മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ നടിയാണ് കനിഹ. 'പഴശിരാജ'യിലെ കൈതേരി മാക്കം കനിഹയുടെ ചിത്രങ്ങളിലെ മികച്ച ഒരു കഥാപാത്രമാണ്. എന്നാൽ പഴശിരാജയില്‍ നായികയാകാനെത്തിയ തന്നെ ഇഷ്ടപ്പെടാതെ സംവിധായകൻ ഹരിഹരൻ ആദ്യം മടക്കി അയച്ചിരുന്നെന്ന് കനിഹ പറയുന്നു. ഒരു ടെലിവിഷൻ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു കനിഹ ഇക്കാര്യം പറഞ്ഞത്.
കനിഹയുടെ വാക്കുകളിലൂടെ;
‘മലയാള സിനിമയിൽ നായികയാകാൻ വിളിക്കുന്നു. കോടമ്പക്കത്ത് ഓഫീസിൽ വരാനാണ് പറഞ്ഞത്. ഞാന്‍ അവിടെ ചെന്നപ്പോൾ ഹരിഹരൻ സാര്‍ ഉണ്ട്. എന്നെ കണ്ടു, എന്നാൽ ഒന്നും പറഞ്ഞില്ല. സത്യത്തിൽ എനിക്കൊന്നും അറിയില്ലായിരുന്നു.
ഇത് ഇത്ര വലിയൊരു ചരിത്ര സിനിമയാണെന്നോ ഹരിഹരൻ സാർ ആരെന്നെപോലും അറിയില്ലായിരുന്നു. ഞാനാകട്ടെ ജീൻസും ടീ ഷർട്ടും അണിഞ്ഞാണ് സാറിനെ കാണാൻ ചെന്നത്.
എന്നെ കണ്ട ശേഷം അദ്ദേഹം ഓൾ ദ് ബെസ്റ്റ് പറഞ്ഞു. അതിന് ശേഷം പൊയ്ക്കോളാൻ പറഞ്ഞു. സത്യം പറഞ്ഞാൽ ഇഷ്ടപ്പെടാതെ പറഞ്ഞുവിട്ടപ്പോലെ. എനിക്ക് ആണെങ്കിൽ ഈ റിജക്ട് ചെയ്യുക എന്നത് ഇഷ്ടമല്ലാത്തൊരു കാര്യമാണ്. എന്റെ നൂറുശതമാനം നൽകിയ ശേഷം എന്നെ തളളുകയാണെങ്കിൽ വിഷമമില്ല.
വീട്ടിൽ ചെന്ന ശേഷം ഞാൻ വീണ്ടും സാറിനെ വിളിച്ചു. സാർ എന്ത് കഥാപാത്രമാണ് നിങ്ങൾ വിചാരിക്കുന്നതെന്ന് പറയാമോ എന്ന് ചോദിച്ചു. അപ്പോഴാണ് പഴശിരാജ സിനിമയെക്കുറിച്ചും ആ കഥാപാത്രത്തെക്കുറിച്ചും പറയുന്നത്.
തമിഴിൽ ആ സമയത്ത് അജിത്തിനൊപ്പം വരളാരു എന്നൊരു സിനിമ ചെയ്തിരുന്നു. അതിലൊരു ഗാനത്തിൽ രാഞ്ജിയുടെ വേഷം അണിഞ്ഞാണ് അഭിനയിച്ചത്. ആ വിഡിയോ സാറിന് മെയ്‌ൽ ചെയ്തു. ദയവ് ചെയ്ത് ഇതൊന്നുകാണാമോ എന്ന് ചോദിച്ചു.
അതുകണ്ടതോടെ അദ്ദേഹത്തിന്റെ മനസ്സ് മാറി. മൂന്നുദിവസത്തിന് ശേഷം ഓഫീസിൽ വന്ന് കോസ്റ്റ്യൂമിൽ കണ്ടുനോക്കാം എന്നു പറഞ്ഞു. അങ്ങനെ അവിടെവെച്ച് കോസ്റ്റ്യൂം തരുകയും അതിലെ ഒരു ഡയലോഗ് പറഞ്ഞുനോക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ഒരു ചെറിയ സ്ക്രീൻ ടെസ്റ്റ് ആയിരുന്നു. അതിൽ അദ്ദേഹം സംതൃപ്തനായതോടെ അവിടെ വെച്ച് തന്നെ പഴശിരാജയുടെ കരാറിൽ ഒപ്പിട്ടു’.–കനിഹ പറഞ്ഞു.