പൃഥ്വിരാജും പാർവതിയും നായികാനായകന്മാരായെത്തുന്ന മൈ സ്റ്റോറി എന്ന സിനിമയിലെ ഗാനത്തിനെതിരെ കടുത്ത ഡിസ്‌ലൈക് ആക്രമണമാണ് നടന്നത്. സിനിമയുടെ സംവിധായിക റോഷ്നി ദിനകർ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ്.
'എന്താണ് പറയേണ്ടതെന്നറിയില്ല. നല്ലൊരു സിനിമ ചെയ്യണമെന്ന് മാത്രമാണ് ആഗ്രഹിച്ചത്. അതിനായി ഒരുപാട് ബുദ്ധിമുട്ടി. എന്നാല്‍, ഇപ്പോള്‍ എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് മനസ്സിലാകുന്നില്ല. പാട്ടിന് ലഭിച്ച ഡിസ്‌ലൈക്കുകളെ കുറിച്ച് ഞാന്‍ ആശങ്കപ്പെടുന്നില്ല. അതേക്കുറിച്ച് ഒന്നും പറയാനില്ല. പക്ഷേ, ഇതാണോ മലയാളികളുടെ സംസ്‌കാരം എന്നോര്‍ത്ത് ദു:ഖം തോന്നുന്നുണ്ട്.
മൈ സ്റ്റോറി’യ്‌ക്കെതിരെ ഇപ്പോള്‍ നടക്കുന്നത് കരുതിക്കൂട്ടിയുള്ള ആക്രമണമാണ്. അത് പെയ്ഡ് അറ്റാക്ക് ആണ്. ഒരേതരത്തിലുള്ള കമന്റുകള്‍ ധാരാളമായി കോപ്പി പേസ്റ്റ് ചെയ്യുന്നതായി കാണാം. എന്നാല്‍, ആരാണ് ഇതിനു പിന്നിലെന്ന് എനിക്കറിയില്ല. അറിയണമെന്നുമില്ല. പാട്ടിന് ലഭിച്ച ഡിസ്‌ലൈക്കുകളെ കുറിച്ചല്ല, നമ്മുടെ സംസ്‌കാരത്തെ കുറിച്ചാണ് എനിക്ക് ദുഃഖം തോന്നുന്നത്.
ഒരു സ്ത്രീയ്‌ക്കെതിരെ ഇത്രയും മോശമായ കമന്റുകളിടാന്‍ എങ്ങനെയാണ് സാധിക്കുന്നത്. ഞാനൊരു സ്ത്രീയാണ്. എന്റെ പേജില്‍ പോലും വന്ന് മറ്റൊരു സ്ത്രീയെ കുറിച്ച് പറയാന്‍ പോലുമറയ്ക്കുന്ന തരത്തിലുള്ള കമന്റുകളാണിടുന്നത്. പാര്‍വതിയ്‌ക്കെതിരെ എന്നല്ല ഒരു സ്ത്രീയ്‌ക്കെതിരെയും, അവള്‍ എത്ര മോശപ്പെട്ടവരായാലും, ഇത്തരം കമന്റുകൾ എഴുതരുത്.
മൈ സ്റ്റോറിക്ക് നേരെയുള്ള ആക്രമണത്തിന് പിന്നില്‍ സൂപ്പർതാരത്തിന്റെ ആരാധകരാണെന്ന് കരുതുന്നില്ല. തനിക്ക് വ്യക്തിപരമായി അറിയുന്ന ആളാണ് അദ്ദേഹം. ജീവിതത്തില്‍ അദ്ദേഹത്തെ പോലെ മാന്യനായ ഒരാളെ കണ്ടിട്ടില്ല' - ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ റോഷ്നി പറഞ്ഞു.