റാന്നി: പുതമൺ താൽക്കാലിക പാലം നിർമ്മാണ ടെൻഡർ നടപടി ഉടൻ പൂർത്തിയാക്കണമെന്ന് അഡ്വ. പ്രമോദ് നാരായൺ എംഎൽഎ നിർദ്ദേശിച്ചു. താത്ക്കാലിക പാലം നിർമ്മാണത്തിന് പുറപ്പടുവിച്ച ഭരണാനുമതിയുമായി ബന്ധപ്പെട്ട് ഉണ്ടായ പിഴവുകൾ പരിഹരിച്ച് പുതിയ ഭരണാനുമതിയായി.
താൽക്കാലിക പാലം നിർമ്മിക്കുന്നതിന് 30.8 ലക്ഷം രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചിരുന്നത്. എന്നാൽ ഭരണാനുമതിയിൽ താൽക്കാലിക പാലം എന്നതിന് പകരം പുതമൺ പാലത്തിന്റെ അകുറ്റപ്പണി എന്ന് തെറ്റായാണ് രേഖപ്പെടുത്തിയിരുന്നത്. ഈ സാങ്കേതിക പിഴവ് കണ്ടെത്തി പരിഹരിച്ചതിനുശേഷം ആണ് പുതിയ ഉത്തരവ് ഇറക്കിയിരിക്കുന്നത്.
നിർമ്മാണം ടെൻഡർ ചെയ്താലുടൻ തന്നെ താൽക്കാലിക പാലത്തിൻറെ നിർമ്മാണം ആരംഭിക്കാനാകും. ഇതോടൊപ്പം തന്നെ പുതമണ്ണിൽ തകർന്ന പാലത്തിന് പകരം പുതിയ പാലം നിർമ്മിക്കുന്നതിനായി മണ്ണ് പരിശോധന ഉൾപ്പെടെ പൂർത്തിയാക്കി.
പുതമൺ പാലം അപകടാവസ്ഥയിൽ ആയതിനാൽ തുടർന്ന് ഇതുവഴിയുള്ള ബസ് സർവീസുകൾ പേരൂച്ചാൽ പാലത്തിലൂടെ വഴി തിരിച്ചു വിട്ടിരിക്കുകയാണ്. ഇതോടെ പേരൂച്ചാൽ മുതൽ മേലുകര വരെയുള്ള ജനങ്ങൾ വലിയ യാത്രാ ദുരിതമാണ് അനുഭവിക്കുന്നത്. മാത്രമല്ല മറ്റു വാഹനങ്ങൾ പത്തും പതിനൊന്നും കിലോമീറ്റർ ചുറ്റി വേണം ഇപ്പോൾ സഞ്ചരിക്കാൻ.
ഈ പ്രതിസന്ധി പരിഹരിക്കുന്നതിനാണ് സ്ഥിരമായി പാലം നിർമ്മിക്കുന്നത് വരെ താൽപ്പാലിക പാലം എന്ന ആശയം ഉന്നയിച്ചത്. തകരാർ സംഭവിച്ച നിലവിലെ പാലത്തിന് തൊട്ടു താഴെയായി തന്നെയാണ് പുതിയ താത്കാലിക പാലം നിർമ്മിക്കുന്നത്.