പാലക്കാട്: ഉൾവനങ്ങളിൽ വന്യമൃഗങ്ങൾക്ക് കുടിവെള്ള ലഭ്യത ഉറപ്പു വരുത്താൻ ഉതകുന്ന തരത്തിൽ താൽക്കാലിക തടയണകൾ നിർമിച്ചു കൊണ്ട് തുടക്കം കുറിച്ച കാട്ടുതീ പ്രതിരോധ വാട്ട്സാപ്പ് കൂട്ടായ്മ ഇപ്പോൾ നാട്ടിലുള്ള പക്ഷികൾക്കും കുടിവെള്ളമൊരുക്കാൻ ഒരുങ്ങുന്നു.
സംസ്ഥാനം മുഴുവനും എല്ലാ ജില്ലകളിലെയും കാട്ടുതീ പ്രതിരോധ കൂട്ടായ്മകളുടെയും വിവിധ സംഘടനകളുടെയും സഹകരണത്തിൽ 'കരുതൽ' എന്ന പേരിൽ നടത്തുന്ന ഈ ഉദ്യമത്തിൻ്റെ സംസ്ഥാനതല ഉദ്ഘാടനം പാലക്കാട് മേഴ്സി കോളജ് അധികൃതരും സുവോളജി വിദ്യാർത്ഥികളും ചേർന്ന് കോളജ് ക്യാമ്പസിൽ കിളികൾക്കായി കുടിവെള്ളം ഒരുക്കികൊണ്ട് നടത്തുന്നു.
മാർച്ച് 28 ന് രാവിലെ 10 മണിക്ക് കോളജ് അങ്കണത്തിൽ വെച്ച്, പ്രിൻസിപ്പൽ ഡോ. (സി.) ജിസാല ജോര്‍ജ് അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ വെച്ച് വാളയാർ റേഞ്ച് ഫോറെസ്റ്റ് ഓഫീസർ ആഷിഖ് ഉൽഘാടനം ചെയ്യും. കെപിഡബ്ല്യുജി (കാട്ടുതീ പ്രതിരോധ വാട്ട്സ്ആപ് ഗ്രൂപ്പ്) സ്റ്റേറ്റ് കോഡിനേറ്റർ രതീഷ് സൈലൻ്റ് വാലി, മുഖ്യ പ്രഭാഷണം നടത്തും.
സിനിമാ താരം സഞ്ജു ദാസ് ആദ്യ കുടിവെള്ള തട്ട് സ്ഥാപിച്ചു ആശംസകൾ അറിയിച്ചു തുടക്കം കുറിക്കും. ചടങ്ങിൽ മലയാള മനോരമ ചീഫ് റിപ്പോർട്ടർ രമേശ് എഴുത്തച്ഛൻ, ട്രോമ കെയർ പാലക്കാട് ജില്ലാ പ്രസിഡൻ്റ് ഉണ്ണി വരദം എന്നിവർ ആശംസാ പ്രസംഗം നടത്തും.
തുടർന്ന് ക്യാമ്പസിൽ കുടിവെള്ള തട്ടുകൾ സ്ഥാപിക്കും. ചടങ്ങിൽ തട്ടുകളുടെ തുടർപരിപാലനം, വെള്ളം നിറക്കൽ എന്നിവ സ്വമേധയാ ഏറ്റെടുത്ത മേഴ്സി കോളജ് വിദ്യാർഥികൾക്കും പ്രത്യേകിച്ചും സുവോളജി വിഭാഗത്തിനും അഭിനന്ദനം അർപ്പിക്കും.
ചങ്ങിനോടനുബന്ധിച്ച്, ഇന്ന് പ്രകൃതിയിൽ അന്യം നിന്നുപോകുന്നതും, നിലനിൽക്കുന്നതുമായ വിവിധ ഇനം പക്ഷികളുടെ വൈവിധ്യമാർന്ന ഫോട്ടോ പ്രദർശനം അനൂപിൻ്റെ നേതൃത്വത്തിൽ നിരവധി ഫോട്ടോഗ്രാഫർ ചേർന്ന് ഒരുക്കുന്നു, പ്രദർശനം തികച്ചും സൗജന്യമായിരിക്കും.