കോഴിക്കോട്: ക്രിസ്തുമസ് - നവവത്സര കാലയളവിൽ തീവണ്ടി - വിമാന - ബസ് യാത്രക്കാർ നേരിടുന്ന ദുരിതം ആവർത്തിക്കാതിരിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകളിൽ യഥാസമയം ബന്ധപ്പെട്ടവർ സമ്മർദ്ദം ചെലുത്താത്തതിന്റെ തിക്തഫലമാണ് കേരളം പൊതുവേയും മലബാർ പ്രത്യേകിച്ചും അനുഭവിക്കുന്നതെന്ന് കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ റെയിൽ യൂസേഴ്സ് അസോസിയേഷന്റെയും, മലബാർ ഡെവലപ്മെന്റ് കൗൺസിലിന്റെയും ഭാരവാഹികളായ ഷെവലിയാർ സി.ഇ. ചാക്കുണ്ണിയും, ജോയ് ജോസഫ്. കെ യും, സൺഷൈൻ ഷൊർണൂരും അഭിപ്രായപ്പെട്ടു.
സ്പെഷ്യൽ ട്രെയിനുകൾ നേരത്തെ അനുവദിച്ച് യാത്രക്കാരെ മുൻകൂട്ടി അറിയിച്ചാൽ മാത്രമേ റെയിൽവേക്കും യാത്രക്കാർക്കും അതിന്റെ ഗുണം ലഭിക്കുകയുള്ളൂ. മറ്റിടങ്ങളെക്കാൾ യാത്രാ ക്ലേശം അനുഭവിക്കുന്നത് മലബാർകാരാണ്. യാത്രക്കാരുടെ കണക്കിന് അനുസരിച്ചാണ് സ്പെഷ്യൽ ട്രെയിൻ അനുവദിക്കുന്നതെന്ന റെയിൽവേ അധികാരിയുടെ അവകാശവാദം വിചിത്രമാണെന്നും അവർ അഭിപ്രായപ്പെട്ടു.
കോൺഫെഡറേഷൻ നേരത്തെ തന്നെ ഈ ആവശ്യങ്ങളെല്ലാം ഉന്നയിച്ച് റെയിൽവേ മന്ത്രി, റെയിൽവേ ബോർഡ് ചെയർമാൻ, അമിനിറ്റിസ് കമ്മിറ്റി ചെയർമാൻ ബന്ധപ്പെട്ടവർക്കും നേരിട്ടും അല്ലാതെയും നിവേദനം നൽകിയിരുന്നു. ഇതുകൊണ്ട് യാതൊരു നടപടിയും ഉണ്ടായിട്ടില്ല.