സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത വിസ്മയ എന്ന പെണ്‍കുട്ടി തന്‍റെ മരണത്തോടെ കേരളത്തില്‍ വീണ്ടും സ്ത്രീകള്‍ സ്ത്രീധനത്തിന്‍റെ പേരിലും അല്ലാതെയുമെല്ലാം ഭര്‍തൃവീട്ടില്‍ നേരിടുന്ന പീഡനങ്ങളെ കുറിച്ചുള്ള കാര്യങ്ങള്‍ ചര്‍ച്ചയാക്കുകയാണ്. വിസ്മയ കേസില്‍ പ്രതിയും വിസമയയുടെ ഭര്‍ത്താവുമായ കിരണ്‍ കുമാറിന് പത്ത് വര്‍ഷത്തെ തടവ് കോടതി വിധിച്ചത് കഴിഞ്ഞ ദിവസമാണ്.
ഈ പശ്ചാത്തലത്തില്‍ സോഷ്യല്‍ മീഡിയയിലും ഇത്തരം വിഷയങ്ങള്‍ ഏറെ ഉയര്‍ന്നുവരുന്നുണ്ട്. സ്ത്രീധനം, ശാരീരികവും മാനസികവുമായ പീഡനം, അവകാശനിഷേധങ്ങള്‍ എന്നുതുടങ്ങി പെണ്‍കുട്ടികള്‍ അവരുടെ സ്വന്തം വീട്ടുകാരില്‍ നിന്ന് തന്നെ നേരിടുന്ന അനീതികള്‍ വരെ ചര്‍ച്ചകളില്‍ നിറയുന്നു.
ഇക്കൂട്ടത്തില്‍ ശ്രദ്ധേയമാവുകയാണ് സന്നദ്ധ പ്രവര്‍ത്തകയായ മായ എസ് പരമശിവം ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പ്. ഭര്‍ത്താവിന്‍റെ വീട്ടിലേക്ക് പോകാനാവില്ലെന്ന് പറഞ്ഞ് തിരികെ സ്വന്തം വീട്ടിലേക്ക് എത്തിയപ്പോള്‍ ഇവരെ കാത്തിരുന്ന കഠിനമായ അനുഭവങ്ങളാണ് കുറിപ്പില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. സ്ത്രീകളടക്കം നിരവധി പേരാണ് ഈ കുറിപ്പിനോട് പ്രതികരണമറിയിക്കുന്നതും പങ്കുവയ്ക്കുന്നതും.
കുറിപ്പ് വായിക്കാം...
ഭർത്താവിന്‍റെ വീട്ടിലേക്ക് പോകാനാവില്ലെന്നു പറഞ്ഞ് സ്വന്തം വീട്ടിലേക്കെത്തിയ എനിക്ക് മുറി തുറന്നു തരാതെ രണ്ടു മണിക്കൂറോളം വെളിയിൽ നിർത്തി പാഠം പഠിപ്പിക്കാൻ ശ്രമിച്ച എന്‍റെ വീട്ടുകാരെ എനിക്ക് ഇടയ്ക്ക് ഓർമ്മ വരും. രാത്രിയിലെ ഇരുട്ടൊന്നും എനിക്കന്ന് വലിയ പ്രശ്നമായി തോന്നിയില്ല.
രണ്ടു മൂന്നു മണിക്കൂർ കഴിഞ്ഞപ്പോൾ മുറിയുടെ താക്കോൽ തന്നു. ഉറക്കമൊന്നും വന്നില്ല. രാവിലെ എഴുന്നേറ്റു നോക്കിയപ്പോൾ ഉറക്കമിളച്ചിരുന്ന് അമ്മ എഴുതിയ ഒരു എഴുത്ത് വാതിലിനിടയിൽ വെച്ചിരിക്കുന്നു. ഭർത്താവിൻ്റെ വീട്ടിലേക്ക് പോയില്ലെങ്കിൽ വീട്ടിൽ സംഭവിക്കാൻ സാധ്യതയുണ്ടെന്ന് പറയപ്പെടുന്ന കൂട്ട ആത്മഹത്യ അടക്കമുള്ള എല്ലാ ക്ലീഷേയും ആ എഴുത്തിൽ ഉണ്ടായിരുന്നു.
അടി, വഴക്ക്, കരച്ചിൽ, ആത്മഹത്യാ ഭീഷണി അങ്ങനെ എല്ലാമടങ്ങിയ ഒരു പാക്കേജായിരുന്നു എനിക്ക് വീട്ടുകാർ വെച്ചു നീട്ടിയത്. പിന്നെ എന്‍റെ തൊലിക്കട്ടിക്കും മന:ക്കട്ടിയ്ക്കും മുന്നിൽ അതൊന്നും ഏശിയില്ല എന്നുള്ളതാണ് സത്യം. അത് പക്ഷേ പറയുന്നത്ര ലാഘവമുള്ളതായിരുന്നില്ല.
അവർ ചില കാര്യങ്ങൾ മനസ്സിലാക്കാൻ കുറേക്കൂടി സമയമെടുത്തു. പിന്നീട് അവരെല്ലാവരും കൂടെ നിന്നു. നീ തീരുമാനിക്കുന്നതു പോലെ നടക്കട്ടെ എന്ന് പറയുന്നതിന് എടുത്ത സമയം ഒരു വലിയ പരീക്ഷണഘട്ടം തന്നെയായിരുന്നു. മരിക്കാതിരിക്കാൻ ഏറെ പരിശ്രമിച്ച ദിവസങ്ങൾ.