മസ്ക്കറ്റ്: ഇരട്ടി നികുതി ഒഴിവാക്കുന്നതിനുള്ള സുപ്രധാന കരാറിൽ ഒപ്പുവച്ച് ഒമാനും റഷ്യയും. നികുതിവെട്ടിപ്പ് തടയുന്നന് ഉൾപ്പെടെയുള്ള വിഷയങ്ങൾ ഇരുരാജ്യങ്ങളും തമ്മിൽ ചർച്ച ചെയ്തു.
ഒമാൻ ടാക്സ് അതോറിറ്റി ചെയർമാൻ സൗദ് നാസിർ അൽ ഷുക്കൈലിയും റഷ്യൻ ഡെപ്യൂട്ടി ധനമന്ത്രി അലക്സി സസനോവും ആണ് കരാറിൽ ഒപ്പുവെച്ചത്.
പുതിയ കരാർ ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള സുപ്രധാന ചുവടുവെപ്പാണെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
കഴിഞ്ഞ വർഷം വ്യാപാരത്തിന്റെ അളവിൽ 46 ശതമാനത്തിന്റെ വളർച്ച ഉണ്ടായിട്ടുണ്ടെന്ന് ഡെപ്യൂട്ടി ധനമന്ത്രി അലക്സി സസനോവ് പറഞ്ഞു. കൂടാതെ വ്യാപാര വിറ്റുവരവ് കൂടുതൽ വർധിപ്പിക്കുകയും സാമ്പത്തിക സഹകരണം ശക്തിപ്പെടുത്തുകയും ചെയ്യേണ്ടത് ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം നിക്ഷേപവും വ്യാപാര വിനിമയവും വിപുലീകരിക്കുക എന്ന ലക്ഷ്യത്തോടെ സുൽത്താനേറ്റ് ചില സഹോദര-സൗഹൃദ രാജ്യങ്ങളുമായി 38ലധികം നികുതി കരാറുകളിൽ ഒപ്പുവെച്ചിട്ടുണ്ട്.