ബിൽക്കിസ് ബാനു കൂട്ടബലാത്സംഗ കേസിൽ ഗുജറാത്ത് സർക്കാരിന് കനത്ത തിരിച്ചടി. കേസിലെ 11 പ്രതികളുടെയും ശിക്ഷായിളവ് സുപ്രീം കോടതി റദ്ദാക്കി. ശിക്ഷായിളവ് റദ്ദാക്കിയ സാഹചര്യത്തിൽ 11 പ്രതികളും വീണ്ടും ജയിലിലേക്ക് പോകും. പ്രതികളെ വിട്ടയയ്ക്കാനുള്ള ഗുജറാത്ത് സർക്കാരിന്റെ ഉത്തരവാണ് സുപ്രീം കോടതി റദ്ദാക്കിയത്.
പ്രതികളെ വിട്ടയക്കാൻ ഗുജറാത്ത് സർക്കാരിന് അവകാശമില്ലെന്ന് സുപ്രീം കോടതി പറഞ്ഞു. ജസ്റ്റിസ് ബി വി നാഗരത്ന അധ്യക്ഷയായ സുപ്രീം കോടതി ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. വാദം കേൾക്കുന്നതിനിടെ ഗുജറാത്ത് സർക്കാരിനെ സുപ്രീം കോടതി അതിരൂക്ഷമായി വിമർശിച്ചു. ഗുജറാത്ത് സർക്കാരിന്റെ ഉത്തരവ് നിയമപരമല്ലെന്നും കോടതി പറഞ്ഞു.