ഒരു മകന് ജന്മം നൽകിയപ്പോൾ മറ്റൊരു കുഞ്ഞിനെ നഷ്ടമായി. കണ്ണ് നിറയാതെ കേട്ടിരിക്കാനാവില്ല ഈ അമ്മയുടെ വാക്കുകൾ. ഇന്ന് പരിചയപ്പെടുത്തുന്നത് ഫൗസിയ അഷ്‌റഫ് എന്ന യുവതിയെയാണ്. തന്റെ മൂന്നാമത്തെ കുഞ്ഞിന് ജന്മം നൽകി വെറും പതിമൂന്ന് ദിവസങ്ങൾക്കകം ഫൗസിയയ്ക്ക് നഷ്ടപെട്ടത് തന്റെ ആദ്യ കുഞ്ഞിനെയാണ്.
അഞ്ച് വയസായിരുന്നു മകന്റെ പ്രായം. പേര് സാഖിബ്. ബ്രെയിൻ ട്യൂമർ ബാധിച്ചാണ് ആ കുരുന്ന് മരണത്തിന് കീഴടങ്ങിയത്. കളിയും ചിരിയുമായി നടന്നിരുന്ന സാഖിബിന് വിട്ടുമാറാത്ത തലവേദന അനുഭവപ്പെട്ടിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് അസുഖം ഗുരുതരമാണെന്ന് കണ്ടെത്തിയത്. രോഗം തിരിച്ചറിഞ്ഞ് രണ്ട് മാസങ്ങൾക്കുള്ളിൽ തന്നെ കുഞ്ഞ് മരണത്തിന് കീഴടങ്ങി.
മറ്റൊരു കുഞ്ഞിനെ ഗർഭിണിയായിരിക്കെയാണ് കുഞ്ഞിന് കാൻസർ ആണെന്ന് ഫൗസിയ തിരിച്ചറിഞ്ഞത്. കുഞ്ഞിന് നഷ്ടപ്പെടുമെന്ന് തിരിച്ചറിഞ്ഞ നിമിഷം മുതൽ തന്റെ കുഞ്ഞിനൊപ്പം കൂടുതൽ സമയം ചിലവിടാൻ ഫൗസിയ തീരുമാനിച്ചു. എങ്കിലും തന്റെ മൂന്നാമത്തെ കുഞ്ഞിനെ പ്രസവിക്കാനായി ആശുപത്രിയിൽ കഴിയുമ്പോൾ സഹോദരനെ കാണാതെ അവൻ മരണപ്പെടുമോ എന്ന പേടിയും അമ്മ കൂടെയില്ലാതെ അവൻ മരിക്കുമോ എന്ന ആശങ്കയും ഫൗസിയയെ പിന്തുടർന്ന് കൊണ്ടേയിരുന്നു.
കുഞ്ഞനിയനെ കാണാൻ കഴിഞ്ഞാൽ സാഖിബിന്റെ വേദന അല്പം കുറഞ്ഞേക്കാം എന്ന് അവർ പ്രതീക്ഷിച്ചു. അമ്മയുടെ ആഗ്രഹം പോലെ അവനെ പ്രസവിച്ച് ദിവസങ്ങൾക്കുള്ളിൽ സാഖിബ് ഈ ലോകത്തോട് വിടപറഞ്ഞു. കുഞ്ഞ് ജനിച്ച് രണ്ടു ആഴ്ചകൾ കഴിഞ്ഞതോടെയാണ് സാഖിബ് മരണപ്പെട്ടത്. സ്കൂളിലെ സുഹൃത്തുക്കളോടും അധ്യാപകരോടും സെപ്തംബറിൽ കാണാമെന്ന് പറഞ്ഞുകൊണ്ടാണ് സാഖിബ് അവധിയ്ക്ക് വീട്ടിലെത്തിയത്. എന്നാൽ അപ്രതീക്ഷിതമായി എത്തിയ ആ തലവേദന അവന്റെ ജീവൻ തന്നെ കാർന്നെടുക്കുകയായിരുന്നു.