ലോകത്തിലെ ഏറ്റവും സമ്പന്ന ക്ഷേത്രമെന്നു വിശേഷിപ്പിക്കപ്പെടുന്ന തിരുപ്പതി വെങ്കടേശ്വര ക്ഷേത്രത്തിന്റെ ആസ്തി രണ്ടര ലക്ഷം കോടിയെന്നു തിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി) വൃത്തങ്ങൾ. ക്ഷേത്ര സ്വത്തിന്റെ ഏകദേശ കണക്കെടുപ്പുകൾക്കുശേഷമാണു വെളിപ്പെടുത്തൽ. ഭൂമി, കെട്ടിടം, ബാങ്ക് നിക്ഷേപം, സ്വർണം എന്നിവയിൽ നിന്നുള്ള ആകെ ആസ്തിയാണു രണ്ടരലക്ഷം കോടിയുടേത്. ബാങ്ക് നിക്ഷേപത്തിന്റേതടക്കം പലിശ ലഭിക്കുന്നതിനാൽ ഓരോ മാസവും ഇതിൽ വർധനയുണ്ടാകുമെന്നും അധികൃതർ.
എന്നാൽ, പരമ്പരാഗതമായി ക്ഷേത്രത്തിൽ ചാർത്തുന്ന ആഭരണങ്ങൾ, ഭക്തർക്കായി സജ്ജമാക്കിയ കോട്ടെജുകൾ, ഗസ്റ്റ് ഹൗസുകൾ, പൈതൃക പ്രാധാന്യമുള്ള കെട്ടിടങ്ങൾ തുടങ്ങിയവയ്ക്കു മൂല്യം കണക്കാക്കുന്നത് തെറ്റിദ്ധാരണയുണ്ടാക്കുമെന്നതിനാൽ ഇവ പൊതു ആസ്തിയിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും ടിടിഡി വൃത്തങ്ങൾ അറിയിച്ചു.
2022 സെപ്റ്റംബർ 30ലെ കണക്കുപ്രകാരം പൊതുമേഖലാ ബാങ്കുകളിലും സ്വകാര്യ ബാങ്കുകളിലുമായി ക്ഷേത്രത്തിന്റെ നിക്ഷേപം 15,938 കോടി രൂപയാണ്. 2019ൽ 13,025 കോടി രൂപയായിരുന്നു ബാങ്ക് നിക്ഷേപം. 2019ൽ 7.3 ടൺ ആയിരുന്ന സ്വർണ നിക്ഷേപം ഇപ്പോൾ 10.25 ടൺ ആയി ഉയർന്നു.
ഫെബ്രുവരിയിൽ അവതരിപ്പിച്ച 2022- 23ലെ വാർഷിക ബജറ്റ് 3100 കോടി രൂപയുടേതായിരുന്നു. ഇതിൽ 668 കോടിയാണ് പലിശയിനത്തിലുള്ള വരുമാനമായി പറഞ്ഞിരുന്നത്. രണ്ടരക്കോടിയോളം തീർഥാടകരിൽ നിന്നു ഭണ്ഡാരവരവായി മാത്രം 10000 കോടി രൂപയും ബജറ്റിൽ കണക്കാക്കിയിരുന്നു.
എസ്ബിഐയിലും ഇന്ത്യൻ ഓവർസീസ് ബാങ്കിലുമായാണു ടിടിഡി 10.25 ടൺ സ്വർണം നിക്ഷേപിച്ചത്. എസ്ബിഐയിൽ മാത്രം 9.8 ടൺ സ്വർണ നിക്ഷേപമുണ്ട്. രാജ്യത്താകെ 7000 ഏക്കറോളം ഭൂമിയുണ്ട് ടിടിഡിക്ക്. ആന്ധ്രപ്രദേശ്, തമിഴ്നാട്, തെലങ്കാന, ഒഡീശ, ഹരിയാന, മഹാരാഷ്ട്ര, ന്യൂഡൽഹി എന്നിവിടങ്ങളിൽ ടിടിഡിക്ക് ക്ഷേത്രങ്ങളുണ്ടെന്നും അധികൃതർ.