മുംബൈ: ഏഷ്യയിലെ ഏറ്റവും വലിയ ചേരി പ്രദേശമായ ധാരാവി നവീകരിക്കുന്നു. പദ്ധതിയുടെ ആദ്യ ഘട്ടമായി 300 കോടി രൂപ അനുവദിക്കാൻ മുംബൈയിലെ ചേരി പുനരധിവാസ അതോറിറ്റിക്ക് മഹാരാഷ്ട്രാ സർക്കാർ നിർദ്ദേശം നൽകി.ധാരാവി' നവീകരിക്കുവാനുളള പദ്ധതി ഗൗതം അദാനി നയിക്കുന്ന അദാനി പ്രോപ്പർട്ടീസിനാണ് നൽകിയിരിക്കുന്നത്.5,069 കോടി രൂപയ്ക്കാണ് കരാർ അദാനി ഗ്രൂപ്പ് സ്വന്തമാക്കിയത്.
2.8 ചതുരശ്ര കിലോമീറ്ററിൽ പരന്നുകിടക്കുന്ന ചേരിയിൽ ഒരു ലക്ഷത്തിലധികം ആളുകൾ തിങ്ങിപ്പാർക്കുന്നുണ്ട്. പദ്ധതിയിലൂടെ, നഗരത്തെ മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങളോടെ പുനസ്ഥാപിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതിൻറെ ആദ്യ ഘട്ടമായാണ് 300 കോടി അനുവദിക്കാൻ നിർദ്ദേശം നൽകിയത്. ചേരി നിവാസികളും വാണിജ്യ സ്ഥാപനങ്ങളുള്ളവരുമടക്കം 68,000 പേരെ പുനരധിവസിപ്പിക്കേണ്ടിവരും.
ചേരി നവീകരണ പദ്ധതി 17 വർഷത്തിനുള്ളിൽ പൂർത്തിയാക്കാനും അടുത്ത ഏഴു വർഷത്തിനുള്ളിൽ പുനരധിവാസ പ്രവർത്തനങ്ങൾ പൂർത്തിയാക്കാനുമാണ് മഹാരാഷ്ട്ര സർക്കാർ ലക്ഷ്യമിടുന്നത്. ഹോങ്കോങ്ങിലെ തായ്ഹാംഗ് ചേരിയുടെ വികസന മോഡലിലാണ് സര്‍ക്കാര്‍ ധാരാവി വികസനം ലക്ഷ്യമിടുന്നത്.