ഷോർണൂർ: സമരാഗ്നി ജാഥയിലൂടെ കോൺഗ്രസ് നടത്തുന്നത് രാഷ്ട്രീയ ശുദ്ധികലശമാണെന്നും ഇത് രാഷ്ട്രീയ കേരളം ഏറ്റെടുക്കണമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരേ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കെപിസിസി പ്രസിഡന്റ് കെ. സുധാകരനും നയിക്കുന്ന സമരാഗ്നി പ്രക്ഷോഭയാത്രയ്ക്ക് കുളപ്പുള്ളിയിൽ നൽകിയ സ്വീകരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേന്ദ്രത്തിലെ ബിജെപിയുടെ ഫാസിസ്റ്റ് ഭരണവും കേരളത്തിലെ സിപിഎമ്മിന്റെ അഴിമതി ഭരണവും അവസാനിപ്പിക്കേണ്ടത് ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും നിലനിൽപ്പിന് നിലനിൽപ്പിന് അത്യന്താപേക്ഷിതമാണ്. പിണറായിയുടെ ഭരണത്തെ യഥാർത്ഥ കമ്മ്യൂണിസ്റ്റുകൾ പിന്തുണയ്ക്കുന്നില്ല. സ്തുതി പാടുന്നത് പിവി ആൻഡ് കമ്പനിയുടെ ആൾക്കാർ മാത്രമാണ്. അവർ കമ്മ്യൂണിസ്റ്റുകൾ അല്ല കച്ചവടക്കാരാണെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ അക്കൗണ്ടുകള്‍ മരവിപ്പിച്ചത് കോണ്‍ഗ്രസിനെയും രാഹുല്‍ ഗാന്ധിയെയും മോദി ഭയക്കുന്നതിനാലാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറഞ്ഞു. രാജ്യത്തെ പ്രധാനപ്പെട്ട രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രവര്‍ത്തനം പോലും തടസ്സപ്പെടുത്താനാണ് ഈ നീക്കം. എന്നാല്‍, ഈ യുദ്ധവും കോണ്‍ഗ്രസ് ജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിലുള്ള അന്തര്‍ധാര ശക്തമെന്നും, അത് പൊളിക്കുകയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യമെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി.
ലാവ്‌ലിന്‍ കേസും, സ്വര്‍ണക്കടത്തും, മകള്‍ വീണയുടെ മാസപ്പടിയും വിജയനെ തിരിഞ്ഞുകുത്തുന്ന കാലം വരും. ഇപ്പോള്‍ മോദിയുടെ സംരക്ഷണയിലാണ് വിജയന്‍. ബിജെപി.പ്രസിഡന്റ് കെ.സുരേന്ദ്രനെ പ്രത്യുപകാരമായി കുഴല്‍പ്പണ കടത്ത് കേസില്‍ വിജയന്‍ സംരക്ഷിക്കുകയും ചെയ്യുന്നു.
സി.വി. ബാലചന്ദ്രൻ അധ്യക്ഷത വഹിച്ചു .ടി.യു. രാധാകൃഷ്ണൻ ,വി.കെ. ശ്രീകണ്ഠൻ എംപി, അബ്ദുൽ മുത്തലിബ്,എ.തങ്കപ്പൻ, ഷാഫി പറമ്പിൽ, എ.പി. അനിൽകുമാർ, വി.പി. സജീന്ദ്രൻ, ഷാനിമോൾ ഉസ്മാൻ,ദീപ്തി മേരി വർഗീസ്, ജെബി മേത്തർ,സി.ചന്ദ്രൻ, ആരിപ്പറ്റ ജമീല എന്നിവർ പ്രസംഗിച്ചു.