കോഴിക്കോട്: തീവണ്ടി യാത്രക്കാർ, ജീവനക്കാർ എന്നിവരുടെ നേരെയുള്ള അതിക്രമം, മോഷണം, ദുരിതം അനുദിനം വർദ്ധിച്ചു. ഈ സാഹചര്യത്തിലാണ് കോൺഫെഡറേഷൻ ഓഫ് ഇന്ത്യ റെയിൽയൂസേഴ്സ് അസോസിയേഷൻ ചെയർമാൻ ഡോ. എ.വി അനൂപ്, വർക്കിംഗ് ചെയർമാൻ ഷെവ. സി.ഇ ചാക്കുണ്ണി എന്നിവർ ഏപ്രിൽ 9ന് പ്രധാനമന്ത്രിക്കും, വിദേശകാര്യ സഹമന്ത്രിക്കും, മറ്റു ബന്ധപ്പെട്ടവർക്കും നിവേദനം സമർപ്പിച്ചത്.
അതിന്റെ അടിസ്ഥാനത്തിൽ അടുത്ത ദിവസങ്ങളിൽ റെയിൽവേ ചില ആശ്വാസ നടപടി സ്വീകരിച്ചത് ജീവനക്കാർക്കും യാത്രക്കാർക്കും ഒരുപോലെ ആശ്വാസവും, പ്രതീക്ഷയും നൽകുന്നു.
പല അനിഷ്ട സംഭവങ്ങൾക്കും ഇടവരുത്തുന്നത് യാത്രക്കാരുടെ വർധന അനുസരിച്ച് പുതിയ വണ്ടികൾ, നിലവിലുള്ള വണ്ടികളിൽ കൂടുതൽ ബോഗികൾ, ആഘോഷ-അവധിവേളകളിൽ തിരക്കുള്ള റൂട്ടുകളിൽ സ്പെഷ്യൽ വണ്ടികൾ ഇല്ലാത്തതും, സ്ലീപ്പർ, ജനറൽ കോച്ചുകൾ കുറച്ചതും, ഓവർ ക്രൗഡും ആണെന്നും ഏറ്റവും കൂടുതൽ തീവണ്ടിയാത്ര ദുരിതം കേരളത്തിലും പ്രത്യേകിച്ച് മലബാറിലും ആണെന്നും സി ഐ ആർ യു എ അഭിപ്രായപ്പെട്ടു.
ശുചീകരണ തൊഴിലാളികൾ മുതൽ ലോക്കോ പൈലറ്റ് വരെയുള്ള തസ്തിക ളിലെ വർഷങ്ങളായുള്ള ഒഴിവുകൾ നികത്തുക, അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുക, കോയമ്പത്തൂരും, മംഗലാപുരത്തും മണിക്കൂറുകളോളം വെറുതെ കിടക്കുന്ന ട്രൈയിനുകൾ കേരളത്തിലേക്ക് നീട്ടുക, സുരക്ഷാ സംവിധാനവും പബ്ലിക് റിലേഷനും മെച്ചപ്പെടുത്തുക, പാളം മുറിച്ചു കടക്കുന്നവരെയും തീവണ്ടികൾക്ക് നേരെ കല്ലെറിയുന്നവരെയും ബോധവൽക്കരണം നടത്തുക എന്നിവയും ആവശ്യപ്പെട്ടു.
വരുമാനം വർധിപ്പിക്കാൻ റെയിൽവേ കാണിക്കുന്ന ശുഷ്കാന്തി യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കും സ്വീകരിക്കുക, മുതിർന്ന പൗരന്മാരുടെ ടിക്കറ്റ് നിരക്കിളവ് പുനസ്ഥാപിക്കുക, വന്ദേ ഭാരതിന് വഴിയൊരുക്കാൻ മറ്റു വണ്ടികൾ മണിക്കൂറുകൾ പിടിച്ചിടുന്നതൊഴിക്കാൻ സമയം പുനക്രമീകരിക്കുക, കേരളത്തിലെ രണ്ടാമത്തെ (20631) വന്ദേഭാരത് കോച്ചുകൾ 16 ആക്കുക, പകുതിയിലേറെ യാത്രക്കാരില്ലാതെ ഓടുന്ന മംഗലാപുരം-ഗോവ വന്ദേ ഭാരത്, കോയമ്പത്തൂർ-ബാംഗ്ലൂർ ഡബിൾ ഡെക്കർ കോഴിക്കോട് വരെ നീട്ടുക, തിരുവനന്തപുരം ഡിവിഷനിലെ പ്രധാന സ്റ്റേഷനുകളിൽ 20 രൂപയ്ക്ക് ഉച്ചഭക്ഷണം, മൂന്ന് രൂപയ്ക്ക് കുടിവെള്ളം ഐആർടിസിയുമായി ചേർന്നൊരുക്കിയ കൗണ്ടറുകൾ മറ്റു ഡിവിഷനിലെക്കും വ്യാപിപ്പിക്കുക തുടങ്ങി നിരവധി പ്രായോഗിക നിർദ്ദേശങ്ങൾ പ്രധാനമന്ത്രിയുടെ ഓഫീസിലും ബന്ധപ്പെട്ട അധികാരികളുടെയും ശ്രദ്ധയിൽപ്പെടുത്തി.