ജിദ്ദ: പ്രവാസി സാംസ്കാരികവേദി വെസ്റ്റേൺ പ്രൊവിൻസ് കമ്മറ്റിയുടെ നേതൃത്വത്തിൽ
പ്രക്ഷോഭങ്ങൾ സ്റ്റേ ചെയ്യാൻ സമയമായില്ല' എന്ന വിഷയത്തിൽ സമര സദസ്സും ചർച്ചാ സംഗമവും സംഘടിപ്പിച്ചു, ഷറഫിയ ഇമാം ബുഖാരി ഇൻസ്റ്റിട്യൂട്ടിൽ നടന്ന പരിപാടി ബഹുജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
പ്രവാസി സാംസ്കാരിക വേദി സംഘടിപ്പിച്ച പ്രതിഷേധ സംഗമത്തിൽ എസ് എം നൗഷാദ് സംസാരിക്കുന്നു.
ഭരണഘടനാശിൽപികളുടെ ജാഗ്രത്തായ ഇടപെടലാണ് രാജ്യം ഒരു മതേതര ജനാധിപത്യ റിപ്പബ്ലി ക്കായി രൂപപ്പെട്ടതിന്റെ മുഖ്യ പ്രേരകമെന്ന് വിഷയം അവതരിപ്പിച്ച് കൊണ്ട് സംസാരിച്ച പ്രമുഖ വിദ്യാഭ്യാസ പ്രവർത്തകനും തനിമ കേന്ദ്ര സമിതി അംഗവുമായ എസ് എം നൗഷാദ് പറഞ്ഞു. തുടക്കം മുതലേ ഭരണഘടനയെ വർഗീയവൽക്കരിക്കാൻ ശ്രമങ്ങൾ നടന്നിരുന്നു.
നിരീശ്വരവാദിയായിരുന്ന സർവർക്കർ ഹിന്ദു ധാർമിക മൂല്യങ്ങൾക്ക് പകരം വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും പ്രത്യയ ശാസ്ത്രം ഹിന്ദുത്വ എന്ന പേരിൽ പ്രചരിപ്പിക്കുകയായിരുന്നു. ഗൂഢമായ ഒരു ഡീപ് സ്റ്റേറ്റ് രൂപകൽപന ചെയ്ത് ഹിന്ദുത്വവാദികൾ നടത്തിയ പ്രവർത്തനങ്ങളുടെ അനന്തര ഫലമാണ് രാജ്യം അഭിമുഖീകരിക്കുന്ന വംശീയ വിഭാഗീയ ധ്രുവീകരണങ്ങളെന്ന് അദ്ദേഹം പറഞ്ഞു. മതാതിഷ്ഠിത വിഭജന അജണ്ടകൾക്കെതിരെ രാജ്യമുടനീളം നടന്ന് കൊണ്ടിരിക്കുന്ന ഉയിർത്തെഴുന്നേൽപ്പ് വിദൂരമല്ലാത്ത ഭാവിയിൽ ഫാഷിസ്റ്റ് ഭരണത്തിന് ചരമക്കുറിപ്പെഴുതും.
സദസ്സിന്റെ ചോദ്യങ്ങൾക്ക് അദ്ദേഹം പ്രമാണങ്ങളുടെയും ചരിത്രവസ്തുതകളുടെയും അടിസ്ഥാനത്തിൽ മറുപടി നൽകി. നാട്ടിൽ നടക്കുന്ന ഭരണഘടനാ സംരക്ഷണ പ്രക്ഷോഭങ്ങളിൽ വെൽഫെയർ പാർട്ടിയുടെ നേതൃപരമായ ഇടപെടലുകളെ കുറിച്ച് പ്രവാസി ജിദ്ദ സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡണ്ടുമാരായ ഇസ്മയിൽ കല്ലായി, നിസാർ ഇരിട്ടി എന്നിവർ സംസാരിച്ചു.
പ്രവാസി സാംസ്കാരികവേദി വെസ്റ്റേൺ പ്രോവിൻസ് പ്രസിഡന്റ് റഹീം ഒതുക്കുങ്ങൽ അദ്ധ്യക്ഷനായ ചടങ്ങിൽ ജനറൽ സെക്രട്ടറി അഷ്റഫ് എം പി സ്വാഗതവും ട്രഷറർ സിറാജ് താമരശ്ശേരി നന്ദിയും പറഞ്ഞു.