മണ്ണാർക്കാട് :നിർമ്മാണം നടന്ന ഇതുവരെയും പൂർണ്ണമായും കമ്മീഷൻ ചെയ്തിട്ടില്ലാത്ത കാഞ്ഞിരപ്പുഴ ഡാമിന്റെ പൂർണമായ വികസനവും മാറ്റവും ആഗ്രഹിച്ച് വിവിധ ജന പ്രതിനിധികൾ ഉന്നയിച്ച ആവശ്യങ്ങൾ ഏറ്റെടുത്ത്,കോങ്ങാട് എംഎൽഎ അഡ്വക്കേറ്റ് കെ.ശാന്തകുമാരി,ഡാം കമ്മീഷൻ ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിയമസഭയിൽ ജലവിഭവ വകുപ്പ് മന്ത്രിക്ക് മുമ്പാകെ സബ്മിഷൻ നൽകി.
അണക്കെട്ടിന് ചുറ്റും മനോഹരമായ പൂന്തോട്ടവും പാർക്കും സുന്ദരമായ കാഴ്ചകൾ പ്രദാനം ചെയ്യുന്നതും ഉദ്യാനത്തോടൊപ്പം നിരവധി വിനോദ സൗകര്യങ്ങളുള്ളതുമാണ്.കൂടാതെ ഫാമിലികൾ എത്തിച്ചേരാറുള്ള മികച്ച വിനോദസഞ്ചാര കേന്ദ്രമാണിത്.
കോങ്ങാട് നിയോജകമണ്ഡലത്തിലെ,ഭാരതപ്പുഴയുടെ കൈവഴികളിൽ ഒന്നായ കാഞ്ഞിരപ്പുഴ ഡാം ജില്ലയുടെ നാനാ ഭാഗത്തേക്കും ഒഴുകിയെത്തുന്ന ഒരു പ്രധാന ജലസ്രോതസ്സാണ്.
പല ഭാഗത്തും അതിർത്തിക്കല്ലുകൾ ഇല്ലാത്തത് ഇവിടെ കയ്യേറ്റങ്ങൾക്ക് ഇടയാക്കുന്നുണ്ട്.ഇത് കൂടുതൽ പരിശോധന അർഹിക്കുന്ന കാര്യവുമാണ്. 1961ലാണു ഡാമിന്റെ നിർമാണം ആരംഭിച്ചത്. അണക്കെട്ടും റിസർവോയർ നിൽക്കുന്ന ഭാഗങ്ങളും അടക്കം 8,465 ഹെക്ടർ വരുന്ന ഡാം ഇതുവരെയും കമ്മിഷൻ ചെയ്യാത്തത് ഭൂമിശാസ്ത്രപരമായി തന്നെ പ്രാധാന്യമർഹിക്കുന്ന കാര്യമാണ്.ഡാമിന് പുതുതായി ഉണ്ടാകേണ്ട നവീകരണവും പരിരക്ഷയും ജില്ലയുടെ, വിശേഷിച്ചും കോങ്ങാട് മണ്ഡലത്തിന്റെ കുടിവെള്ള പ്രശ്നത്തിനും പരിഹാരമാകുമെന്ന് എംഎൽഎ ശാന്തകുമാരി സബ്‌മിഷനിലൂടെ ചൂണ്ടിക്കാട്ടി.
കാഞ്ഞിരപ്പുഴ ഡാം ഇതുവരെ കമ്മീഷൻ ചെയ്തിട്ടില്ല എന്ന കാര്യം,വാടികാസ്മിതം പരിപാടിയിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചപ്പോൾ, എംഎൽഎ യുടെയും ഇറിഗേഷൻ ഉദ്യോഗസ്ഥരുടെയും ശ്രദ്ധയിൽ കൊണ്ടു വന്നതായും,ഡാം കമ്മീഷൻ ചെയ്യുവാൻ വേണ്ടിയിട്ടുള്ള നടപടികൾ ഉണ്ടാകണമെന്ന് നിയമസഭയിൽ ശ്രദ്ധേയ പ്രമേയം അവതരിപ്പിച്ച എംഎൽഎയുടെ നടപടിഏറെ സ്വാഗതാർഹമാണെന്നും പൊതുപ്രവർത്തകനും തച്ചമ്പാറ ഗ്രാമപഞ്ചായത്ത് അംഗവുമായ ജോർജ് തച്ചമ്പാറ പറഞ്ഞു.
കാഞ്ഞിരപ്പുഴ അണക്കെട്ടും ഉദ്യാനവും മനോഹാരിത ഏറെയുള്ള പ്രദേശമാണ്. പ്രകൃതിയൊരുക്കിയ അദ്ഭുതമെന്നു തോന്നും വിധം,വനാന്തരങ്ങളിൽ നിന്ന് ഒഴുകിയെത്തുന്ന തെളിമയാർന്ന ജലമാണ് കാഞ്ഞിരപ്പുഴയുടെ മേന്മ.വാക്കോടൻ മലയുടെ താഴ്‌വരയിൽ പ്രകൃതിയൊരുക്കിയ ദൃശ്യവിരുന്ന് ആസ്വദിക്കാൻ ഉതകും വിധം ഡാം കമ്മീഷൻ ചെയ്യുന്നത് ഉൾപ്പെടെയുള്ള കൂടുതൽ വികസന നടപടികൾ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകണം.