പ്രവാചകൻ മുഹമ്മദ് നബിക്കെതിരായ ബിജെപി പ്രവർത്തകയുടെ പരാമർശം വലിയ വിവാദങ്ങൾക്കാണ് വഴി വച്ചത്. അറബ് രാജ്യങ്ങളുൾപ്പെടെ പ്രസ്താവനിൽ അതൃപ്തി പ്രകടിപ്പിച്ച് രംഗത്തെത്തിയതോടെ സംഭവം ലോകശ്രദ്ധ തന്നെ പിടിച്ച് പറ്റി. പ്രസ്താവനയുടെ പേരിൽ പാർട്ടിയിൽ നിന്ന് തന്നെ സസ്‌പെൻഡ് ചെയ്യപ്പെട്ട നുപുർ ശർമ ആരാണ് ?
അഭിഭാഷകയായ നുപുർ ശർമ ബിജെപി നേതാവും വാക്താവുമാണ്. ഡൽഹി ഹിന്ദു കോളജിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിലും നിയമത്തിലും ബിരുദം നേടിയ നുപുർ ലണ്ടൺ സ്‌കൂൾ ഓഫ് ഇക്കണോമിക്‌സിൽ നിന്ന് എൽഎൽഎം ബിരുദാനന്തര ബിരുദവും സ്വന്തമാക്കി.
കോളജ് കാലം മുതൽ രാഷ്ട്രീയ രംഗത്ത് സജീവമായിരുന്നു നുപുർ ശർമ. എബിവിപി ടിക്കറ്റിൽ ഡൽഹി സർവകലാശാല വിദ്യാർത്ഥി സംഘടനയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ബിജെപി യൂത്ത് വിംഗിന്റെ നാഷ്ണൽ എക്‌സിക്യൂട്ടിവ് കമ്മിറ്റി, സ്റ്റേറ്റ് എക്‌സിക്യൂട്ടിവ് കമ്മിറ്റി എന്നിവയിലും പ്രവർത്തിച്ചിട്ടുണ്ട്.
പിന്നീട് ബിജെപിയുടെ വാക്താവായി ചാനൽ ചർച്ചകളിലെ സജീവ സാന്നിധ്യമായിരുന്നു നുപുർ. കഴിഞ്ഞ ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ അരവിന്ദ് കേജ്രിവാളിനെതിരായി മത്സരിച്ചുവെങ്കിലും തോറ്റുപോയി.