ജിദ്ദ: വിസിറ്റ് വിസയിലെത്തിയ മലയാളി യുവതി ജിദ്ദയ്ക്ക് 120 കിലോമീറ്റർ അകലെയുള്ള അല്ലൈത്ത് പ്രദേശത്തു വെച്ച് റോഡപകടത്തിൽ മരിച്ചു. നിലമ്പൂർ, ചന്തക്കുന്ന് സ്വദേശിനി പയ്യശ്ശേരി തണ്ടുപാറയ്ക്കൽ ഫസ്‌ന ഷെറിൻ (23) ആണ് മരിച്ചത്.
അടുത്ത രാജ്യമായ ജോർദാനിൽ നിന്ന് വിസിറ്റ് വിസ പുതുക്കിയ ശേഷം താമസ സ്ഥലമായ സൗദിയിലെ ജീസാനിലേയ്ക്ക് മടങ്ങുന്നതിനിടയിലായിരുന്നു ദുരന്തം. ഭർത്താവ് ഫസ്‌നയെയും രണ്ടര വയസുള്ള ഐസൽ മറിയം എന്ന കുട്ടിയേയും മറ്റു കുടുംബാംഗങ്ങളോടൊപ്പമാണ് ജോർദാനിലേയ്ക്ക് അയച്ചിരുന്നത്. വിവരമറിഞ്ഞ് ജിസാനിൽ നിന്ന് ഫസ്‌നയുടെ ഭർത്താവും ജിദ്ദയില്‍നിന്ന് നാട്ടുകാരും അല്ലൈത്തിലേക്ക് എത്തി.
ഫസ്‌ന ഉൾപ്പെടെ പത്ത് പേരായിരുന്നു ജോർദാൻ സംഘത്തിൽ ഉണ്ടായിരുന്നത്. അഞ്ചു സ്ത്രീകളും രണ്ടു പുരുഷന്മാരും മൂന്ന് കുട്ടികളും അടങ്ങുന്ന സംഘം സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ടയർ അല്ലൈത്ത് പ്രദേശത്ത് വെച്ച് പൊട്ടുകയും അപകടം സംഭവയ്ക്കുകയുമായിരുന്നു എന്നാണ് വിവരം.
മൃതദേഹം അല്ലൈത്ത ആശുപത്രി മോർച്ചറിയിലാണുള്ളത്. പരിക്കേറ്റവരിൽ രണ്ടു പേരെ ജിദ്ദയിലെ കിംഗ് ഫഹദ് ആശുപത്രിയിലും ബാക്കിയുള്ളവരെ അല്ലൈത്ത് ആശുപത്രിയിലുമാണ് പ്രവേശിച്ചിപ്പിച്ചിട്ടുള്ളത്. ഇവരുടെ പരിക്കുകൾ ഗുരുതരമല്ല.