-കെ.വി വിൻസന്റ്
പുതുമഴയിൽ കുതിരുന്ന നേരം
മദഗന്ധമുതിരുന്ന മണ്ണേ,
വിത്തുകൾക്കടയിരുന്നവയെ
കൊത്തിവിരിയ്ക്കുന്ന മണ്ണേ,
കളയുന്നയവശിഷ്ടമൊക്കെ
വളമാക്കിമാറ്റുന്ന മണ്ണേ,
വിതറുന്ന വിഷമൊക്കെമോന്തി -
ക്കതിരിനെക്കാക്കുന്ന മണ്ണേ,
വരികയാണുടനെയീ ഞാനും
വിരവോടു നിന്നിൽ ലയിക്കാൻ.
ഒരു പുല്ലിനോ പൂച്ചെടിക്കോ
മരവേരിനോ വളം ആകാൻ
നിന്നിൽ നിന്നല്ലയോ ഞാനും,
എന്നിൽ നിന്നല്ലയോ നീയും;
ഒന്നായിരുന്നല്ലോ നമ്മൾ;
ഒന്നായിടുന്നു നാo വീണ്ടും.