അൽഹസ്സ : 29 വർഷമായി ജോലി ചെയ്യുന്ന കമ്പനി, ജോലിക്കരാർപ്രകാരമുള്ള ആനുകൂല്യങ്ങൾ നൽകാതെ എക്സിറ്റ് അടിച്ചതിനെതിരെ നവയുഗം ജീവകാരുണ്യവിഭാഗത്തിന്റെ സഹായത്തോടെ നിയമപോരാട്ടം നടത്തി വിജയിച്ച നവയുഗം അൽഹസ്സ ശുഖൈഖ് യൂണിറ്റ് പ്രവർത്തകനായ കൊമ്പനാട്ട് കുര്യച്ചൻ രാജുവിന് നവയുഗം സ്നേഹോഷ്മളമായ യാത്രയയപ്പ് നൽകി.
സുശീൽ കുമാർ രാജുവിന് നവയുഗത്തിന്റെ ഉപഹാരം കൈമാറുന്നു.
നവയുഗം അൽഹസ്സ ശുഖൈഖ് യൂണിറ്റ് ഓഫിസിൽ വെച്ച് അൽഹസ്സ മേഖല ആക്റ്റിങ് പ്രസിഡന്റ് സിയാദിന്റെ അധ്യക്ഷതയിൽ ചേർന്ന യാത്രയയപ്പ് യോഗത്തിൽ വെച്ച് മേഖല സെക്രട്ടറി സുശീൽ കുമാർ നവയുഗത്തിന്റെ ഉപഹാരം രാജുവിന് കൈമാറി. ശുഖൈഖ് യൂണിറ്റ് രക്ഷാധികാരി ജലീൽ, യൂണിറ്റ് ട്രെഷറർ ഷിബു താഹിർ, വൈസ് പ്രസിഡന്റ് സുന്ദരേശൻ , മേഖല നേതാക്കളായ രഘുനാഥ്, സ്റ്റീഫൻ എന്നിവർ ആശംസപ്രസംഗം നടത്തി. യൂണിറ്റ് പ്രസിഡന്റ് മുരളിധരൻ സ്വാഗതവും, ഷാജഹാൻ നന്ദിയും പറഞ്ഞു.
എറണാകുളം തിരുവാങ്കുളം സ്വദേശിയായ രാജു 29 വർഷമായി ശുഖൈഖിൽ ഒരു കൺസ്ട്രക്ക്ഷൻ കമ്പനിയിൽ സൂപ്പർവൈസറായി ജോലി ചെയ്യുകയായിരുന്നു. പ്രായമായതിന്റെ പേര് പറഞ്ഞാണ് കമ്പനി അദ്ദേഹത്തിന്റെ ജോലി നിർത്തലാക്കി എക്സിറ്റ് അടിച്ചത്. എന്നാൽ നിയമപ്രകാരമുള്ള ആനുകൂല്യങ്ങൾ നൽകാൻ അവർ തയ്യാറായില്ല.
ഇതിനെതിരെ നവയുഗം കേന്ദ്രകമ്മിറ്റി രക്ഷാധികാരി ഷാജി മതിലകത്തിന്റെ നേതൃത്വത്തിൽ നവയുഗം ജീവകാരുണ്യപ്രവർത്തകരായ ഉണ്ണി മാധവം, സിയാദ്, സുശീൽ കുമാർ, ഷിബു താഹിർ എന്നിവരുടെ പിന്തുണയോടെ കമ്പനിയ്‌ക്കെതിരെ രാജു ലേബർ കോടതിയിൽ നിയമയുദ്ധം നടത്തി. വിജയകരമായ നിയമ യുദ്ധത്തിന് ഒടുവിൽ പരാജയം സമ്മതിച്ച കമ്പനി, രാജുവിന് എല്ലാ ആനുകൂല്യങ്ങളും, വിമാന ടിക്കറ്റും നൽകുകയാണ് ഉണ്ടായത്. പ്രവാസജീവിതം പൂർണ്ണമായും നിർത്തി ശേഷിച്ച കാലം നാട്ടിൽ കുടുംബത്തോടൊപ്പം വിശ്രമജീവിതം നയിക്കാനാണ് രാജുവിന്റെ തീരുമാനം.