റാന്നി: ചെത്തോംകര - അത്തിക്കയം റോഡ് പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായി 83 ലക്ഷം രൂപ കൂടി അധികമായി അനുവദിച്ചതായി അഡ്വ പ്രമോദ് നാരായൺ എംഎൽഎ അറിയിച്ചു. നേരത്തെ റോഡ് പുനരുദ്ധാരണത്തിന് അനുവദിച്ച 5 കോടി രൂപയ്ക്ക് പുറമേയാണ് ഇത്.
റാന്നിയിലെ നിന്ന് അത്തിക്കയത്തേക്കുള്ള പ്രധാന പാതയായ ഇത് കഴിഞ്ഞ എൽ ഡി എഫ്സർക്കാറിന്റെ കാലത്ത് തന്നെ ആറരക്കോടി രൂപ ചിലവഴിച്ച് ബിഎംബിസി നിലവാരത്തിൽ ടാറിങ് നടത്തിയിരുന്നു. എന്നാൽ റോഡിൻറെ വീതി കുറവും വശങ്ങളിൽ സംരക്ഷണ ഭിത്തിയില്ലാത്തതും അപാകതയായി നിലകൊണ്ടു. പല ഭാഗങ്ങളിലും കൊടും വളവുകളും ഉണ്ട്. വീതി കുറഞ്ഞ കലുങ്കുകൾ പലതും റോഡിലേക്ക് ഇറങ്ങിയാണ് നിൽക്കുന്നത്. വലിയ വാഹന തിരക്കുള്ള പാതയിൽ ഇതൊക്കെ നിരന്തരം അപകടങ്ങൾക്ക് കാരണമാകുന്നു.
ഈ സാഹചര്യത്തിലാണ് റോഡ് വീതി കൂട്ടി പുനരുദ്ധരിക്കുന്നതിനായി നടപടി സ്വീകരിച്ചത്. ഇതിനായി അഞ്ചു കോടി രൂപ അനുവദിച്ചെങ്കിലും തുടർന്നുണ്ടായ റേറ്റ് ഡിവിഷൻ റിവിഷനും ജിഎസ്ടിയും തുക മതിയാകാതെ വന്നു. ഈ സാഹചര്യത്തിലാണ് 83 ലക്ഷം രൂപയ്ക്ക് കൂടി ഇപ്പോൾ അനുമതി നൽകിയത്.
വസ്തു ഉടമകൾ സൗജന്യമായി ഭൂമി വിട്ടു നൽകുന്ന സ്ഥലങ്ങളിൽ റോഡ് വീതി കൂട്ടും. ഇത് കൂടാതെ വശങ്ങൾ കെട്ടി സംരക്ഷിക്കും. അപകരമായ സ്ഥലങ്ങളിൽ ക്രാഷ് ബാരിയറുകൾ സ്ഥാപിക്കും. റോഡിൻറെ ടാറിങ്ങിനോട് ചേർന്നുള്ള ഭാഗങ്ങൾ ഇൻറർലോക്കുകളും ഐറിഷ് കോൺക്രീറ്റിംഗും നടത്തി കൂടുതൽ സുരക്ഷിതമാക്കും.