ങി പാർക്കുന്ന മഹ്ബൂല, ജലീബ് , ഫര്‍വാനിയ മേഖലകളിൽ കടുത്ത നിയന്ത്രണതിന്നു കഴിഞ്ഞ ദിവസമാണ് മന്ത്രാലയം സുരക്ഷാ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയത്. ഇതേ തുടർന്നാണ് ചില കമ്പനികൾ തങ്ങളുടെ തൊഴിലാളികളെ മറ്റിടങ്ങളിലേക്ക് മാറ്റി പാർപ്പിക്കാൻ ഒരുങ്ങിയത്. ഈ നീക്കമാണ് അധികൃതര്‍ പരാജയപ്പെടുത്തിയത് . എന്നാല്‍ ഇന്ന് മഹ്ബൂല, ജലീബ് മേഖലകളില്‍ മാത്രമാണ് സമ്പൂര്‍ണ്ണ കര്‍ഫ്യു പ്രഖ്യാപിച്ചത്.