റിയാദ് - കോൺട്രാക്ടിംഗ് മേഖലയിൽ മൂന്നു മാസത്തിനിടെ 25,000 ലേറെ സ്വദേശികൾക്ക് തൊഴിൽ ലഭിച്ചതായി തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. ഈ വർഷം ആദ്യ പാദത്തിലാണ് കോൺട്രാക്ടിംഗ് മേഖലയിൽ കാൽ ലക്ഷത്തിലേറെ പേർക്ക് തൊഴിൽ ലഭിച്ചത്. ഇതിൽ 9500 പേർക്ക് പ്രൊഫഷനൽ തൊഴിലുകളിലാണ് നിയമനം ലഭിച്ചത്. കഴിഞ്ഞ വർഷം ആദ്യ പാദത്തെ അപേക്ഷിച്ച് ഈ വർഷം ആദ്യ പാദത്തിൽ കോൺട്രാക്ടിംഗ് മേഖലയിൽ ശരാശരി വേതനം 18 ശതമാനം തോതിൽ വർധിച്ചതായും തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു.
രണ്ടു മാസത്തിനിടെ ചില്ലറ വ്യാപാര മേഖലയിൽ 6000 ലേറെ സൗദികൾക്ക് തൊഴിൽ ലഭിച്ചിട്ടുണ്ട്. ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് ഇത്രയും സൗദികൾക്ക് ചില്ലറ വ്യാപാര മേഖലയിൽ തൊഴിൽ ലഭിച്ചത്. ചില്ലറ വ്യാപാര മേഖലയിൽ സൗദിവൽ ക്കരണം വർധിച്ചുവരികയാണെന്നും മന്ത്രാലയം പറഞ്ഞു. സർക്കാർ, സ്വകാര്യ വകുപ്പു കളുമായും സ്ഥാപനങ്ങളുമായും തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം ഒപ്പുവെച്ച കരാറുകൾ ശ്രദ്ധേയമായ ഫലം നൽകുന്നതിന് തുടങ്ങിയതായും രണ്ടു മാസത്തിനിടെ 27,000 സ്വദേശികൾക്ക് തൊഴിൽ ലഭിച്ചതായും വകുപ്പ് മന്ത്രി എൻജിനീയർ അഹ്മദ് അൽറാജ്ഹി അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.