ജിദ്ദ: വ്യക്തിഗത തൊഴിലുടമകൾ തങ്ങളുടെ കീഴിലുള്ള തൊഴിലാളികൾക്ക് "ഫ്രീലാൻസർ" സൗകര്യങ്ങൾ ചെയ്തു കൊടുക്കുന്നത് കുറ്റകരമാണെന്ന് സൗദി പൊതു സുരക്ഷാ വിഭാഗം ആവർത്തിച്ചു ഓർമപ്പെടുത്തി. ഇത്തരം നിയമ ലംഘനം പിഴ, തടവ്, മറ്റു ശിക്ഷകൾ എന്നിവയ്ക്ക് വഴിവെക്കുമെന്ന് വ്യാഴാഴ്ച ട്വിറ്റർ അക്കൗണ്ടിലൂടെ സൗദി പൊതു സുരക്ഷാ വിഭാഗം ഉണർത്തി.
തന്റെ കീഴിലുള്ള വിദേശ തൊഴിലാളികളെ മറ്റുള്ളവരുടെ കീഴിലോ സ്വന്തം വരുമാനത്തിന് വേണ്ടിയോ തൊഴിൽ ചെയ്യാൻ സമ്മതിക്കുന്നതായി തെളിഞ്ഞാൽ ഒരു ലക്ഷം വരെ റിയാൽ പിഴ ഒടുക്കേണ്ടിവരും. ആറ് മാസം വരെ തടവും ലഭിക്കാം. വിസാ സൗകര്യങ്ങൾ കുറ്റവാളിയായ വ്യക്തിഗത സ്പോൺസർക്ക് അഞ്ചു വർഷം വരെ വിസാ സൗകര്യങ്ങൾ റദ്ദാക്കുകയും ചെയ്യുമെന്നും പൊതു സുരക്ഷാ വിഭാഗം വിവരിച്ചു.
താമസ, തൊഴിൽ നിയമങ്ങൾ ലംഘിക്കുന്നവർക്ക് താമസ - ഗതാഗത സൗകര്യങ്ങൾ ചെയ്തു കൊടുക്കുകയോ, അത്തരക്കാർക്ക് ജോലി കൊടുക്കുകയോ അവർക്ക് കവചം ഉണ്ടാക്കികൊടുക്കുകയോ ഒളിപ്പിക്കുകയോ എന്തെങ്കിലും സഹായം നൽകുകയോ ചെയ്താലും 100,000 വരെ റിയാൽആണ് പിഴ.
സ്വന്തമായ തൊഴിലുകൾ ചെയ്യുന്ന പ്രവാസിക്ക് 50,000 വരെ റിയാൽ പിഴയും ആറ് മാസം വരെ തടവും നാടുകടത്തലും ഉൾപ്പെടെയുള്ള ശിക്ഷകൾക്ക് വിധേയമാകുമെന്ന് സൗദി പൊതു സുരക്ഷാ വിഭാഗം ഒരു ദിവസം മുമ്പും ബന്ധപ്പെട്ടവരെ ഓര്മിപ്പിച്ചിരുന്നു.