ജിദ്ദ: വ്യാഴാഴ്‌ച വൈകീട്ട് സൗദി ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കോവിഡ് സ്ഥിതിവിവര റിപ്പോർട്ട് ഗുരുതരാവസ്ഥയിൽ ഉള്ളവരുടെ എണ്ണം ഒഴികെ മറ്റെല്ലാ തലങ്ങളിലും ആശ്വാസം പകരുന്നതായി. മരിച്ചവരുടെ എണ്ണം മാറ്റമില്ലാതെ തുടർന്നപ്പോൾ പുതിയ രോഗികളുടെ എണ്ണത്തിൽ കാര്യമായ കുറവ് ഉണ്ടായി. അതോടൊപ്പം, രോഗം ഭേദമായവരുടെ എണ്ണം കൂടുകയും ചെയ്തു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറുകൾക്കിടയിലുള്ള വിവരങ്ങൾ ഉൾപ്പെടുത്തി സൗദി ആരോഗ്യ മന്ത്രാലയമാണ് നിത്യവും വൈകീട്ട് റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്നത്.
വ്യാഴാഴ്ചയിലെ റിപ്പോർട്ട് പ്രകാരം 57 46 പേർക്കാണ് പുതിയതായി കോവിഡ് സ്ഥിരീകരിച്ചത്. തലേന്നാൾ ഇത് 57 ആയിരുന്നു. ഇതോടെ, സൗദിയിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട കോവിഡ് കേസുകളുടെ മൊത്തം എണ്ണം 547,807 ആയി ഉയർന്നു.
വ്യാഴാഴ്ച രണ്ട് പേരാണ് പുതുതായി മരണത്തിന് വിധേയനായത്. ബുധനാഴ്ചയും ഇത് തന്നെയായിരുന്നു സ്ഥിതി. മൊത്തം മരണം ഇതോടെ 8,755 ആയി ഉയർന്നു. മരണ സംഖ്യ ഇനിയും മെച്ചപ്പെട്ട് എണ്ണം ഒരാൾ എന്നതിലേയ്ക്കും പൂജ്യം എന്നതിലേയ്ക്കും എത്തുന്ന ദിവസങ്ങൾ വൈകാതെ എത്തും എന്ന പ്രതീക്ഷയിലാണ് രാജ്യം.
ഗുരുതരാവസ്ഥയിൽ കഴിയുന്നവരുടെ എണ്ണം 111 ആയിരുന്നത് വ്യാഴാഴ്ച 113 ആയാത് മാത്രമാണ് വ്യാഴാഴ്ചയിലെ ഏക ആശങ്ക. അതേസമയം, ചികിത്സയിലുണ്ടായിരുന്നവരിൽ 49 പേർക്ക് കൂടി കോവിഡ് ഭേദമായി. ബുധനാഴ്ച ഇത് 44 ആയിരുന്നു. ഇതോടെ, മൊത്തം രോഗമുക്തരുടെ എണ്ണം 536,817 ഉം ആയി.
വാക്സിൻ കാര്യത്തിൽ, കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂർ സമയത്തിനിടയിൽ പുതുതായി 155 ,000 പേർക്ക് കൂടി വാക്സിൻ നൽകിയതായും വ്യാഴാഴ്ചയിലെ ആരോഗ്യ മന്ത്രാലയം റിപ്പോർട്ട് വെളിപ്പെടുത്തി. ഇതോടെ 44,309,120 ഡോസ് വാക്സിൻ ആണ് ഇതുവരെയായി നൽകിയത്. ഇതിൽ 1.68 മില്യൺ ആളുകൾ മുതിർന്ന പൗരന്മാരാണ്. ഇവരിൽ സ്വദേശികളും പ്രവാസികളും ഉൾപ്പെടുന്നു.