ദമ്മാം: സ്പോൺസർ എക്സിറ്റ് നൽകാതെയും ശമ്പളം നൽകാതെയും പ്രയാസത്തിലായ ഇന്ത്യക്കാരി, നവയുഗം സാംസ്കാരികവേദി ജീവകാരുണ്യവിഭാഗത്തിന്റെ സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങി.
ലക്ഷ്മിയ്ക്ക് മഞ്ജു മണിക്കുട്ടൻ യാത്രാരേഖകൾ കൈമാറുന്നു.
ആന്ധ്രാപ്രദേശ് സ്വദേശിനിയായ ലക്ഷ്മി നഴ്സമ്മയാണ് പ്രവാസത്തിന്റെ ദുരിതങ്ങൾ താണ്ടി നാട്ടിലേയ്ക്ക് മടങ്ങിയത്. ബ്യൂട്ടിപാർലറിലെ ജോലിയ്ക്ക് എന്ന് പറഞ്ഞാണ് ലക്ഷ്മിയെ ഒരു വിസ ഏജന്റ് സൗദിയിലേയ്ക്ക് കയറ്റി വിട്ടത്. എന്നാൽ ഇവിടെ എത്തിയ ശേഷമാണ്, ബ്യൂട്ടിപാർലറിലെ ജോലിയ്ക്ക് പുറമെ, അത് നടത്തുന്ന സൗദിയുടെ വീട്ടിൽ വീട്ടുജോലിയും ചെയ്യാനാണ് തന്നെ കൊണ്ട് വന്നിരിയ്ക്കുന്നത് എന്ന് ലക്ഷ്മി മനസ്സിലാക്കുന്നത്. ഏറെ ബുദ്ധിമുട്ടുകൾ ഉണ്ടായിട്ടും, നാട്ടിലെ കുടുംബത്തിന്റെ അവസ്ഥയോർത്ത് ലക്ഷ്മി അവിടെ ജോലി തുടർന്നു.
രണ്ടു വർഷം കഴിഞ്ഞപ്പോൾ, തൊഴിൽ കരാർ കാലാവധി പൂർത്തിയായതിനാൽ തന്നെ നാട്ടിലേയ്ക്ക് അയയ്ക്കണമെന്ന് ലക്ഷ്മി സ്പോൺസറോട് ആവശ്യപ്പെട്ടു. എന്നാൽ സ്പോൺസർ സമ്മതിച്ചില്ല എന്ന് മാത്രമല്ല, തുടർന്ന് ശമ്പളവും കൊടുക്കാതെയായി. അങ്ങനെ 9 മാസം ലക്ഷ്മിയ്ക്ക് പിന്നെയും ആ വീട്ടിൽ ജോലി ചെയ്യേണ്ടി വന്നു. നാട്ടിൽ പോകാനാകാതെ, ശമ്പളം കിട്ടാതെ ആകെ വലഞ്ഞ ലക്ഷ്മി, ഒരു ദിവസം ആരുമറിയാതെ പുറത്തു കടന്ന് അടുത്തുള്ള പോലീസ് സ്റ്റേഷനിൽ പോയി പരാതി പറഞ്ഞു. പോലീസുകാർ അവരെ ദമ്മാമിലെ വനിതാ അഭയകേന്ദ്രത്തിൽ എത്തിച്ചു.
അഭയകേന്ദ്രത്തിൽ എത്തിയ നവയുഗം ജീവകാരുണ്യപ്രവർത്തക മഞ്ജു മണിക്കുട്ടനോട് ലക്ഷ്മി സ്വന്തം അനുഭവം വിവരിച്ച് സഹായം അഭ്യർത്ഥിച്ചു. മഞ്ജുവും നവയുഗം ജീവകാരുണ്യപ്രവർത്തകരും ലക്ഷ്മിയുടെ സ്‌പോൺസറെ നിരന്തരമായി ബന്ധപ്പെട്ട് ഒത്തുതീർപ്പ് ചർച്ചകൾ നടത്തി. നവയുഗം പ്രവർത്തകരുടെ നിരന്തരമായ സമ്മർദ്ദത്തിന്റെ ഫലമായി സ്പോൺസർ അഭയകേന്ദ്രത്തിൽ എത്തി, ലക്ഷ്മിയ്ക്ക് കുടിശ്ശിക ശമ്പളവും പാസ്സ്പോര്ട്ടും നൽകി തിരിച്ചു പോയി. മഞ്ജു മണിക്കുട്ടൻ വനിതാ അഭയകേന്ദ്രം അഭയകേന്ദ്രം അധികാരികളുടെ സഹായത്തോടെ ലക്ഷ്മിയ്ക്ക് ഫൈനൽ എക്സിറ്റ് അടിച്ചു നൽകി.
നിയമനടപടികൾ പൂർത്തിയാക്കി എല്ലാവർക്കും നന്ദി പറഞ്ഞ് ലക്ഷ്മി നാട്ടിലേയ്ക്ക് മടങ്ങി.
ലക്ഷ്മിയ്ക്ക് മഞ്ജു മണിക്കുട്ടൻ യാത്രാരേഖകൾ കൈമാറുന്നു.