ഈ പ്രപഞ്ചത്തിൽ ഓരോ ദിവസവും നിരവധി പ്രതിഭാസങ്ങളാണ് സംഭവിക്കുന്നത്. ഇത്തരത്തിലൊരു സംഭവമാണ് നാളെ (മേയ് 27) സംഭവിക്കാൻ പോകുന്നത്. എംപയർ സ്റ്റേറ്റ് ബിൽഡിങ്ങിന്റെ നാലിരട്ടി വലുപ്പമുള്ള ഒരു ഭീമൻ ഛിന്നഗ്രഹം മേയ് 27 ന് ഭൂമിക്കരികിലൂടെ കടന്നുപോകും. നാസയുടെ സെന്റർ ഫോർ നിയർ എർത്ത് ഒബ്‌ജക്റ്റ് സ്റ്റഡീസ് (CNEOS) ആണ് റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്.
ഭൂമിക്കരികിലൂടെ കടന്നുപോകുന്ന ഛിന്നഗ്രഹത്തിന് 7335 (1989 JA) എന്നാണ് പേരിട്ടിരിക്കുന്നത്. ഇതിന്റെ വ്യാസം ഏകദേശം 1.8 കിലോമീറ്ററാണ്. 7335 (1989 JA) ഭൂമിയോട് വളരെ അടുത്ത് വരുന്ന ഏറ്റവും വലിയ ഛിന്നഗ്രഹമാണെന്നും ഇത് മണിക്കൂറിൽ 76,000 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുന്നുവെന്നും നാസയുടെ റിപ്പോർട്ടിൽ പറയുന്നു.
തോക്കിൽ നിന്നുള്ള വെടിയുണ്ടയുടെ വേഗത്തേക്കാൾ ഇരുപത് മടങ്ങ് വേഗത്തിലാണ് ഈ ഛിന്നഗ്രഹം സഞ്ചരിക്കുന്നത്. എന്നാൽ ഏകദേശം 4 ദശലക്ഷം കിലോമീറ്റർ അകലെയോ അല്ലെങ്കിൽ ഭൂമിയും ചന്ദ്രനും തമ്മിലുള്ള ശരാശരി ദൂരത്തിന്റെ പത്തിരട്ടിയോ ദൂരത്തുകൂടെയാണ് ഛിന്നഗ്രഹം കടന്നുപോകുക. റോമിലെ വിർച്വൽ ടെലസ്കോപ് പ്രോജക്ട് ഛിന്നഗ്രഹത്തിന്‍റെ സഞ്ചാരം ലൈവ് ടെലികാസ്റ്റ് നടത്തുമെന്നാണ് അറിയുന്നത്.
ഇന്ത്യൻ സമയം ഏതാണ്ട് വൈകീട്ട് 7.56ഓടെ ഛിന്നഗ്രഹത്തെ കാണാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.ഭൂമിക്കരികിലൂടെ സഞ്ചരിക്കുന്ന ഇത്തരം ബഹിരാാശ വസ്തുക്കളെ നാസ ഗവേഷകർ ട്രാക്ക് ചെയ്യുന്നുണ്ട്. കൂടാതെ ഛിന്നഗ്രഹത്തിന്റെ പാത എപ്പോഴെങ്കിലും മാറുകയും ഭൂമിയിൽ പതിക്കുകയും ചെയ്താൽ കാര്യമായ നാശനഷ്ടങ്ങൾ വരുത്താൻ കഴിവുള്ളതിനാൽ അവയെ 'അപകടസാധ്യതയുള്ളവ' എന്നും തരംതിരിച്ചിട്ടുണ്ട്.
അടുത്ത തവണ ഛിന്നഗ്രഹം ഭൂമിയോട് അടുത്ത് വരുന്നത് 2055 ജൂൺ 23 ന് ആയിരിക്കും. ആ സമയത്ത് ഭൂമിയും ചന്ദ്രനും തമ്മിലുള്ള ദൂരത്തിന്റെ എഴുപത് മടങ്ങ് കൂടുതൽ ദൂരെയായിരിക്കും ഛിന്നഗ്രഹം. 1996 ലാണ് ഇതിനു മുൻപ് ഭൂമിക്കടുത്തുകൂടി ഈ ഛിന്നഗ്രഹം കടന്നുപോയത്. അന്ന് ഭൂമിയുടെ നാല് ദശലക്ഷം കിലോമീറ്റർ അകലെക്കൂടിയായിരുന്നു ഇതിന്റെ സഞ്ചാരം.